1/25/13

കാക്കയ്ക്ക് പറയാനുള്ളത്

അച്ഛന്‍റെ കവിതകള്‍
കവിയുടെ അനുവാദം കൂടാതെ  ഇതിവിടെ പ്രസിദ്ധീ കരിക്കുന്നു, അദ്ദേഹം ഇന്നീ ലോകത്തി ലി ല്ലെങ്കിലും  ഈ കവിതയിലൂടെ  നമ്മോടു  സംവദിക്കട്ടെ!













കാക്ക മുത്തശ്ശിയാം കാക്കിയമ്മ,
അന്ന് വിക്കിയും, മൂളിയും,
ഞെങ്ങി, ഞരങ്ങി പറഞ്ഞ കഥ.
കാക്ക മുത്തശ്ശന്‍ ഞരങ്ങി, കാ--കാ--

കാക്കയ്ക്ക് മരണമില്ലൊരുനാളും!
കാക്കത്തലവന്‍ പറഞ്ഞതു മോര്‍ക്കുന്നു--
ബലിയിട്ട  പുത്തരി നെല്ലിന്‍റെ ചോറ്,
നമ്മള്‍ക്ക് മാത്രം വിധിച്ചതത്രേ!

കൊന്നും, കൊടുത്തും,ഭരിച്ചും,നശിച്ചും,
ഞാനെന്ന ഭാവത്തിലാക്രോശിച്ചും,
കൈ വെട്ടി, തലവെട്ടി,ഹൃദയത്തിലീയഗോളം കടത്തി,
നമ്മുടെ കൊച്ചു മക്കള്‍ കളിക്കുന്നു--
-ആഹ്ലാദ മാരവ മായിടട്ടെ!

അവരുമൊരുദിനം കാക്കയായി*,
ഒരുരുള ബലി ച്ചോറ് തേടിയെത്തും!
കൂടുവെയ്ക്കാന്‍ മാവിന്‍ ചില്ലയില്ല,
പെയ്തൊഴിയാന്‍ തിരുവാതിരയും!


                                കാപ്പാടന്‍ ഗോവിന്ദന്‍ മാസ്റ്റര്‍.


*മരണശേഷം മനുഷ്യന്‍ കാക്കയായി വന്ന് ബലിച്ചോര്‍ സ്വീകരിക്കുന്നു, എന്നതൊരു സങ്കല്‍പം.

1/5/13

നിയോഗം



















അരുണ ജോലി ചെയ്യുകയാണെങ്കിലും ഇടയ്ക്കിടെ അമ്മൂനെ നോക്കുന്നുണ്ടായിരുന്നു.

അമ്മു ഒറ്റയ്ക്കിരുന്നു കളിക്കുകയാണ്.
ഇന്നത്തെ കാലത്ത് കുട്ടികളെ തനിച്ച് എവിടെയും വിടാന്‍ വയ്യ. അതുകൊണ്ടാണ് അവള്‍ മീനൂട്ടിയുടെ വീട്ടില്‍ പോകട്ടെന്നു ചോദിച്ചിട്ടും ഇവിടിരുന്നു കളിച്ചാല്‍ മതിയെന്ന് പറഞ്ഞത്.
എന്തൊക്കെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്! ആലോചിച്ചാല്‍ സമാധാനം കിട്ടില്ല.

എന്തിനാണ് ആലോചിക്കുന്നത്? അല്ലെ? ഒരു നീര്‍ക്കുമിള പോലുള്ള ജീവിതം!
അത് സന്തോഷത്തോടെ , സമാധാനത്തോടെ ജീവിച്ചു തീര്‍ക്കാന്‍ ആണിനും പെണ്ണിനും ഒരു പോലെ അവകാശമില്ലേ? ഉണ്ടാവണം.

കൂടെ കളിക്കാന്‍ ആരുമില്ലാത്തതുകൊണ്ട്  അവള്‍ ഇടയ്ക്കിടെ  അമ്മയെ കളിക്കാന്‍ വിളിക്കും. തനി യ്ക്കാണെങ്കില്‍ എന്തൊക്കെ പണികളുണ്ട്!
വിളിക്കുമ്പോള്‍ പറയും,
"ദേ,  അമ്മ  ഇപ്പൊ വരാട്ടോ". ആ പറഞ്ഞതെന്നെ.
കാത്തിരുന്ന് മടുക്കുമ്പോള്‍ അമ്മു ഒറ്റയ്ക്ക് എന്തെങ്കിലും കളിക്കാന്‍ തുടങ്ങും.
ഇന്നവള്‍ പഴയ ചോദ്യം വീണ്ടും  ചോദിച്ചു.
" അമ്മൂന് മാത്രം  കളിക്കാന്‍ കൂട്ടിന് ആരൂല്ല . അമ്മേ അച്ഛന്‍ എപ്പോഴാ വരുന്നത്?

തുണി തയ്ക്കുന്നത് നിര്‍ത്തി, അരുണ  പറഞ്ഞു.

" മോളോട് അമ്മ എത്ര പ്രാവശ്യമാ പറയുക, അമ്മയ്ക്ക് എന്ത് മാത്രം പണികളുണ്ട്‌! അടുത്ത ആഴ്ച  തെക്കേലെ വിമല ചേച്ചീയുടെ കല്യാണമല്ലേ?
ഇതൊക്കെ അപ്പോഴേയ്ക്കും തയ്ച്ചു കഴിയുമോ, എന്തോ!"

ഈ അമ്മയുടെ ഒരു കാര്യം. അമ്മു ചോദിച്ചത് അതല്ലല്ലോ!

" അമ്മേ---  അമ്മൂന് കൂട്ടിന് ആരും ഇല്ല.   അങ്ങേ വീട്ടിലെ മീനൂട്ടിയ്ക്ക്  അച്ഛനും അനിയത്തിയുമൊക്കെ യുള്ളതുകൊണ്ടല്ലേ അവള്‍ ഇങ്ങോട്ട് കളിക്കാന്‍ വരാത്തെ?
അവള്‍ കരയാന്‍ തുടങ്ങി.

അരുണ  അമ്മൂനെ ചേര്‍ത്ത് പിടിച്ച്, നെറുകയില്‍ തലോടികൊണ്ട് പറഞ്ഞു.
"മോള് കരയരുത്. അമ്മ എപ്പോഴെങ്കിലും കരയുന്നത് മോള്‍ കണ്ടിട്ടുണ്ടോ? ഇല്ലല്ലോ?

വലിയ കുട്ടികള്‍ കരഞ്ഞാല്‍ ഒന്നും കിട്ടൂല്ല.
മോളിപ്പോള്‍ കുഞ്ഞു വാവയല്ലല്ലോ?
കരയുന്നവരെ അമ്മയ്ക്ക് ഇഷ്ടമേയല്ല എന്നും മോള്‍ക്കറിയൂലെ?

അവള്‍ കരച്ചില്‍ നിര്‍ത്തി, അരുണ തയ്ച്ചു കഴിഞ്ഞ ഒരു ബ്ലൌസിന് ഹൂക് വെക്കുന്നത് നോക്കി നിന്നു.

അരുണ ആലോചിക്കുകയായിരുന്നു.
ഞാന്‍ എന്താ പറയ്യ, ഈശ്വരാ, ഇന്‍റെ കുട്ട്യോട്!
സുകുഏട്ടന്‍ ഗള്‍ഫിലേയ്ക്ക് എന്നും പറഞ്ഞ്, പോയിട്ട് രണ്ടു വര്‍ഷമായി. പോയ ഉടനെ, എത്തിയ വിവരത്തിന് ഒരു കത്ത് വന്നതാണ്.പിന്നീട് ഒരു വിവരവുമില്ല.
പക്ഷെ കിട്ടിയ കത്തിന്‍റെ പിറകില്‍ ബാംഗ്ലൂര്‍ എന്ന് സീല്‍ കണ്ടിരുന്നു. അവള്‍ അത്  ആരോടും പറഞ്ഞുമില്ല.
എന്തിനാ വെറുതെ. ആവശ്യപ്പെട്ടാല്‍  ആങ്ങളമാര്‍ അവിടെ പോയി അന്വേഷിക്കും. കുറെ അടിപിടി ഉണ്ടാക്കും. ചിലപ്പോള്‍ പിടിച്ചു കെട്ടി കൊണ്ട് വന്നു എന്നും വരും.

വേണ്ട. സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല. അതങ്ങനെ സ്വച്ഛന്ദമായി ഒഴുകുന്ന പുഴപോലെ തികച്ചും സ്വാഭാവികമാകണം.
അവള്‍ക്ക് അവനോടുള്ള പ്രണയം അങ്ങനെയായിരുന്നു.
പക്ഷെ അവന് അങ്ങനെയല്ല തന്നോട് എന്ന് അറിഞ്ഞിരുന്നില്ല.

വിസയുടെ പണം ഉണ്ടാക്കാന്‍ ആണെന്നും പറഞ്ഞ്, ഉള്ള സ്വര്‍ണ്ണവും കൂടി ഊരി വാങ്ങിയപ്പോള്‍ വെറുതെ ചോദിച്ചു.

"  ഈ താലി മാല , അതും വേണോ?"

ഉടനെ കിട്ടി, ഉത്തരം.

" പണം തികഞ്ഞില്ലെങ്കിലോ, എന്തായാലും ഗള്‍ഫില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നോ, രണ്ടോ മാസം കൊണ്ട്, ഞാന്‍ എടുത്ത് തരൂലെ.
  പൊന്നിന്‍ കുടത്തിന് എന്തിനാ പൊട്ട്!"

കണ്ണില്‍ നോക്കാതെയുള്ള ആ പറച്ചിലില്‍ സത്യസന്ധത ഇല്ലെന്നു മനസ്സിലായിട്ടും, വെറുതെ പുഞ്ചിരിച്ചു.

പോയി,കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പ്രതീക്ഷിച്ചത് തന്നെ കേട്ടു.

കൂട്ടുകാരി, വീണയാണ് വന്നു പറഞ്ഞത്.

"നീ അറിഞ്ഞോ, നിന്‍റെ സുകുഏട്ടന്‍ പോയ അന്നുമുതല്‍ വടക്കേലെ ലക്ഷ്മിയെയും കണാനില്ലത്രേ. രണ്ടു പേരെയും മുമ്പ് അവിടെയും , ഇവിടെയും ഒക്കെ ഒരുമിച്ചു കണ്ടതായി  നമ്മുടെ ആകാശവാണി, ഭവാനി ചേച്ചി പറഞ്ഞു നടന്നിരുന്നു"
ഒന്നും തിരിച്ചു പറയാഞ്ഞതുകൊണ്ടാവണം, വീണയും പിന്നീട് അതേ പറ്റി ഒന്നും  ചോദിച്ചില്ല.

പക്ഷെ, അവള്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.

എവിടെയാണ് തനിക്കു തെറ്റ് പറ്റിയത്?
വന്ന കല്യാണാലോചനകള്‍ ഒന്നും ഇഷ്ടമായില്ലെന്നു പറഞ്ഞ താന്‍ വീട്ടുകാര്‍ക്ക് താല്പര്യമില്ലാഞ്ഞിട്ടും ഈ ഒരു കല്യാണത്തിന് വാശി പിടിച്ചത് എന്തിന്?
വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ തന്നെ , എന്തിനും ഏതിനും ലക്ഷ്മിയോട് താരതമ്യപ്പെടുത്തുമ്പോള്‍, ആരോടും അത് പറയാതിരുന്നതെന്തുകൊണ്ട്?
ഗള്‍ഫിലല്ല പോകുന്നത് എന്നറിഞ്ഞിട്ടും എതിര്‍ക്കാഞ്ഞത് എന്തുകൊണ്ട്?
അങ്ങനെ അങ്ങനെ കുറെ ചോദ്യങ്ങള്‍-

അവസാനം ഉത്തരവും അവള്‍ കണ്ടെത്തി. എല്ലാം തന്‍റെ തെറ്റ്.

വെണ്ടാ, ഒന്നും ആലോചിക്കേണ്ട. അമ്മു ആദ്യമൊക്കെ അച്ഛനെപ്പറ്റി എപ്പോഴും ചോദിക്കുമായിരുന്നു. ഇപ്പോള്‍ അവളും ശീലിച്ചു. ഗള്‍ഫ്‌ എന്നാല്‍ അമ്മൂന് കാണാന്‍ പറ്റാത്തയിടം എന്ന്.
പക്ഷെ, ഇന്ന് അവള്‍ വീണ്ടുംആവശ്യപെട്ടിരിക്കുന്നു.
എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ അവള്‍ ചോദിച്ചുകൊണ്ടിരിക്കും.  വെറുതെ അമ്മൂനോടു പറഞ്ഞു.

" അച്ഛന്‍ വരുമ്പോള്‍ മോള്‍ക്ക്‌ കളിക്കാന്‍ എന്തെങ്കിലുമൊക്കെ കൊണ്ട് വരും.

"ആണോ? അതിന് അച്ഛന്‍ എന്നാ വരുന്നത്? "

"അധികം വൈകാതെ വരും. "

അതും പറഞ്ഞ് അവള്‍ വീണ്ടും കൂട്ടിയിട്ട തുണികളില്‍ തയ്ച്ചു കൊണ്ടിരുന്നത് കണ്ടെടുത്ത് വീണ്ടും തയ്ക്കാന്‍ തുടങ്ങി.

അമ്മൂന് അമ്മ പറഞ്ഞത് മുഴുവനും വിശ്വാസമായില്ല.
എങ്കിലും  അമ്മു പ്രതീക്ഷയോടെ അച്ഛന്‍ വരുന്നതും  കാത്തിരുന്നു.

തയ്ക്കുന്നതിനിടെ അരുണ  ഓര്‍ത്തു. ഇരുപത്താറു വയസ്സില്‍ ഒരു വിധവയെപ്പോലെ , ഇങ്ങനെ എത്രനാള്‍?
അവളുടെ ഉള്ളിലും ഇല്ലേ, പ്രണയം നിറഞ്ഞ ഒരു മനസ്സ്?
ഉണ്ടോ?
ഏറെ നാളായി മനസ്സും സ്വപ്നങ്ങളും ഒക്കെ തനിക്കു അന്യമായിട്ട്‌. ഇനി എന്നെങ്കിലും താന്‍ പഴയ, സ്വപ്നങ്ങളില്‍ ജീവിച്ച ആ പാവാടക്കരിയായി മാറുമോ?
അവള്‍ പതുക്കെ സുകു പണ്ട് പാടിയിരുന്ന ഒരു പാട്ട് മൂളാന്‍ തുടങ്ങി.

"ചന്ദന മണി വാതില്‍ പാതി ചാരി,
ഹിന്ദോളം കണ്ണില്‍ തിരയിളക്കി,
സൃഗാര ചന്ദ്രികയില്‍ നീരാടി നീ നില്‍ക്കെ
എന്തായിരുന്നൂ--- മനസ്സില്‍--"

സുകു  ഏട്ടന്‍ നന്നായി പാടുമായിരുന്നു. അതുകൊണ്ട് തന്നെ യാണല്ലോ, തന്നെപ്പോലെ പലരും ആരാധികമാരായി ഉണ്ടായത്. പക്ഷെ, ഇങ്ങനെയൊരു ചതി, ഒരിക്കലും പ്രതീക്ഷിച്ചതല്ല.

അന്തിക്കൂട്ടിനു തുണയില്ലാഞ്ഞ് അവള്‍ കഷ്ടപ്പെടുന്നുണ്ടോ എന്ന് സങ്കടപ്പെട്, ചിലരൊക്കെ അന്വേഷിച്ചു വന്നു.
 ഒറ്റയ്ക്കായ പെണ്ണിന് ഏറ്റവും വലിയ ആയുധം അവളുടെ കണ്ണിലെ തീ ആണെന്ന് നേരിട്ട് കണ്ടപ്പോ അവര്‍ക്ക് മനസ്സിലായി.‌
മറ്റു ആയുധങ്ങളൊക്കെ അവള്‍ മാറ്റി വച്ചിരുന്നു.
കഷ്ടകാലത്തിന് ആരെങ്കിലും വീട്ടിനുള്ളില്‍ കടന്നാല്‍, ആ ആയുധങ്ങള്‍ അവള്‍ക്കും മോള്‍ക്കും അപകടകരമാവും എന്നറിയുന്നതുകൊണ്ട്.

ഈ കല്യാണത്തിന് സമ്മതിക്കുമ്പോള്‍ ഏട്ടന്മാര്‍ പറഞ്ഞു.

" അവന്‍റെ സ്വഭാവം അത്ര ശരിയല്ല. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഞങ്ങള്‍ തിരിഞ്ഞു നോക്കില്ല. കരഞ്ഞും പിഴിഞ്ഞും ഇങ്ങോട്ട് വന്നേക്കരുത്." .

"ഇല്ല, എന്ത് വന്നാലും ഞാന്‍ സഹിച്ചോളാം. ഇത് എന്‍റെ മാത്രം തീരുമാനമാണ്"  അവളും അറിയിച്ചു.

ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും അവള്‍ വാക്ക് പാലിച്ചു.
അവരും.
ഒറ്റയ്ക്ക് അധ്വാനിച്ചു കുടുമ്പം പുലര്‍ത്തുമ്പോള്‍, വല്ലാത്തൊരു ആശ്വാസമാണ് തോന്നിയത്. സ്വന്തം വീട്ടില്‍ തിരിച്ചുപോയാല്‍ കിട്ടാത്ത ഒന്ന്.


ഒരു ദിവസം ഉച്ചയ്ക്ക് ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് അരുണ പറഞ്ഞു.
" അമ്മു പോയി നോക്കൂ-- ആരാന്നു നോക്കിയിട്ട് അമ്മയെ വിളിക്കണം."

അവള്‍ ഫോണെടുത്ത് എന്തൊക്കെയോ ചോദിക്കുന്നു.

"അമ്മേ, അമ്മയ്ക്കാ. ആരാണ് എന്ന് ചോദിച്ചിട്ട് പറയുന്നില്ല".

ഫോണ്‍ കൈയ്യിലെടുത്തതും  അരുണയ്ക്ക്   ഷോക്കടിച്ചത് പോലെയായി.

വാക്കുകള്‍ അറം പറ്റുമോ?

അവള്‍ എന്ത് ചെയ്യണമെന്നറിയാതെ ഫോണും  കയ്യില്‍ പിടിച്ച് നിന്നു. അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും വ്യക്തമായി കേട്ടില്ല.
ഒന്ന് മാത്രം മനസ്സിലായി. അയാള്‍ വരുന്നു.


അമ്മു വീണ്ടും വീണ്ടും ചോദിച്ചു.

" ആരുടെ ഫോണാ  അമ്മെ? "

ഒന്നും പറയാന്‍ തോന്നിയില്ല.

 സുകു ഏട്ടന്‍ കൂടെ ഇല്ലാതെ ജീവിച്ച രണ്ടു വര്‍ഷവും തന്നോടൊപ്പം ഉണ്ടായിരുന്ന ഒന്ന്, അഭിമാനം, അത് തകര്‍ന്നു വീഴുന്നത് അവള്‍ മുന്നില്‍ കണ്ടു. അതിനനുവദിച്ചുകൂട.

വെണ്ടാ, ഇനി ഈ ജന്മത്തില്‍ ഒരു കൂടിച്ചേരലില്ല. അവള്‍  ഒരു വാടക വീട് അന്വേഷിക്കാന്‍ തുടങ്ങി. ഒരു വീട് പെട്ടെന്ന് റെഡി യാക്കണം, അയാള്‍ വരുന്നതിനു മുമ്പ്. എന്നെങ്കിലും വന്നാല്‍ തിരിച്ചുകൊടുക്കണം എന്ന് കരുതി തന്നെയാണ് ഇത്രനാളും ആ വീട്ടില്‍ നിന്നത്. ഇനി വേണ്ട.

നാല് ദിവസമായി, ഒന്നും ശരിയായില്ല. എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോ,ഫോണ്‍ ബെല്ലടിക്കുന്നു.
ആരാവും അങ്ങേതലയ്ക്കല്‍ എന്ന് പേടിച്ചു കൊണ്ടാണ് ഫോണ്‍ എടുത്തത്.

വീണയുടെ അനിയനാണ്. കുറച്ചു ദൂരെയായി ഒരു വീടുണ്ടത്രേ. "ചേച്ചി പെട്ടെന്ന് വന്നാല്‍ നന്നായിരുന്നു. അതിന്‍റെ ഉടമസ്ഥന്‍ ഇപ്പോള്‍ ഇവിടെയുണ്ട്. വേഗം വന്നാല്‍ കാണാം".

മകളെയും കൂട്ടി പെട്ടെന്ന് തന്നെ ഇറങ്ങി.
ഇടവഴിയിലെത്തിയപ്പോള്‍ കണ്ടു, നേരെ എതിര്‍ വശത്തുനിന്നും ഒരാള്‍ നടന്നുവരുന്നു.  കയ്യില്‍ ഒരു കുഞ്ഞും ഉണ്ടല്ലോ.
 ഈശ്വരാ, ഇത് സുകുഎട്ടനല്ലേ?
അവള്‍ക്കു തല ചുറ്റുന്നതുപോലെ തോന്നി. വീഴാതിരിക്കാന്‍ മതിലില്‍ പിടിച്ചു നിന്നു.എന്നാലും ഇത്രപെട്ടെന്നു വരുമെന്ന് കരുതിയല്ല. ഇനി എന്ത് ചെയ്യും?

"അമ്മേ--അത് -അച്ഛനല്ലേ?"

അമ്മു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് ഒടിചെല്ലുന്നതും  ആ കുഞ്ഞിനെ തൊട്ടു തലോടുന്നതും കണ്ടു. സുകു ഏട്ടന്‍ അമ്മൂനെ ചുറ്റി വരിഞ്ഞു പിടിച്ചിരിക്കുന്നു.
എന്ത് ചെയ്യണം? നേരെ ഭൂമി പിളര്‍ന്നു താഴേയ്ക്ക് പോയെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചു.
 കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാണ് ബോധം വന്നത്.
അയാള്‍ പറഞ്ഞു,
" കുഞ്ഞിനു വിശക്കുന്നുണ്ട്.ഒരാഴ്ചയായി, അവന് അമ്മയുടെ പാല്‍ കിട്ടിയിട്ട്.
എന്നെ കൊണ്ട് പറ്റുന്നപോലെയൊക്കെ ഞാന്‍ എന്തൊക്കെയോ കൊടുത്തു നോക്കി. പക്ഷെ ---"

ലക്ഷ്മി?

അവള്‍ അവിടുന്നു ഫോണില്‍ പരിചയപ്പെട്ട ഏതോ ഒരുത്തന്‍റെ കൂടെ---

അരുണേ-- മാപ്പ്, ചെയ്തുപോയ എല്ലാ തെറ്റുകള്‍ക്കും മാപ്പ്--

അയാള്‍ ഇനിയെന്ത് പറയണമെന്നറിയാതെ നിന്നു.
കുഞ്ഞ് നിര്‍ത്താതെ കരയുന്നു.
 അവള്‍ എടുക്കാന്‍ വേണ്ടിയാണ് കരയുന്നത് എന്ന് അവള്‍ക്കു മനസ്സിലായി.
"മ്മേ-- മ്മേ--"
ഇല്ല, ഇനി തനിക്കു പിടിച്ചു നില്‍ക്കാനാവില്ല. അവള്‍ കുഞ്ഞിനെ വാരിയെടുത്തു മാറോടു ചേര്‍ത്തു, തിരിച്ചു നടന്നു. കൂടെ അയാളും അമ്മുവും.




                      കഥ: അനിത പ്രേംകുമാര്‍

                  * * *

1/1/13

ആണിന്‍റെ മാനവും മാനഭംഗവും.

                                                                                       
                           



        അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍









പ്രിയപ്പെട്ടവളെ,

എന്നാലും നീയത് വിശ്വസിക്കരുതായിരുന്നു.
നിനക്കറിയാമായിരുന്നില്ലേ കുഞ്ഞുങ്ങളോടുള്ള എന്‍റെ ഇഷ്ടം?
ഇനിയിപ്പോള്‍ ഞാനീ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്ന് എന്താണ് ഉറപ്പ്?
തൂക്കുകയര്‍ പോലും എനിക്ക് ലഭിച്ചേയ്ക്കാം.
അത്രയ്ക്കും വലിയ തെറ്റല്ലേ ഞാന്‍ ചെയ്തത്?


 അടുത്തവീട്ടിലെ ഓമനത്തമുള്ള കുഞ്ഞ്!
അവള്‍ ഓടി അടുത്തു വന്നപ്പോള്‍ വാരിയെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
അവളെന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചപ്പോള്‍ അവളുടെ പൂങ്കവിളില്‍
തിരിച്ചും ഒരു ഉമ്മ കൊടുക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിയും?
ഞാനുമൊരു അച്ഛ്നല്ലേ?
എന്‍റെ മോളെ പ്പോലെ യല്ലേ എനിക്കാകുഞ്ഞും?


പക്ഷെ, നിന്‍റെ കൂട്ടുകാരിഎന്ന് നീ വിശേഷിപ്പിക്കുന്ന ആ പിശാച്, അവളെന്നെ
ഒരുപാടു പ്രാവശ്യം ശ്രമിച്ചതാണ്.
ഒന്നും മനസ്സിലായില്ലെന്ന് നടിച്ചു.
അതിന്‍റെ  പ്രതികാരമായി ഇതൊക്കെ ക്യാമറയില്‍ പകര്‍ത്തുമെന്നും
അവസാനം എന്നെ ജയിലിലാക്കുമെന്നും ഞാനറിഞ്ഞില്ലല്ലോ?
എല്ലാത്തിനും അവളുടെ കയ്യില്‍ സൂം ചെയ്ത തെളിവും.


 നിഷ്കളങ്ക ബാല്യത്തിനു മുമ്പില്‍ വാല്‍സല്യം എന്ന വികാരത്തിന്‍റെ വേലിയേറ്റത്തില്‍ സത്യമായും ഞാനറിഞ്ഞില്ല,
സ്പര്‍ശനത്തിലെ ശരി - തെറ്റുകള്‍ !എന്നോടു ക്ഷമിക്കുക.

അഞ്ചു വയസ്സുള്ള കുഞ്ഞിനെ  എന്തിനു വേണ്ടിയായിരുന്നു----
എന്ന് നീപിന്നെയും, പിന്നെയും ചോദിച്ചപ്പോള്‍  ആദ്യമായി
നിന്നോടെനിക്ക് കള്ളംപറയേണ്ടിവന്നു.

"അതെ , എനിയ്ക്കാ കുട്ടിയോട് അടക്കാനാകാത്ത കാമ മായിരുന്നു.
അതിനു വേണ്ടി ഞാന്‍ നിന്നെയും മോളെയും നിന്‍റ വീട്ടിലേയ്ക്കയക്കുകയായിരുന്നു".


ആണിന്‍റെ വാക്കുകള്‍ക്കു വിലയില്ലാത്ത, പെണ്ണിന് മാത്രം മാനവും
മാനഭംഗവും ഉള്ള നാട്ടില്‍ എന്‍റെ നഷ്ടപ്പെട്ട മാനത്തിനും ജീവിതത്തിനും
എനിയ്ക്കാരാണ് നഷ്ടപരിഹാരം തരിക?

സ്നേഹത്തോടെ
നിന്‍റെ സ്വന്തം,
------------------



2012 ന്‍റെഅവസാനം സംഭവിച്ച ഒരു വലിയ ദുരന്തത്തിന്‍റെ ഓര്‍മയില്‍ നടുങ്ങുമ്പോഴും അതിന്‍റെ മറുവശമായി ഇങ്ങനെ ഒരു കഥ എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. വായിച്ചു അഭിപ്രായം പറയുക.
 അച്ഛന്‍ പെണ്‍കുഞ്ഞിനു ഒരു ആല്‍മരമാണ്. ആ തണല്‍ നഷ്ടപ്പെട്ടാലെ   അതിന്‍റെ വില മനസ്സിലാകൂ.