5/22/13

രേണുന്‍റെ കിനാവുകൾ



   നോവല്‍- ഭാഗം 4
   അനിതപ്രേംകുമാര്                          

അവൾ ഉറങ്ങാത്തപ്പോൾ കണ്ടതൊക്കെ നടക്കാൻ
സാധ്യതയുള്ള പകല്‍ ക്കിനാവുകളായിരുന്നു .
എന്നാൽ ഉറക്കത്തിൽ കണ്ടിരുന്നവ ഒരിക്കലും നടക്കാത്തവയും.
എന്നിട്ടും അവൾ കിനാവുകൾ കാണാൻ ഒരുപാട് ഇഷ്ടപ്പെട്ടു.

സ്വപ്‌നങ്ങൾ ഇല്ലെങ്കിൽ അവളുടെ ജീവിതം ഇത്ര മനോഹരമാകില്ലായിരുന്നു
എന്ന് രേണുന് തോന്നാൻ തുടങ്ങി.

സങ്കടങ്ങൾ വരുമ്പോൾ  നാളെ  അത് മാറിയാൽഉള്ള സന്തോഷകരമായ അവസ്ഥ സ്വപ്നം കണ്ട് , പതുക്കെ, സങ്കടം ,സന്തോഷമാക്കി മാറ്റും.

 അവൾ  ഉറങ്ങുന്നു , ഉണരുന്നു,  അല്ലെങ്കിൽ  ജീവിച്ചിരിക്കുന്നു, എന്നതിന്‍റെ തെളിവായി, സ്വപ്‌നങ്ങൾ മാറാന്‍ തുടങ്ങി.
                                                       ---------

രണ്ടു നിലയുള്ള , കോണി  പടികളുള്ള വീടുകൾ രേണുവിന് വലിയ ഇഷ്ടമാണ്. അങ്ങനെയൊരു വീട്ടില് താമസിക്കുക എന്നതാണ് അവളുടെ  ഏറ്റവും വലിയ  പകൽ ക്കിനാവ്.
പായത്ത് അമ്മൂമ്മയുടെ വീട്, ഇരിട്ടിയിലെ  വല്ല്യമ്മയുടെ (അമ്മയുടെ ചേച്ചി)  വീട്, ഒക്കെ എന്ത് വലുതാണെന്നോ! 

വല്ല്യമ്മയുടെ വീട്ടില് രാത്രിയായാൽ സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും.
രേണും  അനിയനും ഇടയ്ക്ക് അവിടെ പോയി നില്ക്കാറുണ്ട്.
അത് ടൌണിൽ ആണ്. സന്ധ്യ യാകുമ്പോൾ നിറയെ കാക്കകൾ കരയുന്നത് കേള്ക്കാം. വലിയ കൊതുകുകളും ഉണ്ട്. എന്നാലും  ലൈറ്റിന്‍റെ വെളിച്ചത്തിൽ വലിയ  മുറികളില്‍ ഓടിക്കളിക്കാം.

രേണുനേം അനിയനേം ഇടയ്ക്ക് അവിടുത്തെ ഏട്ടൻ വന്നു കൂട്ടികൊണ്ട് പോകും. അവിടെ വല്ല്യമ്മയെ കൂടാതെ, രണ്ടു ഏട്ടന്മാരും ഒരു അനിയനും ഉണ്ട്. എല്ലാവര്‍ക്കും രേണുനെ വല്ല്യ  ഇഷ്ടാ .
വല്ല്യമ്മയ്ക്ക് വേറെ പെണ്‍കുട്ടികള്‍ ഇല്ലല്ലോ!
വല്ല്യച്ഛന്‍റെ അനിയന് സ്വന്തമായി ഒരു ടാക്കീസ് ഉണ്ട്. അവിടെ   സിനിമയ്ക്കും പോകാം.

 പായത്ത് അമ്മൂമ്മയുടെ വീടും വലിയ വീടാണ്. ഒരു പാടു ആളുകൾ‍ക്ക് ചുറ്റും ഇരിക്കാൻ "ഇരിത്തി" യുള്ള, വലിയ പൂമുഖം ഒക്കെ യുള്ള, രണ്ടു നില ഓടിട്ട വീട്.
പക്ഷെ സ്വിച്ച് ഇട്ടാൽ കത്തുന്ന ലൈറ്റ് ഇല്ല. രേണൂന്‍റെ  വീട്ടിലെ പോലെ തന്നെ, വൈകുന്നേരമാകുമ്പോൾ വിളക്കുകളിലോക്കെ മണ്ണെണ്ണ ഒഴിച്ച്, തിരി നീട്ടി വയ്ക്കണം .
ആ വലിയ വീട്ടില് വയസ്സായ അമ്മൂമ്മയും , ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയ ഒരു അമ്മാമനും മാത്രമേ  ഉള്ളൂ. പണ്ട് വീട് നിറയെ ആളുകള്‍ ഉണ്ടായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

അമ്മായിയെ രേണു കണ്ടതായി ഓര്‍ക്കുന്നേയില്ല. പണ്ടേ പോയതാ. പക്ഷെ മുകളിലത്തെ മുറിയില്‍  അമ്മായിയുടെ ഒരു ഇരുമ്പ് പെട്ടിയുണ്ട്.
 അതിനകത്ത് രണ്ടു മുണ്ടും വേഷ്ടിയും  ഒരു പേപ്പറി ൽ കുറച്ചു പൌഡർ പൊതിഞ്ഞു വച്ചതും പിന്നെ ഒരു ഡബ്ബ യിൽ കുറച്ചു  കുങ്കുമവും   ഉണ്ട്. രേണു ആരും കാണാതെ മുകളില്‍ കയറി , അതിൽ നിന്നും പൌഡർ എടുത്തു ഇടും .
 അമ്മൂമ്മ പാത്രത്തിന്‍റെ  അടിയിലെ  കരി എണ്ണയും ചേർത്ത് പൊട്ടു തൊട്ടു തരും. അമ്മായി എന്തിനാണാവോ പിണങ്ങി പോയത്! അമ്മാമൻ ഒരു പാവം ആണ്! മൂന്നു പെങ്കുട്ടികളാത്രേ അവര്‍ക്ക്!

അമ്മാമൻ രേണൂന്‍റെ വീട്ടില് വരുമ്പോൾ എപ്പോഴും പാരീസ് മിട്ടായി കൊണ്ടുവരും. മൂന്നെണ്ണ  മുണ്ടാകും. ഒന്ന് രേണൂന് , പിന്നൊന്ന് അനിയന് , മൂന്നാമത്തെത് അമ്മാമന്. ബാലരമയും  പൂമ്പാറ്റയും മൊക്കെ വായിക്കാനും അമ്മാമന് ഇഷ്ടമാണ്. എന്നാലും സന്ധ്യയ്ക്ക് വിള ക്ക് വച്ചാൽ എന്നും ദേവി ഭാഗവതം,  മണിപ്രവാളം, പിന്നെ കര്‍ക്കിടക മാസത്തിൽ രാമായണം ഒക്കെ വായിക്കും.

അമ്മൂമ്മയുടെ വീട്ടില്‍ വരാന്‍ തോണി കടക്കണം. പിന്നെ ടാറിടാത്ത റോഡിലൂടെ വലിയൊരു കുന്നു കയറണം. തോണിക്കാരന്‍ ഗോപാലേട്ടന്‍റെ വീട് , കുര്യന്‍ചേട്ടന്‍റെ മില്ല്,ഒക്കെ  കഴിഞ്ഞ്, ഒരു വളവു തിരിഞ്ഞാല്‍ പിന്നെ കുറെ ദൂരം വയലിലൂടെ നടക്കണം.  വയലിന്‍റെ കരയിലാണ് വീട്. 


വയസ്സായി, കണ്ണ് കാണാത്തതുകൊണ്ട് അമ്മൂമ്മ കൈ കൊണ്ട്  തപ്പി നോക്കിയാണ് ഓരോരോ സാധങ്ങൾ എടുക്കുന്നത്.
ചോറും കൂട്ടാനും ഉണ്ടാക്കുന്നതും  അമ്മൂമ്മതന്നെ .എന്നാലും ആ ചോറും കൂട്ടാനും നല്ല രുചിയാ.

രേണുന്‍റെ വീട്ടിനെപറ്റി ഇതുവരെ പറഞ്ഞില്ലല്ലോ.
രേണുവും അനിയനും അച്ഛനും അമ്മയും അച്ഛമ്മയും  താമസിക്കുന്നത് ഓടിട്ട ചെറിയൊരു വീട്ടിലാണ്.ഒറ്റ നില . നടുവിൽ പടിഞ്ഞിറ്റ അകം, മുന്നില് ഇറയം, ഇടതുവശത്ത്  അടുക്കള, വലതുവശത്ത്  വേറൊരു മുറി. ഈ മൂന്നു മുറികളും ഇറയത്തെയ്ക്ക് തുറക്കുന്നു. തീര്‍ന്നു.

പക്ഷെ അവിടെ ചുറ്റുമായി വേറെയും കുറെ ജീവികളുണ്ട്. ഒന്ന് അശ്വതി.   അവൾ ഒരു പിടക്കോഴിയാ-
ഇന്നാള് അതിന്‍റെ കാലു മുറിഞ്ഞ്  നടക്കാൻ പറ്റാണ്ടായി .
രേണു അതിനെ പിടിച്ചു കാലിൽ മരുന്നൊക്കെ പുരട്ടിയാണ് അത് മാറ്റിയത്. അതുകൊണ്ട് അശ്വതി---ബ- ബ- ബ - ന്നു വിളിച്ചാൽ അവൾ ഓടി വരും.
പിന്നെ കുറെ ആടുകളുണ്ട്,
വീട്ടിനു പിറകിലെ മണൽ   തിട്ടയിൽ അച്ഛൻ ഉണ്ടാക്കിയ കൂട്ടിന്‍റെ ഉള്ളില്‍ പിന്നെയും തുരന്നു, അതിനുള്ളിൽ കുഞ്ഞു കുഞ്ഞു അറകളിലായി പ്രസവിച്ച മുയലുകളും , കുഞ്ഞുങ്ങളുമുണ്ട്.

പിന്നെ പറന്നു വരുന്ന പൂമ്പാറ്റകൾ  , കുരുവികൾ,  കാക്കക ൾ, "ചവെലാട്ചി" പക്ഷികൾ , മൈനകൾ. തുമ്പികൾ  ഒക്കെ ഉണ്ടാകും .
ഒറ്റ മൈനയെ കണ്ടാൽ  ദോഷമാണ്, രണ്ടെണ്ണത്തിനെ ഒരുമിച്ചു കാണണം .

രേണു ഇന്ന് അമ്മൂമ്മയുടെ വീട്ടിന്നു തിരിച്ചു വന്നതേയുള്ളൂ. ഇന്നലെ വൈകിട്ടാ പോയത്. രാവിലെ  ഒമ്പത് മണിക്കെത്താൻ അച്ഛൻ പറഞ്ഞിരുന്നു. എത്തിയപ്പോൾ പത്തു മണി കഴിഞ്ഞു.
അച്ഛൻ ദേഷ്യം വന്നു വിറക്കുന്നു.


"രേണൂ, നിന്നോടു എത്ര പ്രാവശ്യം പറഞ്ഞു, പറഞ്ഞ സമയത്തിനു വരണം എന്ന്? ഒമ്പത് മണി മുതൽ കാത്തിരിക്കുന്നു." പറഞ്ഞാല്‍ മനസ്സിലാവില്ലേ നിനക്ക്?

അച്ഛന്‍ എന്തിനാ ഇങ്ങനെ നോക്കിയിരിക്കുന്നത്എന്ന് വിചാരിച്ചെങ്കിലും ഒന്നും പറഞ്ഞില്ല.പകരം ,

അമ്മൂമ്മ അച്ഛന് തന്നു വിട്ട "ഓട്ടട"  കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു.

' അച്ഛാ ,ഇത് അച്ഛന് ഇഷ്ടമല്ലേ, വേഗം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു അമ്മൂമ്മ രാവിലെ തന്നെ ഓട്ടട ഉണ്ടാക്കാൻ തുടങ്ങി. അതാ വൈകിയേ-- "

ഓട്ടട കണ്ടപ്പോൾ അച്ഛന്‍ അൽപ മൊന്നു തണുത്തു.  അച്ഛൻ രേണുനേം അനിയനേം എവിടെ വേണമെങ്കിലും വിടും. പക്ഷെ പറഞ്ഞ സമയത്ത് തിരിച്ചെത്തണം !

"ശരി,  അച്ഛന്‍റെ കൂടെ വാ, കുറച്ചു പണിയുണ്ട്. അച്ഛൻ പറമ്പിൽ  ചേന നടുകയാണ്‌. ഓരോ കഷ്ണം ചേനയും വെണ്ണീരിൽ മുക്കി മുളപ്പിച്ചു വച്ചിട്ടുണ്ട്. അത്  എടുത്തു കൊടുക്കലാണ് പണി.
കഴിഞ്ഞപ്പോൾ പറഞ്ഞു. " ഇന്ന് വൈകുന്നേരം  കളിക്കാൻ ഒന്നും പോകണ്ട. നാളെ പരീക്ഷ തുടങ്ങുകയല്ലേ കുറച്ചു എന്തെങ്കിലും  എടുത്തു വായിക്കൂ-"

വൈകുന്നേരം കാക്ക കളിയും ഒളിച്ചുകളിയും ഒക്കെ പോയ സങ്കടത്തിൽ അവൾ ബുക്കും തുറന്നു വച്ച് ഇരുന്നു.

                                                  ---------

രേണു എപ്പോഴും കാണുന്ന ഒരു സ്വപ്നമുണ്ട്. വെള്ളത്തിൽ ‍ നീന്തുന്നപോലെ ,  ആകാശത്ത് പറന്നു നടക്കുക. ഇന്നലെ രാത്രിയും കണ്ടു, ആ സ്വപ്നം. എന്തൊരു രസായിരുന്നു എന്നോ?
സ്വപ്നത്തിൽ ‍ തന്നെ  രേണൂനു സംശയമായി. ഇത് സ്വപ്ന മാണോ, അതോ യാഥാര്‍ത്യമോ ?
അവൾ ‍ നുള്ളി നോക്കി, വേദനിക്കുന്നു. അതേ , ഇത്  ശരിക്കും സംഭവിച്ചിരിക്കുന്നു.
രേണു ‍ പറക്കുകയാണ്. വീടിന്നടുത്ത്‌ പുഴയുള്ള തുകൊണ്ട് വെള്ളത്തില്‍ നീന്താൻ ‍ അച്ഛൻ  പഠിപ്പിച്ചിരുന്നു.  അത് പോലെ ഇവിടെയും ചെയ്യാം.  അവള്‍ താണും, ഉയര്‍ന്നും , തിരിഞ്ഞും, മറിഞ്ഞും  ഒക്കെ പറന്നു നോക്കി.
എന്തൊരത്ഭുതം, എങ്ങനെ വേണമെങ്കിലും, എത്ര സമയം വേണമെങ്കിലും പറക്കാം. വെള്ളത്തില്‍ നീന്തുമ്പോൾ ‍, ശ്വാസം മുട്ടും. ഇവിടെ ആ പ്രശ്നവുമില്ല.
ഇനി ഉയരം അല്പം ഒന്ന് കൂട്ടാം. അവൾ ‍ പതുക്കെ വീടിനു മുകളിലേയ്ക്ക് പറന്നുയർ‍ന്നു.

"രേണൂ---------------"
അമ്മ ‍ ഉച്ചത്തില്‍ വിളിക്കുന്നു. ഒന്നും മനസ്സിലായില്ല.

"നിന്നോടാ പറഞ്ഞത് എഴുന്നേറ്റു വന്നു ചോറുണ്ണാൻ ‍. എട്ടു  മണിക്ക് തന്നെ  കിടന്നുറങ്ങിയോ?"

കണ്ണ് തുറന്നപ്പോൾ ‍ ചുറ്റും ഇരുട്ട്.  അപ്പോൾ ‍ പറന്നത്? എന്നത്തെയും പോലെ ഇതും സ്വപ്നമാണെന്നോ!
അവൾ ‍ക്കു വിശ്വസിക്കാൻ ‍ കഴിഞ്ഞില്ല. അവൾ ‍ നുള്ളി നോക്കിയതും , വേദനിച്ചതും ഒക്കെ, സ്വപ്നത്തിൽ ‍!

എപ്പോഴും കൂടെ കിടക്കുന്ന അച്ഛമ്മയും കിടന്നിട്ടില്ല. വായിച്ചു , വായിച്ചു ഉറങ്ങിപ്പോയതാണെന്നു അ പ്പോഴാണ് മനസ്സിലായത്‌.

അവൾ ‍ വേഗം എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു. ചോറ് ഉണ്ട് എന്നു വരുത്തി വീണ്ടും കിടക്കാൻ ‍ വന്നു.  പെട്ടെന്ന്  ഉറങ്ങിയാൽ ‍ ആ സ്വപ്നത്തിൻറെ  ബാക്കി കൂടി കാണാം.

ഇന്ന്  രാവിലെ എഴുന്നേറ്റപ്പോൾ ‍ ആണ് ഓർ‍ത്തത്, ഇല്ലല്ലോ, ബാക്കി ഒന്നും കണ്ടില്ല. സങ്കടം തോന്നി. രേണൂന് എന്നെങ്കിലും ശരിക്കും പറക്കാൻ ‍ പറ്റുമോ? വലുതാകുമ്പോൾ ‍ അതിനുള്ള വഴി കണ്ടുപിടിക്കണം.



ഇന്ന്  സ്കൂളിന്നു ടീച്ചർ ‍ ക്ലാസ്സെടുത്തത് ,  ഏതോ രണ്ടാളുകൾ ‍ ചന്ദ്രനിൽ ‍ പോയ കാര്യമാണ്.
അവർ ‍ അവിടെ ഇറങ്ങിയത്രെ. , ഫോട്ടോയും  എടുത്തു.
എന്നിട്ട് അവിടുന്നു കുറച്ചു കല്ലും മണ്ണും ഒക്കെ എടുത്ത് തിരിച്ചു വന്നു.
എന്തൊരത്ഭുതാ, അല്ലെ?
അമ്മ ഓണത്തിനും വിഷുവിനും ഉണ്ടാക്കുന്ന പപ്പടത്തിനെ ക്കാളും കുറച്ചു മാത്രം വലുതായ അമ്പിളി മാമൻ ‍!

ഉറക്കം വന്നില്ലെങ്കിൽ ‍,രാത്രി ഊണൊക്കെ കഴിഞ്ഞ് എല്ലാവരും ചേർ‍ന്ന് മുറ്റത്തിരിക്കും. എട്ടു- ഒമ്പത്  മണിയാകുമ്പോൾ ‍ മുല്ലപ്പൂ വിടരും. എന്തൊരു മണമാണ്ന്നറിയോ, പൂ വിരിഞ്ഞു വരുമ്പോൾ ‍!

അച്ഛനും അമ്മയും  എന്തെങ്കിലും ഒക്കെ  പറഞ്ഞു തരും.   അച്ഛന്‍റെ  സ്കൂളിലെ കുട്ടികൾ ‍ ഒപ്പിച്ച തമാശകൾ ‍, ടീച്ചർ‍മാരുടെ, മാഷന്മാരുടെ വിശേഷങ്ങൾ ‍, ഒക്കെ.
കൂടെ ചില  കഥകളും, കാര്യങ്ങളും .

അമ്പിളി മാമാനെപ്പറ്റി അച്ഛൻ ‍ പറഞ്ഞത്, ഇവിടുന്നു നോക്കിയാൽ ‍ കാണുന്ന പോലല്ല, ഈ ഭൂമി പോലെ തന്നെ  വലിയതാണ് എന്ന്.

എന്നാലും അവിടെ പോവുക ! വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ .  രാത്രി അതും ആലോചിച്ചു കൊണ്ടാണ് കിടന്നത് .

ഉറക്കത്തിൽ ‍  ചന്ദ്രനിൽ ‍ എത്തി. അനിയനോട് പറഞ്ഞു. എടാ, അവർ ‍ ഇങ്ങനെയാ ചന്ദ്രനില്‍ ഇറങ്ങിയത്‌ എന്ന് . പറഞ്ഞതും, കട്ടിലിന്‍റെ ഒരു വശത്തുനിന്നും താഴേയ്ക്ക് വീണതും ഒരുമിച്ച് .

ശബ്ദം കേട്ട് എല്ലാവരും ഓടി വന്നു. ചുണ്ട് പൊട്ടി ചോര ഒലിക്കുന്നു.
"രേണൂ-- എന്ത് പറ്റി? " നീ എന്തിനാ അറ്റത്ത് വന്നു കിടന്നത്? ചുമരോട് ചേർ‍ന്ന് കിടക്കായിരുന്നില്ലേ? ഇന്ന് ഒരു ദിവസം അച്ഛമ്മ ഇവിടെ ഇല്ലാതപ്പോഴെയ്ക്കും താഴെ വീണോ?"

അച്ഛനും അമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. രേണൂനു , കുറച്ചു സമയത്തേയ്ക്ക് ഒന്നും മിണ്ടാൻ ‍ കഴിഞ്ഞില്ല.
അല്പം കഴിഞ്ഞപ്പോഴാണ് സംഭവിച്ചത് എന്താണെന്ന് മനസ്സിലായത്‌.
ചുണ്ടിലെ ചോര തുടച്ചു കൊണ്ട് , പതുക്കെ പറഞ്ഞു.

"അച്ഛാ, ഞാൻ ചന്ദ്രനിൽ  ഇറങ്ങിയതാ ."


ഹ ഹ ഹ --- എല്ലാവരും ചിരിക്കാൻ തുടങ്ങി . രേണൂനു സങ്കടമായി .അയ്യേ, പറയണ്ടായിരുന്നു.
അനിയൻ പോലും അവളെ കളിയാക്കുന്നു .
അവൾക്കു അനിയനോട് ദേഷ്യം വന്നു. ആരും കാണാതെ  അവനെ പിടിച്ചു ഒരു നുള്ള് കൊടുത്തു.

"അച്ഛാ-- ചേച്ചി നുള്ളീ--"അവൻ കരയാൻ തുടങ്ങി.

അച്ഛൻ പറഞ്ഞു. രണ്ടു പേരും അച്ഛന്‍റെ  കൂടെ വാ, നമുക്ക് കുറച്ചു സമയം മുറ്റത്ത്‌  ഇരിക്കാം . അച്ഛൻ ഇന്ന് മക്കൾക്ക്‌ ആകാശത്ത് എപ്പോഴും തിളങ്ങി നില്ക്കുന്ന ധ്രുവ നക്ഷത്രത്തിന്റെ കഥ പറഞ്ഞു തരാം .

അമ്മ  ഉപ്പു വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് വന്നു ചുണ്ടിലെ ചോര ഒപ്പിയെടുത്ത്‌, മരുന്ന് വച്ച് തന്നു.
അച്ചന്‍റെ  കൂടെ മുറ്റത്തെയ്ക്ക് നടക്കുമ്പോൾ , ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു, ഇനി ചന്ദ്രനിൽ പോകുമ്പോൾ അച്ഛനെയും കൂട്ടാൻ മറക്കല്ലേ.

"അനിയനു സങ്കടമായി. ചേച്ചി, എന്നേം കൂട്ടുമോ? "

രേണു  അനിയനു ഒരു ഉമ്മ കൊടുത്തിട്ടു മുറ്റ ത്ത് വിരിഞ്ഞു തുടങ്ങിയ കുറച്ചു മുല്ല പൂക്കളും പറിച്ചെടുത്ത്, ധ്രുവ നക്ഷത്രത്തിന്‍റെ കഥ കേള്ക്കാൻ തയാറായി  ഇരുന്നു. കൂടെ അമ്മയും അനിയനും.

                                                              *   *   *




മറ്റു ഭാഗങ്ങള്‍ - ലേബല്‍- രേണുന്റെ കഥ-

(കണ്ണൂര്‍ ഭാഷ മനസ്സിലാവുന്നില്ലെന്ന് ചില സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടതുകൊണ്ടും, രേണു കുറച്ചു വലിയ കുട്ടിയായതുകൊണ്ടും ഇപ്രാവശ്യം കണ്ണൂര്‍ ഭാഷ ഉപയോഗിച്ചിട്ടില്ല.)







5/11/13

ത്രിശങ്കു സ്വര്‍ഗ്ഗം





                          കഥ
                          അനിത പ്രേംകുമാര്‍










വിവാഹം കഴിഞ്ഞു ഭര്‍തൃ വീട്ടിലെത്തിയ  മകന്‍റെ   ഭാര്യ യോട്
ഞാന്‍ യുദ്ധത്തിനു തയ്യാറെടുത്തു.
തലേ ദിവസം തന്നെ  തീരുമാനിച്ചിരുന്നു, അവളുടെ മേല്‍ ഉള്ള കണ്‍ട്രോള്‍ ആദ്യ ദിവസം തൊട്ടു തുടങ്ങണം. അമ്മായി അമ്മയായ എന്നെ അവള്‍ക്കു നല്ല പേടി വേണം. അവന്‍ ഏതായാലും ഞാന്‍ പറഞ്ഞതിനപ്പുറം പോകില്ല.

ഞങ്ങള്‍,  അവള്‍  ചെയ്യാത്ത, ചിന്തിക്കാത്ത കാര്യങ്ങള്‍ക്ക് പോലും അവളോടു തട്ടിക്കയറി .

പക്ഷെ അവള്‍ മറുപടി പറയാന്‍ വായിലെത്തിയ വാക്കുകളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു മിണ്ടാതിരുന്നു. ആ വാക്കുകള്‍ എന്തന്നറിയാതെ ഞങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി.

 വിഴുങ്ങിയ വാക്കുകള്‍ നട്ടെല്ലില്‍ കുരുങ്ങി, അവള്‍ ഗര്‍ഭിണിയായപ്പോള്‍ വയറ്റിലുണ്ടായ കുഞ്ഞിനും നട്ടെല്ല് കാണുന്നില്ലെന്ന് പറഞ്ഞു ഡോക്ടര്‍ അബോര്‍ഷന്‍ ചെയ്യിച്ചു .

പ്രശ്നങ്ങളും, മിണ്ടാതിരിക്കലും തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ക്ക്  സംശയമായി. ഞങ്ങള്‍ അത്  ചോദ്യം ചെയ്തു.

സത്യം പറ, ഇത്രയും ചീത്ത കേട്ടിട്ടും നീ ഇങ്ങനെ മിണ്ടാതിരിക്കുന്നതിന്‍റെ രഹസ്യം എന്താണ്?

അവള്‍ മടിച്ച് മടിച്ചു , അമ്മ പറഞ്ഞു തന്ന കാര്യം അവതരിപ്പിച്ചു.

"മോളേ ഇനി അവരാണ് നിന്‍റെ വീട്ടുകാര്‍. സ്വന്തമായിക്കണ്ട് സ്നേഹിക്കുക.
ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാലും , കുടുംബ വഴക്കില്‍ തോറ്റു കൊടുക്കുന്നവരാണ്‌ യഥാര്‍ത്ഥത്തില്‍ ജയിക്കുന്നത് . അത് എപ്പോഴും ഓര്‍മ്മ വേണം".

അത് കേട്ടതും എനിക്ക് കലി കയറി.

"ആഹാ, അപ്പോള്‍,  നിന്‍റെ അമ്മ മോശമില്ല. നിനക്ക് ജയിക്കാനുള്ള സൂത്രവും ഓതി തന്നു പറഞ്ഞയച്ചിരിക്കുന്നു! അതായത് ഞങ്ങളെ തോല്‍പ്പിക്കാന്‍. ഞങ്ങള്‍ക്ക് ആദ്യമേ തോന്നിയിരുന്നു, നിന്‍റെ അച്ഛനും അമ്മയും ശരിയില്ലെന്ന്! ".

ഞാന്‍ നെഞ്ഞത്തടിച്ചു നിലവിളിക്കാന്‍ തുടങ്ങി." എന്‍റെ മോനെ എനിക്ക് നഷ്ടപ്പെട്ടെ--------------- ഇനി എനിക്കാരാണ്?  ------------- "

അവള്‍ എന്ത് പറയണമെന്നറിയാതെ മിഴിച്ചിരുന്നു. അടുത്തു മിണ്ടാതെ നില്‍ക്കുന്ന എന്‍റെ മകനെ ദയനീയമായി നോക്കി.( കള്ളി. ഒക്കെ തട്ടിപ്പാ.അവന്‍ എന്നെ വഴക്ക് പറയാന്‍ വേണ്ടി!)

എന്നാല്‍ അവനെ പ്രസവിച്ചതും വളര്‍ത്തിയതും ഞാനായതുകൊണ്ട്, ആ കണക്ക് ഞാന്‍ ഇടയ്ക്കിടെ പറയുന്നതുകൊണ്ട് , അവന് എന്നോടായിരുന്നു, സ്നേഹം.

അതുകൊണ്ട് അവന്‍ പറഞ്ഞു, "എനിക്ക് അമ്മയോടും വീട്ടുകാരോടുമുള്ളത് രക്ത ബന്ധമാണ്. നിന്നോടുള്ളത് ഡിവോര്സ് ചെയ്‌താല്‍ തീരുന്നതും. നീ എന്താന്നു വച്ചാല്‍ ചെയ്യൂ--".

യുദ്ധ ഭൂമിയില്‍ വഴി തെറ്റിയെത്തിയതില്‍ ക്ഷമ ചോദിച്ച് അവള്‍ തിരിച്ചു പോയി. പിന്നീട് ആരോ പറഞ്ഞറിഞ്ഞു, അവിടെ എത്തിയപ്പോള്‍ സ്വന്തം വീട്ടിലെ റേഷന്‍ കാര്‍ഡിലും വിവാഹം കഴിഞ്ഞതുകൊണ്ട്‌ അവളുടെ പേര് വെട്ടിയിരുന്നു എന്ന്.

അവള്‍ക്ക് അങ്ങനെ വേണം, അഹങ്കാരി.

                           *          *            *