10/24/13

ഉടമകള്‍ അറിയാന്‍




 കവിത : അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍








അടിമകള്‍ ഉടമകളോട് പ്രതികരി‍ക്കുന്നത്
സ്നേഹക്കുറവു കൊണ്ടല്ല.
ഏറെനാള്‍ മിണ്ടാതിരുന്നു മിണ്ടുമ്പോള്‍
ഉടമകള്‍ അങ്ങനെ കരുതുകയാണ്.

 എതിര്‍ക്കുന്നത് മുതിര്‍ന്നവരോടാണെങ്കില്‍
അത് തര്‍ക്കുത്തരം ആയി നിര്‍വ്വചിക്കും.
അവളെ വിട്ടവര്‍ ‍ പ്രതിക്കൂട്ടിലാക്കുന്നത്
വളര്‍ത്തിയ രക്ഷിതാക്കളെ തന്നെയായിരിക്കും.

എതിര്‍ക്കുന്നത് ആണിനോട് പെണ്ണാണെങ്കില്‍
അവള്‍ ഫെമിനിസ്റ്റ് ആയി മാറ്റപ്പെടും.
നിങ്ങള്‍ അടക്കമുള്ള എല്ലാ സുഹൃത്തുക്കളും
അവളെ ഫെമിനിച്ചി എന്ന് വിളിച്ചാഘോഷിക്കും.

എതിര്‍ക്കുന്നത് ഭര്‍തൃ വീട്ടുകാരോടെങ്കില്‍
അവള്‍ തലയിണ മന്ത്രക്കാരിയായ് മാറ്റപ്പെടും.
ഒന്നിനുമില്ലാത്ത ഭര്ത്താവുപോലും
പെങ്കോന്തനെന്നും അറിയപ്പെടും.

എതിര്‍ക്കുന്നത് രാഷ്ട്രീയത്തിലാണെങ്കില്
അത് അച്ചടക്ക ലംഘനമായി തീരും.
നേതാക്കള്‍ ‍ പല്ലും നഖവും ഉപയോഗിച്ച്
അടിച്ചമര്‍ത്തി വിജയക്കൊടിനാട്ടും.‍‍‍

എതിര്‍ക്കുന്നത് ഏതെങ്കിലും മതത്തിനെ ആണെങ്കില്‍
അവള്‍‍ വര്‍ഗീയ വാദിയായ് അറിയപ്പെടും.
തെറ്റുകള്‍ ഇല്ലാത്ത മതാചാരങ്ങളില്ലെങ്കിലും
മാറുവാന്‍ തയ്യാറല്ല, മതാചാര്യ വര്‍ഗ്ഗം.‍

അടിമകളെ പ്രതികരിക്കാന്‍ അനുവദിക്കുക.
അത് ബന്ധങ്ങള്‍ നില നിര്‍ത്താന്‍ സഹായിക്കും.
സ്വാഭാവിക പ്രതികരണങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
അസ്വാഭാവിക പ്രതികാരങ്ങള്‍  ആവാതിരിക്കാന്‍.

                            
                                                  *  *  *

10/21/13

ഒതുങ്ങിക്കൂടരുത്, ജീവിതം എപ്പോഴും സുന്ദരമാണ്

 ബാംഗ്ലൂര്‍ വിശേഷങ്ങള്‍
----------------------------------------
കഴിഞ്ഞ ശനിയാഴ്ച്ചത്തെ (19-10-2013) മെട്രോ മനോരമ (ബാംഗ്ലൂര്‍ ) യില്‍ രണ്ടാം പേജില്‍ ഒതുങ്ങിക്കൂടരുത്, ജീവിതം എപ്പോഴും സുന്ദരമാണ്  - കെ. കാര്‍ത്യായനി , ബാംഗ്ലൂര്‍ എന്ന പേരില്‍ ഈ ലേഖനത്തിന്‍റെ പ്രസക്തമായ ഭാഗങ്ങള്‍ -എഡിറ്റ്‌ ചെയ്തത് - പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. "മുതിര്ന്നവര്‍ക്കായ് " (60 years+)എന്ന പംക്തിയില്‍.  കുറച്ചു പുസ്തകങ്ങള്‍ സമ്മാനമായി അയച്ചുകൊടുക്കുമെന്നും മനോരമ അറിയിച്ചു.




കെ. കാര്‍ത്യായനി ടീച്ചര്‍, ബാംഗ്ലൂര്‍.


2004 ജൂണ്‍ രണ്ടാം തീയ്യതിയാണ് ഞങ്ങള്‍ ബംഗ്ലൂരില്‍ സ്ഥിര താമസത്തിന് വന്നത്. നാട്ടില്‍ കണ്ണൂര്‍ ജില്ലയിലെ തില്ലെങ്കേരിയാണ്  സ്ഥലം . ഞാനും എന്‍റെ ഭര്‍ത്താവും അദ്ധ്യാപകരായിരുന്നു. 2000 ല്‍ മാഷും 2004 ല്‍ ഞാനും സര്‍വിസില്‍ നിന്നും വിരമിച്ചു. എന്‍റെ മാഷ്‌ കണ്ണൂര്‍ ജില്ലയിലെ തില്ലെങ്കേരി ഗവ: യു.പി. സ്കൂളില്‍ നിന്നും ഞാന്‍ തില്ലെങ്കേരി പള്ള്യം എല്‍. പി. സ്കൂളില്‍ നിന്നും ആണ് വിരമിമിച്ചത്.

മക്കള്‍ രണ്ടുപേരും ബംഗ്ലൂരില്‍  ആയിരുന്നു. മകള്‍ അനിതയും  ഭര്‍ത്താവ് പ്രേംകുമാറും ഗോകുല(മത്തിക്കെരെ)യില്‍ സ്വന്തം ഫ്ലാറ്റില്‍ താമസം. അവിടെ അടുത്തു തന്നെ സ്വന്തമായി ഒരു കമ്പനി നടത്തുന്നു. മകന്‍ സജിത് ഇവിടെ അടുത്ത് പീനിയ എന്ന സ്ഥലത്ത് ഒരു അമേരിക്കന്‍ കമ്പനി യിലും മരുമകള്‍ സിന്ധു , തൊട്ടടുത്തുള്ള അയ്യപ്പ സ്കൂളില്‍ ടീച്ചര്‍ ആയും ജോലി ചെയ്യുന്നു.

പെന്‍ഷന്‍ ആയതിനു ശേഷം  നാട്ടില്‍ തനിയെ താമസിക്കേണ്ടിവരുന്നതിനാല്‍ മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞങ്ങള്‍ ബംഗ്ലൂരിലെയ്ക്ക് വന്നത്. മക്കള്‍ക്ക്‌ രണ്ടുപേര്‍ക്കും ഇവിടെ ജോലി ആയതിനാല്‍ എപ്പോഴും നാട്ടിലേയ്ക്ക് വരാനും അന്വേഷിക്കാനും പറ്റില്ലല്ലോ. നാട്ടില്‍ തരക്കേടില്ലാത്ത ഒരു വീടും കുറച്ചു സ്ഥലവും ഒക്കെ ഉണ്ട്. പെന്‍ഷന്‍ ആയ ശേഷം എന്‍റെ മാഷ്‌ ചില്ലറ കൃഷി ഒക്കെ ചെയ്തു വരികയായിരുന്നു. അതുകൊണ്ട് തന്നെ നാട്ടില്‍ നിന്നും വരുമ്പോള്‍ ബന്ധുക്കളും അയല്‍ക്കാരും ഒക്കെ പറഞ്ഞു," ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടാലും മാഷിനു ബംഗ്ലൂര്‍ ഒന്നും ശരിയാവില്ല" എന്ന്.

പക്ഷെ ഒരു പ്രശ്നവുമില്ലാതെ ഞങ്ങള്‍ ആറേഴു വര്ഷം ബംഗ്ലൂരില്‍ സുഖമായി ജീവിച്ചു. എന്നാല്‍ ഇപ്പോള്‍ എന്‍റെ മാഷ്‌ എന്നെ വിട്ടു പോയിട്ട് ഈ ഒക്ടോബര്‍ 9 ന് 2 വര്ഷം തികയുന്നു.  ആദ്യത്തെ അഞ്ചാറു മാസം ഞാന്‍ മാനസികമായി തകര്‍ന്നു പോയെങ്കിലും ആരും ഇവിടെ ശാശ്വ ത മല്ലെന്നും ഇന്ന് മാഷ്‌ പോയപോലെ നാളെ ഞാനും പോകേണ്ടതാണ് എന്നും ഉള്ള സത്യം ഉള്‍ക്കൊണ്ട് ഞാന്‍ ഇന്ന് ജീവിക്കുന്നു.

മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വന്നതെങ്കിലും ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്. തനിയെ നാട്ടിലാണെങ്കിലുള്ള കാര്യം ഇപ്പോള്‍ ഓര്‍ക്കാനേ വയ്യ. നാട്ടില്‍ സദാ അക്രമ രാഷ്ട്രീയവും ബോംബേറും കൊലപാതകവും ഹര്‍ത്താലും ഒക്കെ അല്ലെ? എന്നാല്‍ ബംഗ്ലൂരില്‍ അനാവശ്യ ബന്ദില്ല,   ഹര്ത്താലില്ല, അന്ധമായ രാഷ്ട്രീയവും ഇല്ല. എല്ലാവരും ജോലി ചെയ്യുന്നു, കിട്ടുന്ന വരുമാനത്തിനനുസരിച്ച്  സുഖമായി ജീവിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണെങ്കിലും ഇവിടെയാണ് നല്ലത്. എന്‍റെ മാഷ്‌ അസുഖമായി ഒരു മാസം ഹോസ്പിറ്റലില്‍ കിടന്നപ്പോഴും ആളെ തിരിച്ചു കിട്ടിയില്ലെങ്കിലും ,ഏറ്റവും നല്ല ചികിത്സ കൊടുക്കാനും കഴിഞ്ഞു.

ഞാന്‍ മകന്‍റെ കൂടെ വാടക വീട്ടിലായിരുന്നു, ഇതുവരെ താമസിച്ചിരുന്നത്. ഇപ്പോള്‍ നാട്ടിലുള്ള വീട് വിറ്റ്, ഇവിടെ 30*40 സ്കൊയര്‍ഫീറ്റ്‌ സ്ഥലം വാങ്ങി, മകന്‍ ഒരു നല്ല വീട് വച്ചു. കഴിഞ്ഞ ഡിസംബറില്‍ താമസം തുടങ്ങി. വീട് വച്ച് കഴിഞ്ഞപ്പോള്‍ എന്തെങ്കിലും നടാന്‍ ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ല. നോക്കിയപ്പോള്‍ ഞങ്ങളുടെ വീടിന്‍റെ വലതു വശം, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു കാലി  സൈറ്റ് ആണ്. ഞാന്‍ അയാളുടെ അനുവാദത്തോടെ , അവിടെ ചെറിയ ഒരു അടുക്കളത്തോട്ടം  ഉണ്ടാക്കി.

വീട്ടിലേയ്ക്കാവശ്യമായ കറിവേപ്പില, പപ്പായ, പയര്‍, പച്ച മുളക്, ചീര, തക്കാളി, കോയക്ക, മത്തന്‍,  മുരിങ്ങ, കപ്പ, ചേമ്പ്, ചേന, വാഴ, തുടങ്ങി ഒരു വിധം എല്ലാ പച്ചക്കറികളും ഇവിടെ തഴച്ചു വളരുന്നു. വീട്ടിലെ അടുക്കള മാലിന്യവും അധികം ദൂരെ യല്ലാത്ത ഒരു വീട്ടില്‍ നിന്നും വാങ്ങുന്ന ചാണകപ്പൊടിയും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. എല്ലാ പച്ചക്കറിയിലും വിഷം അടങ്ങിയ ഇക്കാലത്ത്, ഞങ്ങള്‍ക്ക് ഉരുളക്കിഴങ്ങും , ഉള്ളിയും മാത്രമേ പുറമേ നിന്നും വാങ്ങേണ്ടി വരുന്നുള്ളൂ.









എന്‍റെ മകന്‍റെ കുട്ടികളില്‍ മൂത്തയാള്‍ സ്കൂളില്‍ പോകുന്നു. ഇളയ ആള്‍ക്ക്  ഇപ്പോള്‍ രണ്ടര വയസ്സ്. എന്‍റെ സമയം അവനെ നോക്കാനും തോട്ടം പരിപാലിക്കാനും വിനിയോഗിക്കുന്നു.  ബാക്കി സമയം കിട്ടിയാല്‍, ടി വി കാണലും വായനയും അമ്പലത്തില്‍ പോക്കും . ചുരുക്കി പറഞ്ഞാല്‍  ജീവിതം ഇപ്പോള്‍ ഭാരമോ, മടുപ്പോ അല്ല.

എനിക്ക് പുതിയ തലമുറയോടും പ്രായമായവരോടും  ഒന്നേ പറയാനുള്ളൂ .നിങ്ങള്‍ പ്രായമായിക്കഴിഞ്ഞാല്‍ എനിക്ക് വയസ്സായി എന്ന് വിചാരിച്ചു ഒതുങ്ങിക്കൂടാതെ  തന്നാല്‍ കഴിയുന്ന എന്തെങ്കിലും ക്രിയാത്മകമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക. കഴിയുന്നത്ര  സ്നേഹവും കരുതലും മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും മറ്റുള്ളവര്‍ക്കും കൊടുക്കുക. സംശയമില്ല, നിങ്ങള്‍ക്കത് തിരിച്ച് കിട്ടും.ഉറപ്പ്.




                                                          *   *   *
K Karthiayani Teacher , Bangalore.




    


10/9/13

യാത്രയയപ്പ്




നിനക്കായ് കാത്തിരിക്കുന്നവന്‍
പ്രിയനൊരാളെന്നാത്മ മിത്രം--‍‍
അക്ഷമനായ്, നിരാഹാരനായ്
നിശ്ശബ്ദനായ്, നിദ്രാ വിഹീനനായ്

കോപം വരുന്നുണ്ട് ,ക്ഷമയ്ക്കുമതിരുണ്ട്,
കാത്തിരിപ്പെന്തിനി ,  നീളാതെ നോക്കണം
പണ്ടേയവനില്ല ക്ഷമയെന്നറിക നീ
ഇനിയും മുഷിഞ്ഞാല്‍ വഴക്ക് ഞാന്‍ കേള്‍ക്കണം---

മുപ്പതാം നാളിലായ്നീ വന്നു ചേരുമ്പോ
ളുള്ളിലെരിയുന്ന കനലില്‍ ജലം തളിച്ച
ന്പോടു പുഞ്ചിരി മായാതെ നിന്നു ഞാന്
കരയുന്നതിഷ്ട മല്ലവനെന്നറിക നീ

വിരഹം സഹിക്കാവതല്ലെന്നറികിലും
അവന്‍ കാത്തിരുന്നത് നിന്നെയെന്നറിയുന്നു
മടിയാതെ കൊണ്ടുപോകെവിടെയാണെങ്കിലു
മീ വേദന കാണുവാന്‍ കെല്‍പ്പില്ല ഞങ്ങള്‍ക്ക്--

ആമോദമോടന്നു വിട പറഞ്ഞൂ ഞാനും
അവനെയും കൊണ്ടങ്ങു പോയ്മറഞ്ഞന്നു  നീ
നിര്‍ത്താതെ പെയ്യാന്‍ തുടങ്ങിയ മഴ നന
ഞ്ഞല്‍പ്പ നേരം ഞാനറിഞ്ഞതില്ലൊന്നുമേ-- 

യാത്രയാക്കി തിരിച്ചെത്തിയ ഞാനന്ന
താദ്യമായലറിക്കരഞ്ഞു പോയി--
കാണുവാന്‍ പറ്റുകില്ലീജന്മ മിനിയവനെ ,
പ്രിയരില്‍ പ്രിയനൊരാള്‍ പോയ്‌ മറഞ്ഞു--

വന്നു ചേര്‍ന്നാളുകള്‍വീട്ടുകാര്‍, നാട്ടുകാര്‍
ചേതനയറ്റോരെന്നച്ഛനെ കാണുവാന്‍
താരമായന്നവന്‍ സാന്നിധ്യ മില്ലാതെ ,
മൌനമായ് ഞാനപ്പോള്‍  മാറി നിന്നു---

മരണത്തിനപ്പുറം ജീവിതമുണ്ടെങ്കി
ലത് വന്നു കാട്ടുമെന്നോതിയവന്‍--‍
സംസ്കാര സമയത്ത് പൊഴിയുന്നിതാലി
പ്പഴങ്ങളുമവനന്നു ചൊന്ന പോലെ   ‍

ആളുകള്‍ പോകവേ, ആരവം ഒഴിയവേ
അറിയുന്നു ഞാനിന്നു തേങ്ങുന്നു ഞാനിന്ന്
അവന്‍ കാത്തിരുന്നത് നിന്നെയാണെങ്കിലും--
വിട്ടു കൊടുത്തത്----- തെറ്റായപോല്‍ --

*  *  *



10/3/13

മതേതരത്വം

                            ലേഖനം -അനിത പ്രേംകുമാര്‍

ഭാരതം ഒരു മതേതരത്വ രാജ്യം ആണെന്ന് പറയുന്നു. ആണോ?
 എങ്കില്‍ എന്തിനാണ് സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മുതല്‍ ജാതിയും മതവും അന്വേഷിച്ചു കണ്ടെത്തുന്നത്?
 അങ്ങനെ ഒരു കോളം തന്നെ ഇല്ലാതാക്കിക്കൂടെ?
എന്തിനാണ് മതത്തിന്റെ പേരില്‍ സംവരണങ്ങള്‍?
വീതം വയ്പ്പുകള്‍?

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്താന്‍ ആണെങ്കില്‍ സാമ്പത്തികം ആകണ്ടേ സംവരണ മാനദണ്ഡം?
ഒരു ഇന്ത്യന്‍ പൌരന്‍ ഏതു പ്രായത്തില്‍ വിവാഹം കഴിക്കണം, എന്നും ആ ബന്ധം നില നില്‍ക്കെ മറ്റൊരു വിവാഹം പാടുണ്ടോ എന്നതും ഉണ്ടെങ്കില്‍  എത്ര ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍ ഉണ്ടാവാം, എന്നതും ഒക്കെ ഓരോ ഇന്ത്യന്‍ പൌരനും തുല്ല്യമാക്കെണ്ടേ?
ഉന്നത വിദ്യാഭ്യാസത്തിന് ആണ്‍ പെണ്‍ ഭേദമന്ന്യേ എല്ലാ മതത്തിലും പെട്ടവര്‍ക്ക് ഒരേ പോലെ സാഹചര്യം ഉണ്ടാവണ്ടേ?

ഒരേ വിദ്യാഭ്യാസം നേടിയ രണ്ടുപേര്‍ എല്ലാ എഴുത്ത്, വാചാ പരീക്ഷണങ്ങളും കഴിഞ്ഞു ഫൈനലില്‍ എത്തുമ്പോള്‍ മതത്തിന്റെ പേരില്‍ രണ്ടാം സ്ഥാന ക്കാരന് ജോലി കൊടുക്കുന്നത് മതേതരത്വം ആണോ?

കുടുംബ സ്വത്ത് വീതം വയ്ക്കുമ്പോള്‍ ഏതു മതത്തിലാണ് എന്ന് നോക്കിയാണോ ഓഹരി തീരുമാനിക്കേണ്ടത്?

എന്തെ ആരും ഒന്നും മിണ്ടാത്തത്? ഒക്കെ കള്ളത്തരമാണ് എന്ന് മനസ്സിലായില്ലേ? സമയവും സന്ദര്‍ഭവും അനുസരിച്ച് , ഓരോ പ്രദേശത്തെയും വോട്ട് ബാങ്ക് അനുസരിച്ച്, ഭരിക്കുന്നവര്‍ക്കും നേതാക്കന്മാര്‍ക്കും തോന്നുന്നത് പോലെ ഓര്‍ഡിനന്‍സ് കൊണ്ട് വരികയും , മത പ്രീണനം നടത്തി വോട്ട് പിടിക്കുകയും ചെയ്യുന്ന നാട്ടില്‍ എന്ത് മതേതരത്വം!

നമ്മളില്‍ കുറെ വിഡ്ഢികള്‍ അര്‍ത്ഥ മറിയാതെ വിളിച്ചു കൂവുന്ന ഒരു വാക്ക് മാത്രമായി അത് ചുരുങ്ങിയിരിക്കുന്നു.
എന്നിട്ട് മതത്തിന്‍റെ പേരില്‍ തമ്മില്‍ തമ്മില്‍ പോരടിക്കുന്നു.
എല്ലാ മതങ്ങളും ഈശ്വരനിലേയ്ക്കുള്ള , പരമമായ സത്യത്തിലേയ്ക്കുള്ള വഴി കാണിക്കുക മാത്രമാണ് എന്നറിയാതെ.

ഒന്നും മറ്റൊന്നിനേക്കാള്‍ മുകളില്‍ അല്ല, താഴെയും അല്ല എന്ന് തിരിച്ചറിയുക. ഏതു വഴിയിലൂടെ യാത്ര ചെയ്താലും ( അത് യുക്തി വാദത്തിലൂടെ ആയാലും)എത്തുന്നത്‌ ഒരേ ഇടത്തിലാണ് എന്ന് മനസ്സിലാക്കുക.

ജനിച്ചതും വളര്‍ന്നതും ഏതു മത സാഹചര്യത്തില്‍ ആണോ, അതില്‍ വിശ്വസിക്കുക, അതിനെ തള്ളിപ്പറയാതിരിക്കുക,അതിലെ നമ ഉള്‍ക്കൊണ്ടു വളരുക.  നല്ലൊരു മനുഷ്യന്‍ ആയി ഈ മനോഹരമായ ജീവിതം ജീവിച്ചു തീര്‍ക്കുക. നമ്മള്‍ അറിയാതെ ഒരു മതേതരത്വം അവിടെ രൂപപ്പെടുന്നത് കാണാം. പണ്ട് നമ്മുടെ നാട്ടില്‍ അതുണ്ടായിരുന്നു.

 റംസാന് അസൂക്കയും കതീസുമ്മയും വെച്ച് വിളമ്പുന്ന വിഭവങ്ങളുടെ രുചിയും , ക്രിസ്മസ്സിനു പെണ്ണമ്മ ചേച്ചിയുടെയും തമ്പിയെട്ടന്റെയും കൂടെ അര്‍ദ്ധ രാത്രിയില്‍ പള്ളിയില്‍ പോകുന്നതും പിറ്റേ ദിവസം കള്ളപ്പം തിന്നതും ഓണത്തിനു പായസവും നെയ്യപ്പവും അവര്‍ക്ക് പങ്കു വയ്ക്കുന്നതും പാലക്കാട BPL ല്‍ ജോലി ചെയ്യുമ്പോള്‍ കോണ്‍വെന്റ്  ഹോസ്റ്റലില്‍ സുഹൃത്തായ ഫാത്തിമയുടെ കൂടെ നോമ്പ് നോറ്റതും  ഒന്നും മറക്കാന്‍ കഴിയില്ല. എന്നെ ഞാന്‍ ആക്കിയത് ഇവര്‍ ഒക്കെ ചേര്‍ന്നാണ്.

എല്ലാ ഇന്ത്യ ക്കാരും സഹോദരീ സഹോദരന്മാരാണ് എന്ന് പറയുവാന്‍ വേണ്ടി നമ്മളാരും സ്വന്തം മാതാപിതാക്കളെ തള്ളി പറയേണ്ടി വരുന്നില്ല. അതുപോലെ യുള്ള ആത്മ വിശ്വാസത്തോടെ പറയുക, താന്‍ വളര്‍ന്നത്‌ ഇന്ന മതത്തില്‍ ആണെന്നും. അത് ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും. അതേ പോലെ , മത പഠനവും എല്ലാവരുടെയും അവകാശമാകട്ടെ. അതും നന്മയിലേക്കുള്ള  വെളിച്ചമാകട്ടെ--- മതിയാക്കൂ-- കപട മതേതരത്വം---

10/1/13

ഞങ്ങള്‍ ചിരഞ്ജീവികള്‍

                                                       


        കവിത: അനിത പ്രേംകുമാര്‍         







ഞങ്ങള്‍ ചിരഞ്ജീവികള്‍
ജരാനരകളില്ല, മരണമില്ല .
ഇനിയും വാഴും കാലങ്ങളോളം

ഞങ്ങള്‍ ചിരഞ്ജീവികള്‍
അന്യന്‍റെ സന്തോഷം കട്ടെടുക്കുന്നു
കൂട്ടി വയ്ക്കുന്നു, സ്വത്തും പണവും

ഞങ്ങള്‍ ചിരഞ്ജീവികള്‍
ഈ ഭൂമിയുടെ അധിപന്മാര്‍
ഇപ്പോഴുമെപ്പോഴു മിവിടെ ജീവിക്കുവോര്‍

ഞങ്ങള്‍ ചിരഞ്ജീവികള്‍
കഷ്ടം,നിങ്ങള്ക്ക് വാര്‍ധക്യം വന്നതില്‍!
അനുഭവിക്കൂ, ഇത് മുജ്ജന്മ ശാപം.

ഞങ്ങള്‍ ചിരഞ്ജീവികള്‍
നിങ്ങള്‍ക്കു നേരുന്നു
സന്തോഷ കരമായ വൃദ്ധ ദിനം.

എന്ന് പറയാതെ പറയുന്നു
ഓരോ യുവത്വവും---