4/28/13

ചൊട്ടയിലെ ശീലം --- ഒരു അര്‍ദ്ധ വാര്‍ഷിക പോസ്റ്റ്‌

ദുശ്ശീലങ്ങളില്‍ നിന്നും മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നിട്ടും എന്തെ കഴിയുന്നില്ല? മാറുന്നതിനേക്കാള്‍ എളുപ്പം, അത് തുടരുന്നതാണ് എന്നത് തന്നെ കാരണം. എന്‍റെ ഫ്ലാറ്റിന്‍റെ മുന്‍ വശത്ത് പാര്‍ക്കിലെ ആലിന്‍ കൊമ്പില്‍ ഇരുന്നു കൂകുന്ന കുയിലിന്‍റെ കാര്യം തന്നെ ഒന്ന് നോക്കൂ--                                                                                                               
         
                                                                                                                            
                          മിനിക്കഥ 

                   അനിതപ്രേംകുമാര്‍
                                      














ചൊട്ടയിലെ ശീലം
-------------------------------------
കാക്ക കൂടു വയ്ക്കുന്നത് കണ്ടപ്പോള്‍ കുയിലിനു തോന്നി,
എത്ര നാളായി ഞാന്‍ പഴി കേള്‍ക്കുന്നു!
കാക്കക്കൂട്ടില്‍ മുട്ടയിടുന്നവ‍ള്‍ !

ഇല്ല, ഇനിയില്ല .അവള്‍ തീരുമാനിച്ചു.
ഇപ്പ്രാവശ്യം കാക്ക കൂടുണ്ടാക്കുന്നത് കണ്ടു പഠിക്കണം .

അവള്‍ ഇര തേടാന്‍ പോലും പോകാതെ ദിവസങ്ങളോളം അവിടെയിരുന്നു കൂടുണ്ടാക്കുന്നത് കണ്ടു പഠിച്ചു.

ഓ- ഇത്രേ യുള്ളൂ,  ഇതാണോ വലിയ കാര്യം! 
ഇതേതു കുരുവിക്കും ചെയ്യാം.

നാളെ തന്നെ കൂടുപണി തുടങ്ങണം എന്ന് അവള്‍ തീരുമാനിച്ചു. 

പക്ഷെ ഓരോ ദിവസവും തീരുമാനം നാളേയ്ക്കു നീണ്ടു. 

അങ്ങനെയിരിക്കെ ഒരു ദിവസം,
പെട്ടെന്ന് ഒരസ്വസ്ഥത. കുയിലിനു മുട്ടയിടാന്‍ മുട്ടി.

കാക്ക പുറത്തിറങ്ങിയ തക്കം നോക്കി അവള്‍ കാക്കക്കൂട്ടില്‍ കയറി,
മുട്ടയിട്ടു, സമാധാനത്തോടെ തിരിച്ചു പോയി.

       * * * * * * *






അര്‍ദ്ധ വാര്‍ഷികം :

2012 ഒക്ടോബര്‍ 29 ആം തീയ്യതി യാണ് ഈ ബ്ലോഗ്‌ തുടങ്ങിയത്.
ഏപ്രില്‍ 29 നു 6 മാസം പൂര്‍ത്തിയാകുന്നു. പ്രോത്സാഹിപ്പിച്ചു കൂടെ നിന്ന എല്ലാവര്‍ക്കുംനന്ദി അറിയിക്കുന്നു.എന്‍റെ കുറെ പോസ്റ്കള്‍ ഷെയര്‍ ചെയ്യപ്പെട്ടതുകൊണ്ട് കൂടിയാകാം, പേജ് വ്യൂസ് 6700 നു മുകളില്‍ ആയിട്ടുണ്ട്‌. വളരെ സന്തോഷമുള്ള കാര്യം.ഇത് തുടങ്ങുന്നതിനു മുമ്പ് ബ്ലോഗ്‌ എന്ന് കേട്ടിട്ടുള്ളതല്ലാതെ എന്താണെന്ന് പോലും അറിയില്ലായിരുന്നു. 

നിമിത്തം: 

ഒക്ടോബറില്‍ ഈ ബ്ലോഗ്‌ തുടങ്ങുന്നതിനു രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു മുമ്പ് പ്രമോദിന്‍റെ "തിരുവാതിര" എന്ന ബ്ലോഗ്‌ലിങ്ക് ഫേസ് ബുകില്‍ കണ്ടു. ആദ്യമായി ഒരു ബ്ലോഗ്‌ വായിച്ചു. അതിനു കമന്റ് ഇടാന്‍ നോക്കിയപ്പോള്‍ ഒരു ഗൂഗിള്‍ അക്കൗണ്ട്‌ വേണം. അത് ശരിയാക്കിയപ്പോള്‍ അതാ കിടക്കുന്നു, ഫ്രീ ബ്ലോഗ്‌ തുടങ്ങാനുള്ള വഴികള്‍! അങ്ങനെ തുടങ്ങി. അച്ഛന്‍റെ ഒന്നാം ചരമ വാര്‍ഷികം ഒക്ടോബര്‍ 9 നു ആയിരുന്നു.  അങ്ങനെ "എന്‍റെ അച്ഛന്" എന്ന ആദ്യത്തെ പോസ്റ്റ്‌എഴുതി. ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ പരിചയപ്പെട്ട "ലിബി" യാണ് ബ്ലോഗിന്‍റെ ടെമ്പ്ലേറ്റ് ഒരു വിധം ശരിയാക്കി തന്നത്. ലിബിയ്ക്ക് ഒരു സ്പെഷ്യല്‍ താങ്ക്സ്.

പിന്നീടുള്ള കഴിഞ്ഞ ആറു മാസം എന്‍റെ ഒഴിവു സമയങ്ങള്‍ ബ്ലോഗും ബ്ലോഗിന് വേണ്ടി ഫേസ് ബുക്കും കവരുകയായിരുന്നു.
ഒരുപാടു നല്ലനല്ല സൌഹൃദങ്ങള്‍ ഇതിലൂടെ ലഭിച്ചു. എല്ലാവരുടെയും പ്രോത്സാഹനത്തിന് വീണ്ടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

  -അനിത -



4/25/13

അവളാണ് പെണ്‍കുട്ടി

                                                                                                                     കവിത

                                                                                                      അനിതപ്രേംകുമാര്‍       

അവളാണ് പെണ്‍കുട്ടി                                                      
----------------------------                                            

ഊതിപ്പറത്താന്‍ കാറ്റ് വന്നെങ്കിലും              
പറന്നില്ലവളിന്നു കരിയിലയല്ല!
വെള്ളം തളിക്കാന്‍ മഴ വന്നുവെങ്കിലും 
അലിഞ്ഞില്ലവളിന്നു മണ്ണാങ്കട്ടയുമല്ല.

ഊതിക്കെടുത്താന്‍, മറച്ചു പിടിക്കാന്‍
പുക പരത്തും മണ്ണെണ്ണ വിളക്കുമല്ല.
എണ്ണയൊഴിക്കാതെ കരിന്തിരി കത്താന്‍
അവളിന്നു വെറുമൊരുതിരി നാളമല്ല.

മാനത്തെ മിന്നും താരമല്ലെങ്കിലും
അവളൊരു കുഞ്ഞു മിന്നാമിനുങ്ങ്!
ഇത്തിരി വെട്ടം പകരാന്‍  കൊതിക്കുന്ന,
സ്വയം പ്രകാശിക്കുന്ന മിന്നാമിനുങ്ങ്!
           

 


4/24/13

കവിത്വം

                                    കവിത

             അനിത പ്രേംകുമാര്‍ ,ബാംഗ്ലൂര്‍
                                                    





ജ്വലിക്കുന്ന സൂര്യനെയും 
ഒഴുകുന്ന  വെള്ളത്തെയും
തഴുകുന്നൊരിളം കാറ്റിനെയും 
എത്രനാള്‍ നിങ്ങള്‍ക്ക്
കണ്ടില്ലെന്നു നടിക്കാനാകും
തടഞ്ഞു നിര്‍ത്താനാകും
മറച്ചു വയ്ക്കാനാകും?

ഏതു മറയ്ക്കുള്ളില്‍ നിന്നും
അവ പുറത്തേയ്ക്ക് തല നീട്ടും.
എന്നെങ്കിലുമൊരിക്കല്‍ 
നിങ്ങളവിടെ ചെല്ലും

തെളിഞ്ഞ വെള്ളത്തിലൊന്നു
മുങ്ങി ക്കുളിക്കാന്‍
ഇളം വെയിലത്തുനിന്നു
തണുപ്പ് മാറ്റാന്‍
മന്ദ മാരുതന്‍ തന്‍
തഴുകി ത്തലോടലേല്‍ക്കാന്‍

നിങ്ങളില്‍ നിന്നും ഒന്നും 
അവ പ്രതീക്ഷിക്കുന്നില്ല.
തിരിച്ചറിയുക,
അംഗീകരിക്കുക .അത്രമാത്രം -

                                                                  
                                       * * *


മഴവില്ല് എന്ന ഓണ്‍ലൈന്‍ മാഗസിന്‍റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച എന്‍റെ കവിത .







4/19/13

വളര്‍ത്തു മൃഗം








 അനിത പ്രേംകുമാര്‍








അവന്‍റെ ഉള്ളില്‍ ആരോടും 
പകയോ വിരോധമോ ഇല്ല. 
അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നു  
എങ്കില്‍, അതവന്‍റെ കുറ്റമല്ല.

എന്നാലും അവന്‍ നിങ്ങളില്‍ നിന്നും
ഒരല്പം അകലം സൂക്ഷിക്കുന്നു.
നിങ്ങള്‍ അറിയുക,
അടുക്കുംമ്പോഴൊക്കെ നിങ്ങള്‍
സ്വാതന്ത്ര്യം മുതലെടുത്ത് അവനെ തല്ലിയിരുന്നു.
ചീത്ത വിളിച്ചിരുന്നു,
എടുക്കാതിരുന്ന ചുമടുകളുടെ പേരില്‍.

അവന് പലരെയും പേടിയാണ് 
നിസ്സഹായനായി,അനാഥനായി, അവന്‍  
നിങ്ങളുടെ മുമ്പില്‍ ഒരുപാടു കേണിട്ടുണ്ട് 
ഒരല്പം കരുണയ്ക്ക്,ഒരല്പം സ്വാതന്ത്ര്യത്തിന്. 
അന്ന് നിങ്ങള്‍ക്കത് മനസ്സിലായില്ല, 
അല്ലെങ്കില്‍ മനസ്സിലാകാത്തപോലെ നടിച്ചു.
ഒരുപാടു കാലം അവ ന്‍ നിങ്ങളുടെ വിഴുപ്പ് ചുമന്നതല്ലേ? 
ഓര്‍ക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കിലും. 
അവനെ സ്നേഹിക്കേണ്ട, തല്ലാതിരുന്നുകൂടെ?  
കരുണയുടെ ഒരു നോട്ടം അവനും കൊടുത്തുകൂടെ?


--------------------------------------------------------------

ഒരു ഗൃഹനാഥന്‍റെ സങ്കടം





കുഞ്ഞിപ്പോക്കര് പത്തിരിചുട്ടു
ചായക്കടയില്‍ അടുക്കിവച്ചു 
നാട്ടാര്‍ക്കായി കാത്തു നിന്നു. 

ഉമ്മ പറഞ്ഞു നോക്കട്ടെ
ഭാര്യ പറഞ്ഞു നോക്കട്ടെ 
മകന്‍ പറഞ്ഞു നോക്കട്ടെ 
മകള്‍ പറഞ്ഞു നോക്കട്ടെ.

നാട്ടാരെല്ലാം വന്നപ്പോള്‍
പത്തിരിയെല്ലാം തീര്‍ന്നുപോയ്- 
-പോക്കര്കുഞ്ഞി കരഞ്ഞും പോയ്‌.
നാഴിയരിക്കും കാശില്ലാതെ 
കുഞ്ഞി പ്പോക്കര് നെട്ടോട്ടം !



----------------------------------------------------------

4/12/13

ഒരു വിഷുക്കാലം കൂടി

                                                                                               കവിത


                                                                            അനിത പ്രേംകുമാര്‍ , ബാംഗ്ലൂര്‍ 
















ഏപ്രില്‍  മാസം ഇത് , വേനൽ കഠിനമായ്,
മാവുകൾ, പ്ലാവുകൾ , കായ്ച്ചു നിൽക്കൂ .
പരീക്ഷ കഴിഞ്ഞിട്ട് കൂട്ടുകാര്‍ വന്നെത്തി ,
"പാള വണ്ടീ"* ലൊന്നു  ചുറ്റീടെണം  !

പച്ച മാങ്ങ തിന്നു വെള്ളം കുടിക്കവേ,
അമ്മൂമ്മ ചൊല്ലുന്നു " അരുത്, മോളേ"
വയറിനു കേടിതെ ന്നറി യാത്തകൊണ്ടല്ല ,
ഉണ്ണി മാങ്ങയ്ക്കെന്തു സ്വാദാണെന്നോ!

                 
പലതരം മാമ്പഴം ഉണ്ടെങ്കിലും അതില്‍,
നാട്ടു മാങ്ങയ്ക്കെന്തു മധുരമാണ്!
മാവിൻ ചുവട്ടിലായ് കാത്തു ഞാൻ നിൽക്കവേ ,
കാറ്റൊന്നു വീശുന്നു  , അടരുന്നു,  മാങ്ങകൾ---

കൊന്നകൾ പൂത്തിതു , സ്വർണ്ണ വർണ്ണ ങ്ങളായ്  ,
വന്നുവല്ലോ വിഷു, ആഘോഷമായ് --
വയലിലെ വെള്ളരി മൂത്തു , പഴുത്തല്ലോ ,
സംക്രമത്തിന്‍ നാള്‍  വിളവെടുപ്പ് ---

കൊന്നയും, മാങ്ങയും , വെള്ളരി, ചക്കയും,
കോടി മുണ്ടും നവ ധാന്യങ്ങളും.
കോയക്ക,  കണ്ണാടി, സ്വർണ്ണവും , വെള്ളിയും
എല്ലാമൊരുക്കുവാൻ കൂടി ഞങ്ങൾ --

ബോംബുകൾ, ഓലപ്പടക്കങ്ങൾ , കാന്താരീ,
പൂക്കുറ്റി , ചക്ക്രങ്ങൾ , കമ്പി ത്തിരി.
പൂത്തിരി കത്തുന്ന നേരത്തെന്നനിയന്‍റെ
കണ്‍കളിൽ കണ്ടു , ഞാൻ മറ്റൊരു പൂത്തിരി!

കാലത്ത് നാല് മണിയ്ക്കെ ണീപ്പിച്ചച്ഛൻ,
കണികാണിച്ചമ്മൂമ്മ,  വന്ദി ച്ചു  കാൽക്കലും.
ഉപ്പില് മുക്കിയ വെല്ല ത്തിൻ  കഷണങ്ങൾ
വായിലെയ്ക്കിട്ടിട്ടു ചൊല്ലാതെ ചൊല്ലിയോ?

മക്കളെ, മധുരവും കയ്പ്പും നിറഞ്ഞതാ -
-ണീ   ജീവിതം , അത്  സ്വീകരിക്കൂ --
കൈ നീട്ടം  വാങ്ങിയി ട്ടവിടുന്നെണീക്കവേ
വന്നെത്തീ കൂട്ടുകാർ , പിന്നെ- നാട്ടുകാരും --

      *          *               *
* പാള വണ്ടി
കമുകിൻ പാള യുടെ ഓല പോലത്തെ ഭാഗങ്ങളെല്ലാം കളഞ്ഞ ശേഷം
ഒരാള്പാളയിലിരിക്കും.
മറ്റെയാൾ നട വഴിയിലൂടൊക്കെ വലിച്ചോണ്ട്  പൊകും.
തളരുമ്പോൾ മറ്റെയാൾ ഇരിക്കും, ഇരുന്നയാള്‍ വലിക്കും.പാള കീറി, ഇട്ട കുപ്പായവും കീറുമ്പോള്‍ കളി നിര്‍ത്തും.
നാട്ടിന്‍ പുറത്തെ കുട്ടികളുടെ ഒരു പ്രധാനപ്പെട്ട  വിനോദം ആയിരുന്നു ഇത് .











4/11/13

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. ഇനി ഈ ആണുങ്ങള്‍ക്ക് എന്നാണാവോ സ്വാതന്ത്ര്യം കിട്ടുക?
















         മുമ്പൊക്കെ കരുതിയത്‌ പെണ്ണിന്‍റെജീവിതം നിശ്ശബ്ദമായ പൊരുതലാണ് എന്നാണ്‌. ഇപ്പോള്‍ തോന്നുന്നു, ആണിന്‍റെ കാര്യം അതിലേറെ കഷ്ടം എന്ന്.
കിട്ടാത്ത സ്നേഹത്തിന്‍റെ, പൊന്നിന്‍റെ, പണത്തിന്‍റെ, വസ്ത്രങ്ങളുടെ, യാത്രകളുടെ പേരില്‍ അവന്‍റെ സ്വസ്ഥത കളയാന്‍ ഞങ്ങള്‍ സ്ത്രീകള്‍ ഭാര്യയുടെ,അമ്മയുടെ, പെങ്ങളുടെ ഒക്കെ കുപ്പായങ്ങളണിഞ്ഞു എപ്പോഴും കാത്തു നില്‍ക്കുന്നു.
അവന്‍ തന്നതിന്‍റെ കണക്കുകള്‍ ഞങ്ങള്‍ സൌകര്യപൂര്‍വ്വം മറക്കുകയും തരാത്തതിന്‍റെത് ഓര്‍ത്തു കൊണ്ടിരിക്കുകയും അതും പറഞ്ഞു അവനെ ജീവിതകാലം മുഴുവന്‍ നോവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
അവന്‍റെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടി ചുമടെടുക്കാനുള്ളതാണെന്ന് വീട്ടില്‍ ഒരു പണിയും ചെയ്യതെയിരുന്നു ഞങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.
സ്വസ്ഥത എന്തെന്ന് അവന്‍ അറിയുന്നേയില്ല.
അവന്‍ എളുപ്പം വൃദ്ധനായി തീരുന്നു. കൂടിയാല്‍ അറുപതോ എഴുപതോ വയസ്സ്.
അപ്പോഴും ഇനിയെനിക്കാര് എന്ന സ്വാര്‍ത്ഥതാപരമായ കരച്ചിലില്‍ തുടങ്ങി സ്വത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലായി ഞങ്ങളുടെ ജീവിതം മാറുന്നു.
ഞങ്ങള്‍ പിന്നെയും നൂറോ നൂറ്റിപ്പത്തോ വയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കുന്നു.
ഇനി വിവാഹ മോചനം നടത്തി അവന്‍റെ ജീവിതത്തിലെ ഒരു പെണ്ണിനെ ഒഴിവാക്കാം എന്ന് കരുതിയാല്‍ ഞങ്ങളുടെ തനി സ്വഭാവം അവന്‍ അറിയും.
എടുത്താല്‍ പൊങ്ങാത്ത സ്വത്തും പണവും കൊണ്ടല്ലാതെ ഞങ്ങളെ ഒഴിവാക്കാമെന്ന് കരുതേണ്ട.
അതവന്‍ എങ്ങനെയെങ്കിലും ഉണ്ടാക്കിയെ പറ്റൂ.എങ്ങനെ എന്നൊന്നും ഞങ്ങള്‍ക്ക് അറിയേണ്ട.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. ഇനി ഈ ആണുങ്ങള്‍ക്ക് എന്നാണാവോ സ്വാതന്ത്ര്യം കിട്ടുക?  
വാല്‍ക്കഷ്ണം: ഞങ്ങള്‍ കൊടുത്തിട്ട് വേണ്ടേ കിട്ടാന്‍!

4/6/13

അവസരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്

                         

                                          

                                        അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍ 

 പായം മുക്ക് എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ആ സമയത്ത്  ഞങ്ങള്‍ താമസിച്ചിരുന്നത്. അവടെ അടുത്താണ് പയഞ്ചേരി എല്‍. പി . സ്കൂള്‍.

നാലാം ക്ലാസ്സുവരെ യാണ് അവിടെയുള്ളത്. അവിടത്തെ  ഹെഡ്‌ മാസ്റ്റര്‍ ശങ്കരന്‍ മാഷ്‌.

 "കോന്നന്‍ മാശെ" എന്നായിരുന്നു ശങ്കരന്‍മാഷ്‌ എന്നെ വിളിച്ചിരുന്നത്. ഗോവിന്ദന്‍ മാഷിന്‍റെ മകള്‍ എന്നതിന്‍റെ ചുരുക്കം ആയിരിക്കണം.

എന്തായാലും ആ വിളിയില്‍ ഈ ലോകത്തെ മുഴുവന്‍ സ്നേഹവും ചാലിച്ച് ചേര്‍ത്തപോലായിരുന്നു.

എന്നോടു മാത്രമല്ല. എല്ലാവരോടും സ്നേഹത്തിന്‍റെ ഭാഷയിലായിരുന്നു അദ്ദേഹം സംസാരിച്ചത്.
വെളുത്ത്, തടിച്ച്, നല്ല ഉയരവും തലയെടുപ്പും ഉള്ള മാഷിന്‍റെ കൈയ്യില്‍  ഒരു വടി എപ്പോഴും കാണും.
എങ്കിലും അത് കൊണ്ട് ആരെയും തല്ലുന്നതായി കണ്ടിട്ടില്ല.
വഴക്ക് പറയുന്നതുപോലും അപൂര്‍വ്വം.
മാഷ്‌ ദൂരേന്ന് നടന്നു വരുന്നത് കണ്ടാല്‍ തന്നെ, കുട്ടികള്‍ അടങ്ങിയിരിക്കുമായിരുന്നു.

അദ്ദേഹം ഹെഡ് മാസ്റ്റര്‍ ആയത് കൊണ്ട് , ഏതെങ്കിലും ടീച്ചര്‍ ലീവ് ആണെങ്കില്‍ ക്ലാസ്സില്‍ വരും. അല്ലാതെ വരില്ല.
മാഷ്‌ വന്നാല്‍ മനോഹരമായ കഥകള്‍പറഞ്ഞു തരും. ഒരു പീരീഡ്‌ തീരുന്നത് അറിയില്ല. അതുകൊണ്ട് തന്നെ മറ്റു ടീച്ചര്‍മാര്‍ ലീവ് എടുത്താല്‍ ഞങ്ങള്‍ ഒരുപാടു സന്തോഷിച്ചിരുന്നു.ശങ്കരന്‍മാഷ്‌ വരുന്നതും കാത്തു നിന്നിരുന്നു.

അങ്ങനെയൊരു  ദിവസം.രാഗിണി ടീച്ചര്‍ അന്ന് ലീവ് ആണ്.
 പൊതുവേ കുട്ടികളെ അടിയ്ക്കാനായ്‌ തന്നെ വടി കൊണ്ട് വരുന്ന, ചെറിയ തെറ്റ്കള്‍ക്ക് വല്ലാതെ വഴക്ക് പറയുന്ന ടീച്ചര്‍ അന്ന് ലീവ് ആയപ്പോള്‍ സന്തോഷം ഇരട്ടിയായി. ഞങ്ങള്‍ ശങ്കരന്‍മാഷ്‌ വരുന്നതും കാത്തു നിന്നു.

പതിവുപോലെ  നിറഞ്ഞ ചിരിയുമായി, കയ്യിലൊരു വടിയുമായി മാഷ്‌ ക്ലാസ്സിലെയ്ക്ക് വന്നു.
അതുവരെ കലപില സംസാരിച്ചു കൊണ്ടിരുന്ന കുട്ടികള്‍ അതൊക്കെ നിര്‍ത്തി ഇന്ന് പറയാന്‍ പോകുന്ന കഥ കേള്‍ക്കാന്‍ തയ്യാറായി.

കഥ കേള്‍ക്കാന്‍ കുട്ടികളെ ഒരുക്കുന്നതിന്‍റെ ഭാഗമായി മാഷ്‌ ചില ചോദ്യങ്ങള്‍ ചോദിക്കും. അതിലും ഞങ്ങള്‍ മനസ്സിലാക്കേണ്ട ചില കൊച്ചു കൊച്ചു കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാവും.
ചോദ്യം തുടങ്ങി.

"ഇവരില്‍ ആരെ കാണാനാ ഏറ്റവും ഭംഗി?"

ഞങ്ങളുടെ  മൂന്നാം ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന വനജയെയും  ആണ്‍കുട്ടികളില്‍ ഒരാളായ അശോകനെയും എഴുന്നേല്പിച്ചു നിര്‍ത്തിയാണ് ചോദ്യം.

ഉത്തരത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും ഒരു സംശയവും ഇല്ലായിരുന്നു.
പക്ഷെ  ഒരു കാര്യവും ഇല്ലാതെ ഇങ്ങനെയൊരു ചോദ്യം അദ്ദേഹം ചോദിക്കില്ലല്ലോ.
എങ്കിലും ഞങ്ങള്‍ പെണ്‍കുട്ടികള്‍ മടികൂടാതെ  പറഞ്ഞു.

"വനജ"

ആണ്‍കുട്ടികള്‍ക്കും ഉത്തരം അത് തന്നെ. പക്ഷെ  തുറന്നു പറയാന്‍ മടി.
ഉടനെ മാഷ്‌ ചോദിച്ചു.

" അപ്പോള്‍ അശോകനോ?"

ആരും ഒന്നും മിണ്ടിയില്ല.
" നോക്കൂ, പൂവന്‍ കോഴിയാണോ, പിടക്കോഴിയാണോ കാണാന്‍ ഭംഗി?

" പൂവന്‍ കോഴി"

എല്ലാവരും ഒരുമിച്ചു പറഞ്ഞു.
 "അതെ, അതിന് തലയില്‍ നല്ല  ഭംഗിയുള്ള പൂവും നീളമേറിയ അങ്കവാലും ഉണ്ട്, അല്ലേ?"

"അതേ"

"ശരീ, ആണ്‍ മയിലോ, പെണ്‍ മയിലോ ഭംഗി?"

 കഴിഞ്ഞയാഴ്ചയാണ് സ്കൂളില്‍ നിന്നും മൃഗശാല കാണാന്‍ പോയത്.
അതുകൊണ്ട് ധൈര്യമായി പറഞ്ഞു.

"ആണ്‍ മയില്‍"

"കൊമ്പനാനയോ, പിടിയാനയോ ഭംഗി?"

"കൊമ്പനാന" ആര്‍ക്കും സംശയമില്ല.

"ഇനി പറയൂ, വനജയോ, അശോകനോ ഭംഗി?"
ഏതാനും നിമിഷങ്ങള്‍ ക്ലാസ്സ്‌ നിശ്ശബ്ദമായി.
പിന്നെ ഓരോരുത്തരായി പറയാന്‍ തുടങ്ങി

"വ---ന----ജ--"

മാഷ്‌ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതേ കുട്ടികളെ, മൃഗങ്ങളിലൊക്കെ പെണ്ണിനെ ആകര്‍ഷിക്കാന്‍ ആണിനു ഭംഗി കൊടുത്തിരിക്കുന്നു.
മനുഷ്യരില്‍ മാത്രം ആണിനെ ആകര്‍ഷിക്കാന്‍ നീണ്ട മുടിയും ഭംഗിയുള്ള വടിവൊത്ത ശരീരവും, വിടര്‍ന്ന കണ്ണുകളും ഒക്കെയായി പെണ്ണിനും.
പ്രകൃതിയുടെ ഒരു വികൃതി. "

"എന്നാല്‍ ഇനി കഥയിലെയ്ക്ക് കടക്കട്ടെ?"
എല്ലാവരും തയ്യാറായി. മാഷ്‌ തുടര്‍ന്നു.

രാമുവും ദാമുവും സഹപാഠികളായിരുന്നു. രാമു നന്നായി പഠിക്കും.നല്ല പെരുമാറ്റവും. എല്ലാവരോടും വളരെ ബഹുമാനത്തോടെ മാത്രമേ സംസാരിക്കൂ. അവനെക്കൊണ്ട് പറ്റുന്ന സഹായങ്ങളും ചെയ്യും.
അത് കൊണ്ട് ടീച്ചര്‍ മാര്‍ക്കും കുട്ടികള്‍ക്കും രാമുവിനെ വലിയ ഇഷ്ടമാണ്.

പക്ഷെ ദാമു, അവന്‍ അവന്‍റെ അച്ഛന് പണമുണ്ടെന്നു കാണിക്കാന്‍ വിലകൂടിയ കുപ്പായങ്ങളൊക്കെ ഇട്ടു വരും. അവന്‍ പറയുന്നത് അനുസരിക്കുന്ന കുട്ടികള്‍ക്ക് മിട്ടായികള്‍ വാങ്ങിക്കൊടുക്കും. ടീച്ചര്‍ മാര്‍ പറയുന്നത് ഒന്നും ശ്രദ്ധിക്കില്ല.  തരം കിട്ടിയാല്‍ മറ്റു കുട്ടികളെ ഉപദ്രവിക്കും.

ഒരു ദിവസം ദാമു അനാവശ്യമായി രാമുവിനെ അടിക്കുന്നത് ടീച്ചര്‍ കണ്ടു.അവര്‍ ദാമുവിനെ അടുത്തു വിളിച്ച് കാര്യം തിരക്കി.
അവന്‍ പറഞ്ഞു.

" ടീച്ചര്‍, എന്‍റെ അച്ഛന് ഇഷ്ടം പോലെ പണമുണ്ട്. ഞാന്‍ ഇടയ്ക്കൊക്കെ ഇവര്‍ക്ക് എന്തെങ്കിലും ഒക്കെ വാങ്ങിക്കൊടുക്കാറുമുണ്ട്. എന്നിട്ടും ആര്‍ക്കും എന്നെ ഇഷ്ടമല്ല. ടീച്ചര്‍ മാര്‍ക്കും കുട്ടികള്‍ക്കും ഒക്കെ എന്തിനും ഏതിനും രാമു മതി. അതെന്താ അങ്ങനെ?"

ടീച്ചര്‍  പറഞ്ഞു." നിങ്ങള്‍ രണ്ടു പേരും എന്‍റെ കൂടെ വരൂ."
സ്കൂളിന് പിറകിലെ പൂട്ടിയിട്ട കെട്ടിടത്തിലെ  രണ്ടറ്റത്തുമുള്ള ഓരോ മുറി വീതം രണ്ടുപേര്‍ക്കും തുറന്നുകൊടുത്തു. എന്നിട്ട്
 രണ്ടു പേര്‍ക്കും അമ്പത് രൂപ വീതം കൊടുത്തിട്ട് പറഞ്ഞു.

"നിങ്ങള്‍ ഓരോരുത്തരും ഈ പണത്തിന് നിങ്ങള്‍ക്കിഷ്ടമുള്ളത് വാങ്ങി അവരവരുടെ മുറി നിറയ്ക്കണം. ഒരു മണിക്കൂര്‍ സമയം തരുന്നു. അതുവരെ ക്ലാസ്സില്‍ പോകണ്ട. അത് കഴിഞ്ഞ് ഞാന്‍ വരാം."

കൃത്യം  ഒരു മണിക്കൂര്‍ കഴിഞ്ഞ് ടീച്ചര്‍ വന്നു. ദാമു ഓടി വന്നു പറഞ്ഞു.
"ടീച്ചര്‍, ഞാന്‍ മുറി നിറച്ചിരിക്കുന്നു. വന്നു നോക്കൂ."

ടീച്ചര്‍ ചെന്ന് നോക്കി. ശരിയാണ്. കച്ചറ കൊണ്ട് പോകുന്ന വണ്ടിക്കാരന് അമ്പത് രൂപ കൊടുത്തപ്പോള്‍ അയാള്‍ അത് അവിടെ തള്ളി, എളുപ്പത്തില്‍ പണിയും തീര്‍ത്ത് പോയിരിക്കുന്നു.
ദാമു വിജയ ഭാവത്തില്‍ ചിരിക്കുന്നു.
നാറ്റം സഹിക്കവയ്യാതെ  മൂക്കും പൊത്തിപ്പിടിച്ച് ടീച്ചര്‍ അവിടുന്നു പുറത്തു കടന്നു. ദാമുവിനെയും കൂട്ടി നേരെ  രാമു വിന്‍റെ മുറി ലക്ഷ്യമാക്കി നടന്നു.

അടുത്തെത്തിയപ്പോള്‍തന്നെ നല്ല മണം. ഏറെ നാള്‍  പൂട്ടിയിട്ട ആ മുറി, അവന്‍ അടിച്ചുവാരി വൃത്തിയാക്കിയിരിക്കുന്നു.
ടീച്ചര്‍ കൊടുത്ത അമ്പതു രൂപയ്ക്ക് ഒരു ചെറിയ മണ്‍ ചിരാത്, തീപ്പെട്ടി, ചന്ദനത്തിരി എന്നിവയാണ് അവന്‍ വാങ്ങിയത്.
അതില്‍ കത്തിച്ച വെളിച്ചവും ചന്ദനത്തിരിയുടെ ഗന്ധവും മുറി മുഴുവന്‍ നിറഞ്ഞ് പുറത്തേയ്ക്കും പരക്കുന്നു.

ടീച്ചര്‍  ദാമുവിനെ നോക്കി.
ഒന്നും പറയാതെ തന്നെ അവന്‍ മനസ്സിലാക്കിയിരുന്നു, അവന്‍റെ അവസ്ഥ.
അവന്‍ കരയാന്‍ തുടങ്ങി.
ടീച്ചര്‍ പറഞ്ഞു. "സാരമില്ല കുട്ടീ, ഇനിയെങ്കിലും കിട്ടിയ അവസരം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുക."

"കുട്ടികളെ", ശങ്കരന്‍മാഷിന്‍റെ  വിളി കേട്ട് ഞങ്ങള്‍ ഞെട്ടിയുണര്‍ന്നു.
ഇനി പറയൂ,

" നിങ്ങള്‍ ഓരോരുത്തരും പഠിച്ചു വല്ല്യ വല്ല്യ ആളുകളാകുമ്പോള്‍ കാണാന്‍ ഈ ശങ്കരന്‍മാഷ്‌ ഉണ്ടായീന്നു വരില്ല. ഒരുകാര്യം മാത്രം അറിഞ്ഞാല്‍ മതി. നിങ്ങള്‍ രാമുവിനെ പ്പോലെ യാകുമോ? അതോ ദാമുവിനെപ്പോലെയോ?"

" രാമുവിനെപ്പോലെ---------" ആര്‍ക്കും ഒരു സംശയവും ഇല്ലായിരുന്നു.

                                                              *        *         *

 ( എന്‍റെ ദീര്‍ഘ കാല ആഗ്രഹമായിരുന്ന ഡേകെയര്‍ / പ്രീ സ്കൂള്‍ "അമ്മാസ്‌ സ്മാര്‍ട്ട്‌ കിഡ്സ്‌ " എന്ന പേരില്‍ ബാംഗ്ലൂരില്‍ ഗോകുല എന്ന സ്ഥലത്ത്2005 ല്‍ തുടങ്ങി. അവിടത്തെ കുട്ടികള്‍ക്ക് ഈ കഥയും ഇത് പോലുള്ള മറ്റു കഥകളും ഇംഗ്ലിഷിലാക്കി പറഞ്ഞു കൊടുക്കുമ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് എന്‍റെ പ്രിയപ്പെട്ട മാഷിന് പ്രണാമമര്‍പ്പിക്കുകയായിരുന്നു. ഗുരു ദക്ഷിണ നല്‍കുകയായിരുന്നു.)

                                                            * * *   


















4/3/13

പെണ്ണിന്നു കല്യാണം


                                    അനിത പ്രേംകുമാർ,











പെണ്ണിന്നു കല്യാണം   
എല്ലാര്‍ക്കും സന്തോഷം 
നാടെങ്ങും ആഘോഷം 
സുന്ദരിപ്പെണ്ണിന്നു കല്യാണം!

അച്ഛന്‍ പുതുക്കിപ്പണിഞ്ഞുവീട്.
അമ്മയൊരുക്കീ നൂറുപവന്‍
ഏട്ടന്മാര്‍ വാങ്ങീ തുണിത്തരങ്ങള്‍
സുന്ദരിപ്പെണ്ണിനോ നാണമായി


കൈകോര്‍ത്തു കാതിലായ്‌  
കിന്നാരം ചൊല്ലുന്ന  
സ്വപ്‌നങ്ങള്‍ കണ്ടവള്‍,  
നിദ്ര വെടിഞ്ഞവള്‍, 
കോരിത്തരിച്ചവള്‍, കാത്തിരുന്നു.

മിന്നുകെട്ടും പുടമുറിയും 
എല്ലാം കഴിഞ്ഞവര്‍ യാത്രയാകെ 
നിന്നു വിതുമ്പുന്നോരമ്മയോടും 
കയ്യിലെ പിടിവിടാതനിയനോടും

യാത്ര പറയുവാന്‍ കെല്‍പില്ലാതെ   
കണ്ണ് തുടയ്ക്കുന്ന അച്ഛനോടും   
മൌനമായ്‌ സമ്മതം ചോദിച്ചവള്‍ 
ഭര്‍തൃ വീടും തേടി യാത്രയായി.

ഇരുപതു വയസ്സിന്‍ ഇളം മനസ്സില്‍     
സന്ദേഹമേറെയുണ്ടെന്നറിക   
എങ്കിലും പുഞ്ചിരി കൈവിടാതെ 
എല്ലാവരോടും ചിരിച്ചുനിന്നു.

ആളുകള്‍ ഒഴിയവേ, ആരവം തീരവെ 
കണ്ടറിഞ്ഞു അവള്‍,കൊണ്ടറിഞ്ഞൂ അവള്‍  
താന്‍ ആരുമില്ലാത്തവള്‍ 
ഇന്നനാഥയായവള്‍-------------



              * * *

           http://www.anithakg.blogspot.com