12/29/13

ശലഭവും മനുഷ്യനും

ശലഭവും മനുഷ്യനും
----------------------------                                 കവിത:അനിതപ്രേംകുമാര്‍

















ഒരു ദിവസത്തെ
ആയുസ്സ് കൊണ്ടവന്‍
എത്താവുന്നിടത്തെല്ലാം
പറന്നു കണ്ടു.
നിറഞ്ഞ സന്തോഷത്തോടെ
മരണം വരിച്ചു.
അവനൊരു മിഴിവാര്‍ന്ന
ചിത്ര ശലഭമായിരുന്നു.

നൂറു വര്‍ഷത്തെ
ആയുസ്സുകൊണ്ട്
മനുഷ്യന്‍ കണ്ടത്
ഒരു പൊട്ട ക്കിണറും
അതിലെ കുറെ
തവളകളെയും മാത്രം!
എന്നിട്ടും അവന്‍
ശ്രേഷ്ഠ ജന്മം
അവകാശപ്പെടുന്നു!

         *   *  * 

12/25/13

ഡിസംബറിലെ മഞ്ഞു തുള്ളികള്‍--

 അനിത പ്രേംകുമാര്‍
  





ബാംഗ്ലൂരില്‍ ഒരു ജോലി

"എടാ, നീ  ഈ "ഗ്രാമീണ നിഷ്കളങ്കത " എന്നൊക്കെ കേട്ടിട്ടില്ലേ? വല്ല്യ ഭംഗിയൊന്നും പറയാനില്ല, പക്ഷെ ഒരു നാടന്‍ ലുക്ക്‌-"

"ഉം -- എന്തെ?"

"അങ്ങനെയൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു പെണ്‍കുട്ടി യുണ്ട്. നോക്കുന്നോ?
നമ്മുടെ നാട്ടുകാരി, തലശ്ശേരിക്കാരി തന്ന്യാ."

അവനു വിവാഹാലോചനകള്‍ തുടങ്ങിയതറിഞ്ഞു, കൂടെ പഠിച്ച സുഹൃത്തിന്‍റെതാണ് ചോദ്യം. ബാംഗ്ലൂരില്‍  അവന്‍  ജോലി ചെയ്യുന്ന കമ്പനിയുടെ പാലക്കാട് യൂനിറ്റില്‍ ജോലി ചെയ്യുകയാണ് സുഹൃത്ത്. അവിടെ ഒരു നമ്പ്യാര്‍ കുട്ടി ഉണ്ടത്രേ.

"നിന്നെപ്പോലെ തന്നെ  നല്ല ഭക്തിയൊക്കെയുണ്ട്.ഇടയ്ക്കിടെ അമ്പലത്തില്‍ പോകും. നെറ്റിയില്‍ മിക്കവാറും ചന്ദന ക്കുറി കാണും. വളരെ ലളിതമായ വേഷ വിധാനങ്ങള്‍. എന്നാല്‍ നോക്കാം അല്ലെ?"

"ഭക്തി" എന്ന വാക്കില്‍ അവന്‍ വീണു.

"ശരി, നീ ആദ്യം അവളോടൊന്ന് ചോദിക്കൂ-- ചിലപ്പോള്‍  ബംഗ്ലൂരിലെയ്ക്ക് വരാനൊന്നും ഇഷ്ടമല്ലെങ്കിലോ?"

സുഹൃത്ത് നേരെ പോയി  അവളോടു ചോദിച്ചു.
"---------, നിനക്ക്  ഒരു വര്‍ഷത്തെ അപ്പ്രന്റിസ് ഷിപ്പ് അല്ലെ? അത് ഇപ്പോള്‍ തീരുമല്ലോ. അത് കഴിഞ്ഞു എന്താ പരിപാടി?"

"പരിപാടി--- പ്രത്യേകിച്ച് ഒന്നും ഇല്ല. എവിടെയെങ്കിലും ജോലി കിട്ടുമോന്നു നോക്കണം."

"ബാംഗ്ലൂരില്‍ ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടോ?"

';എവിടെ ആയാലും ഒരു ജോലി വേണം. ഇവിടെ തന്നെ കിട്ടിയാല്‍ നന്നായിരുന്നു. പക്ഷെ കിട്ടില്ല അല്ലെ?"

അവിടെ പെര്‍മനന്റ് ആയി ജോലി ചെയ്യുന്ന അയാള്‍ ഒന്നും അവളോടു തിരിച്ച് പറയാതെ, നേരെ അവനെ വിളിച്ചു.
"എടാ, ബംഗ്ലൂരിലെയ്ക്ക് വരാന്‍ തയ്യാറാ, ജോലി നോക്കാനും."

"എന്നാലും അച്ഛനും അമ്മയും ടീച്ചറും മാഷും ഒക്കെ അല്ലെ?നമ്മക്കൊന്നും തരില്ലെടാ."
"എന്തായാലും നീ ഒന്ന് നോക്ക്."
                           *  *
പിന്നെയും കുറെ മാസങ്ങള്‍ (അതോ വര്‍ഷമോ) കഴിഞ്ഞപ്പോള്‍ ഒരു ജൂണില്‍ കല്ല്യാണാലോചനയുമായി രണ്ടു  കാരണവന്മാരും ഒരു അളിയനും  അവളുടെ വീട്ടിലെത്തി.
വീടുപണി നടന്നു കൊണ്ടിരിക്കുന്നു, അത് കഴിഞ്ഞ് മതി കല്യാണം, ഇപ്പൊ നോക്കുന്നില്ല,  എന്നൊക്കെ പറഞ്ഞു, അവളുടെ അച്ഛന്‍.

എന്നാലും ഒന്ന് ജാതകം നോക്കട്ടെ എന്ന് വന്നവര്‍.
ജാതകം വാങ്ങി പോയി, ഒത്തിട്ടുണ്ട്‌, എന്നറിയിച്ചു. പിന്നെയും ഒരു മാസം കഴിഞ്ഞു  അമ്മ, മൂത്ത പെങ്ങള്‍ ബന്ധത്തിലുള്ള അനിയന്‍ ഒക്കെ വന്നു.  അവന്‍ മാത്രം വന്നില്ല. പിന്നെയും കുറെ നാള്‍ കഴിഞ്ഞു   ആഗസ്റ്റില്‍ അവന് ‍പ്രത്യക്ഷപ്പെട്ടു.
വന്ന ആള്‍ക്കാരോട് ‍ ഇരിക്കാന്‍ പറഞ്ഞ്, എന്തെങ്കിലും സംസാരിക്കാന്‍ വേണ്ടി അച്ഛന്‍ചോദിച്ചു."ബാബുഅല്ലെ?"
(അങ്ങനെ യായിരുന്നു ആദ്യം വന്നവര്‍ ഒക്കെ ചെറുക്കന്റെ പേരായി പറഞ്ഞിരുന്നത്.)
"അല്ല-- പ്രേംകുമാര്‍"
അച്ഛന്‍ വല്ലാതായി. അവളെ ഒന്ന് തറപ്പിച്ചു നോക്കി.ബാബു എന്നത് വീട്ടില്‍ വിളിക്കുന്ന പേരാണ്. അത് അങ്ങനെ പറഞ്ഞാല്‍ പോരെ. അല്ല എന്ന് പറയേണ്ടല്ലോ. (പിന്നീട് അച്ഛന്‍ അവളോട് പറഞ്ഞു."നിനക്ക് താല്പര്യം ഉണ്ട് എന്ന് കണ്ടതുകൊണ്ടാ. എന്‍റെ സ്വഭാവം വച്ച് ഞാന്‍ അപ്പൊ തന്നെ എന്തെങ്കിലും പറഞ്ഞു പോയേനെ." എന്ന്.)

ജീവിതത്തില്‍ ആദ്യത്തെ പെണ്ണ് കാണല്‍. അവന്‍റെതും, അവളുടെയും.

ഒരു   ഇന്റര്‍വ്യൂ കഴിഞ്ഞ പോലൊരു പെണ്ണ് കാണല്‍. കൂടെ വേറെ ഒരളിയനും ഒരു സുഹൃത്തും ചേര്‍ന്നായിരുന്നു ചോദ്യങ്ങള്‍. ആ സമയത്ത് അവളെക്കാള്‍ മുതിര്‍ന്ന കുട്ടികളെ മയ്യില്‍ എന്ന സ്ഥലത്ത്  ഒരു ITC യില്‍ പഠിപ്പിക്കുന്ന എക്സ്പീരിയന്‍സ് വച്ച് ആ ഇന്റര്‍വ്യൂ ഒരു വിധം നന്നായി നേരിട്ടു. എന്റമ്മോ--- ഇത്രയും ഗൌരവം! എന്നാല്‍ അതൊന്നു കുറയ്ക്കണമല്ലോ. ഇത് തന്നെ തന്‍റെ ചെറുക്കന്‍.

ഇടയ്ക്ക് ചില കല്യാണം മുടക്കികള്‍ വന്നു ,പെണ്ണിന്‍റെ അച്ഛന്‍ അത്യാവശ്യം വെള്ളമടിക്കുന്ന ആളാണ്‌ , ഇത് വേണ്ടാ---, എന്ന് അവിടെയും, ചെറുക്കന്റെ അമ്മ ദേഷ്യം വന്നാല്‍ വഴക്ക് പറയും അതുകൊണ്ട് ഇത് വേണ്ടാ--എന്ന് ഇവിടെയും വന്നു പറഞ്ഞപ്പോള്‍ വീണ്ടും പ്രശ്നം. രണ്ടിടത്തും ഒരാള്‍ തന്നെയാണ് പറഞ്ഞത് എന്ന്പിന്നീടറിഞ്ഞു.

അവിടത്തെ അമ്മ പറഞ്ഞുവത്രേ." എന്‍റെ മകന്‍  പെണ്ണിനെയാണ് കല്യാണം കഴിക്കുന്നത്‌. അവളുടെ അച്ഛനെ അല്ല." എന്ന്.

ഇവിടെ അച്ഛന്‍ തീരുമാനം അവള്‍ക്കു വിട്ടു കൊടുത്തു.

 "ചെറുക്കനെ അല്ലെ കല്ല്യാണം കഴിക്കുന്നത്‌, അമ്മയെ അല്ലല്ലോ, പിന്നെ കുറെയൊക്കെ നമ്മള്‍ അങ്ങോട്ട്‌ പെരുമാറുന്നതുപോലെ അല്ലെ, ഇങ്ങോട്ടും. എനിക്കതൊരു പ്രശ്നമായി തോന്നുന്നില്ല," ഞാന്‍ അട്ജസ്റ്റ്  ചെയ്തോളാം എന്ന് അവളും പറഞ്ഞു.

 ഇവിടെ വീട് പണി കഴിയണം. അവിടെ ലീവ് കിട്ടണം.   ഡിസംബറില്‍ നിശ്ചയം നടത്താന്‍  തീരുമാനം.

 വീണ്ടും ഒരു പ്രാവശ്യം ബയോഡാറ്റ കലെക്റ്റ് ചെയ്യാന്‍ അവന്‍ വന്നു. അവളുടെ ജോലി, അവളെപ്പോലെ തന്നെ ‍ അന്ന് അവന്‍റെയും  ആവശ്യമാണെന്നും അവള്‍ അറിഞ്ഞിരുന്നില്ല. 
.
അതില്‍ ഒപ്പിടുമ്പോള്‍ വീണ്ടും ചോദ്യം-ഗൌരവത്തില്‍- പേരിനു താഴെയാണോ ഒപ്പിടുന്നത്? മുകളില്‍ അല്ലെ വേണ്ടത്?
ഒന്ന് പേടിച്ചു-- എന്നാലും ഒന്നും മിണ്ടിയില്ല. മറ്റൊന്നെടുത്ത്  മുകളില്‍ ഒപ്പിട്ടു കൊടുത്തു. കാട്ടാളന്‍! എന്ന് മനസ്സില്‍ കരുതി.
അച്ഛന്‍ ചോദിച്ചു.
"ഇത് വേണോ?"
"എന്തെ അച്ഛാ-- ഇതെന്നെ മതി." "ഇയ്യാളെ ഒന്ന് മെരുക്കി എടുക്കണം" എന്ന് മനസ്സില്‍ പറഞ്ഞുവോ? അറിയില്ല. "പിന്നെ  പോളിയില്‍ പഠിച്ച ഞാന്‍ നാട്ടില്‍ നിന്നിട്ട് ഏതെങ്കിലും പോലീസ്, പട്ടാളം, അല്ലെങ്കില്‍  ഒരു മാഷേ കല്ല്യാണം കഴിച്ചിട്ട്  ഞാന്‍ പഠിച്ചത് വെറുതെ അവൂലെ? ബാംഗ്ലൂര്‍ ആവുമ്പോള്‍ എനിക്ക് ജോലിയും ചെയ്യാലോ."
അങ്ങനെ ഉറപ്പുകൊടുക്കല്‍ ചടങ്ങ് നടന്നു.

സെപ്റ്റംബറില്‍ അവളുടെ പിറന്നാളിന് മനോഹരമായ കൈപ്പടയില്‍ ഒരു ആശംസാ കാര്‍ഡു വന്നപ്പോള്‍, അതിലെ വരികള്‍ വായിച്ചപ്പോള്‍ മനസ്സിലായി, ഈ ഗൌരവം ഒക്കെ വെറും അഭിനയം. അവന്‍റെ ഉള്ളില്‍ നല്ലൊരു മനസ്സുണ്ട്. അത്പിന്നെപ്രണയലേഖനങ്ങള്‍ആയിമാറാന്‍തുടങ്ങി.അങ്ങോട്ടും ഇങ്ങോട്ടും.


ഏഴര വയസ്സിനു മൂത്തയാളെ "പ്രേം" എന്ന് സംബോധന ചെയ്തപ്പോള്‍ പറഞ്ഞു.
"വേണ്ടാ,  "ബാബു ഏട്ടന്‍" എന്ന് തന്നെ വിളിക്കണം"
"ശരി, വിളിക്കാം. പിന്നെ എന്തിനാണ് അന്ന് അച്ഛനോട് അങ്ങനെ പറഞ്ഞത്?"
"അത്, അപ്പോ അങ്ങനെ പറയാനാണ് തോന്നിയത്, പറഞ്ഞു, അത്രേ ഉള്ളൂ."
ആള്‍ക്ക് അത്രേ യുള്ളൂ-- കേള്‍ക്കുന്ന ആളെ പറ്റി ചിന്തിക്കില്ല.

അതുവരെ ഓട്ടോഗ്രാഫില്‍ അല്ലാതെ ഒരു വരി കവിത പോലും കുറിക്കാത്തവര്‍ അറിഞ്ഞു, തങ്ങളുടെ ഉള്ളിലും നല്ലൊരു സാഹിത്യ കാരന്‍, കാരി , ഒളിഞ്ഞിരിക്കുന്ന കാര്യം. ഭാവനകള്‍ചിറകു വിരിച്ചു പറന്നു, യാഥാര്‍ത്യങ്ങള്‍ അടുത്തെത്തും വരെ.

ഭക്തയും ദൈവവും

അങ്ങനെ വിവാഹം. ഒരാഴ്ചയ്ക്കുള്ളില്‍ ബാംഗ്ലൂര്‍ലേക്ക് വന്നു. വന്നതിന്‍റെ പിറ്റേ ദിവസം മുതല്‍ പത്രത്തില്‍ പരസ്യം നോക്കി , സ്വയം ജോലി അന്വേഷിച്ചു പോകല്‍.സ്വതവേ മടിച്ചിയായ അവള്‍ക്ക്, ഒരു നിമിഷം പോലും വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാതെ ജോലി ചെയ്യുന്ന അവന്‍ ബസ് നമ്പര്‍ പറഞ്ഞു കൊടുക്കും.  താല്‍പര്യമില്ലാതെ തന്നെ ദിവസവും രാവിലെ വീട്ടു ജോലികള്‍ തീര്‍ത്ത് ഇറങ്ങും. ഭാഷ അറിയാത്തതുകൊണ്ട്, എഴുത്ത് പരീക്ഷയില്‍ പാസായാലും ഇന്റര്‍വ്യൂ നന്നാകാതെ  ആറു മാസം എടുത്തു, ജോലി കിട്ടാന്‍. പിന്നീടങ്ങോട്ട് ബാംഗ്ലൂര്‍ ജോലി ചെയ്യുന്നതിന്‍റെ കഷ്ടപ്പാടുകള്‍-

ഇതിനിടയില്‍ ഒരു ദിവസം അവന്‍ ചോദിച്ചു.

"നീ എന്നും അമ്പലത്തില്‍ ഒക്കെ പോകാറുണ്ട് അല്ലെ?
"ഏയ്‌--- എവിടെ?"
"പിന്നെ , അവന്‍ പറഞ്ഞല്ലോ?"
"എന്ത്?"
"നീ പാലക്കാട് ഹോസ്റലില്‍ ആയിരുന്നപ്പോള്‍ ഇടയ്ക്കിടെ അമ്പലത്തില്‍ പോകുന്ന കാണാറുണ്ട്‌ എന്ന്?"
"ഓ--- അതോ-- അഞങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം രാവിലെ കഞ്ഞിയും കടലയും ആണ്. . രാവിലെ തന്നെ അത് എങ്ങനെ കഴിക്കാനാ--
അവിടെ അമ്പലത്തില്‍ ആണെങ്കില്‍ രണ്ടു രൂപ കൊടുത്താല്‍ ഗണപതി ഹോമത്തിന്‍റെ  പ്രസാദം കിട്ടും. ഒരുപാടുണ്ടാവും. അന്നത്തെ പ്രഭാത ഭക്ഷണം അതാണ്. ---അല്ലാതെ--- നിങ്ങള്‍ വിചാരിക്കുന്ന മാതിരി--- ഭക്തി ഒന്നും ഇല്ല---"

എല്ലാ വര്‍ഷവും മുടങ്ങാതെ മൂകാബികയെ തൊഴാന്‍ പോകുന്ന, രാവിലെ എഴുന്നേറ്റു കുളി കഴിഞ്ഞാല്‍ വിളക്ക് വച്ച് പ്രാര്‍ഥിക്കാതെ പുറത്തിറങ്ങാത്ത അവന്‍, പെട്ടെന്ന് ഒന്ന് പകച്ചു.

"അപ്പോള്‍ നിനക്ക് ഭക്തി ഇല്ല?"
"പിന്നെ, ഭക്തിഒക്കെ ഉണ്ട്. അതിന് എന്തിനാ ബാബുഏട്ടാ അമ്പലത്തില്‍ തന്നെ പോകുന്നത്? ദൈവം കൃഷ്ണന്‍ ആയും അയ്യപ്പന്‍ ആയും ഒക്കെ എന്‍റെ ഉള്ളില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കുകയല്ലേ?"

"ഓ--- സമാധാനമായി.
ദേവിയെ ഉപാസനാമൂര്ത്തിയായി കാണുന്ന അവന്‍ ചോദിച്ചു.
"ഏതു ദൈവത്തെ ആണ് ഇഷ്ടം?"

"അത് പിന്നെ കൃഷ്ണനെ."

"അതെന്താ?"

"അത്--  , മകനായും കാമുകനായും ഭര്‍ത്താവായും സംരക്ഷകന്‍ ആയും--- അങ്ങനെ   ഏതുരൂപത്തിലും സങ്കല്‍പ്പിക്കാന്‍ ഒരു എളുപ്പം കൃഷ്ണനെ ആണ്. പക്ഷെ എപ്പോഴെങ്കിലും പ്രാര്‍ഥിക്കുന്നുണ്ടെങ്കില്‍ മനസ്സില്‍ പറയുന്നത് "സ്വാമിയെ ശരണമയ്യപ്പാ--- "എന്ന് മാത്രവും."
"അതെന്താ?"
"അത്-- മൂന്നാം ക്ലാസ്സില് വച്ച് മലയ്ക്ക് പോകാന്‍ മാലയിട്ടപ്പോള്‍ വൈകിട്ട് വിളക്ക് വച്ചാലും പിന്നെ  പുലര്‍ച്ചെ പുഴയില്‍ പോയി കുളിച്ചു വരുമ്പോള്‍ തണുക്കാതിരിക്കാനും   ഉച്ചത്തില്‍  ശരണം വിളിക്കാന്‍ പറയുമായിരുന്നു അച്ഛന്‍.  പിന്നെ എപ്പോള്‍ പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും അതെന്നെ അറിയാതെ വരും."

സമാധാനം, അത്രയെങ്കിലും കേട്ട ആശ്വാസത്തില്‍ അവന്‍ചോദിച്ചു.
"അപ്പോള്‍ സ്ഥിരം തൊടുന്ന ഈ ചന്ദനക്കുറി?"

"അതൊക്കെ ഒരു സ്റൈലിനല്ലേ?ഹോസ്റലില്‍ എന്‍റെ കൂടെ ഉണ്ടായിരുന്നവരില്‍ കുറെ പാലക്കാട്കാരും ഉണ്ടല്ലോ. അവര്‍ക്ക് എന്നും മൂന്നാല് കുറികള്‍ വേണം. അപ്പോള്‍ നമ്മള്‍ക്ക്  ഒന്നെങ്കിലും വേണ്ടേ?"

അവന്‍ അവളുടെ കൈ പിടിച്ചു പതുക്കെ പുറത്തിറങ്ങിക്കൊണ്ട് പറഞ്ഞു. "വാ, നമുക്ക് ഒന്ന് നടന്നിട്ട് വരാം. "
(കിടന്നാല്‍ എവിടെ ഉറക്കം വരാന്‍!
പാവം-- വരാനുള്ളത് വഴിയില്‍ തങ്ങുമോ---)

 കഥയിലെ രാജകുമാരി
                                                   
പിന്നീട് ഒരു പത്ത് വര്‍ഷത്തിനു ശേഷം ഒരു ദിവസം അവളുടെ അച്ഛന്‍ അമ്മയോട് പറയുന്ന കേട്ടു." അവന്‍ നമ്മുടെ മോളെ രാജ കുമാരിയെ പ്പോലെ അല്ലെ നോക്കുന്നത്" എന്ന്. ഇപ്പോള്‍ അവര്‍ക്ക് അവളെക്കാള്‍ ഇഷ്ടം അവനെ--

വരുന്ന ജനുവരിയില്‍ ഇരുപതു വര്ഷം ആകാന്‍ പോകുന്നു-- അവള്‍ അച്ഛന്റെ ഭാഷയില്‍ "രാജ കുമാരി" ആയിട്ട്!
വിവാഹത്തിനു മുമ്പ് എഴുതിയ എഴുത്തുകളിലല്ലാതെ  സ്നേഹം വാക്കുകളില്‍ പ്രകടിപ്പിക്കാതിരുന്നവന്‍-----
ചെയ്യാത്ത, ചിന്തിക്കാത്ത  കാര്യങ്ങള്‍ക്ക് ആരെങ്കിലും അവളെ വഴക്കുപറയുമ്പോള്‍ അതിലൊന്നും ഇടപെടാതെ, ബന്ധങ്ങള്‍ക്ക് വില കല്‍പ്പിച്ചു മിണ്ടാതെ നിന്നവന്‍--------
അവന്‍റെ ഒരു കൈ ഇന്നും അവളെ ഇറുകെ പിടിച്ചിരിക്കുന്നു. സ്വന്തം നിഴലായി കൂടെ നടത്തുന്നു. ഞാനില്ലേ കൂടെ, എന്ന് കണ്ണുകള്‍ കൊണ്ട് പറയുന്നു--
രണ്ടുപേരും ഒരുമിച്ചു കഠിനാധ്വാനം ചെയ്‌താല്‍ ജീവിതം കരയ്ക്കെത്തിക്കാമെന്നു കാണിച്ചു കൊടുത്തിരിക്കുന്നു-----
                  ----   ---------   ---
അപ്പോഴും  വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ അനുഭവിച്ച അനാഥത്വം ഓര്‍മ്മപ്പെടുത്തുവാനായ്  ഡിസംബറിലെ മഞ്ഞു തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നു--
തിരിച്ചു പോകാതിരിക്കാന്‍ വാക്കുകളില്‍ ഒരിറ്റു സ്നേഹം തേടിയ നാളുകള്‍ ഓര്‍മ്മിപ്പിച്ച് ----
കണ്ണിലെ സ്നേഹം മനസ്സിലാക്കാന്‍ പക്വത ഇല്ലാതിരുന്ന പ്രായത്തെ ഓര്‍മ്മിപ്പിച്ച് ----
ജോലിത്തിരക്കിനിടയില്‍ ഡോക്ടറെ പ്പോലും കാണാന്‍ കൂട്ടാക്കാതെ, ഏഴാം മാസത്തില്‍ ഗര്‍ഭാവസ്ഥയില്‍ നഷ്ടപ്പെടുത്തിയ വളര്‍ച്ച യില്ലാത്ത ആദ്യത്തെ കുഞ്ഞിനെ ഓര്‍മ്മിപ്പിച്ച്---
ഒരു കുഞ്ഞു നൊമ്പരം എവിടെയോ അവശേഷിപ്പിച്ച്---- 

                                             *  *  *


12/23/13

വരവേല്‍പ്പ്

കഥ: അനിത പ്രേംകുമാര്‍
                            പണ്ടൊക്കെ അങ്ങനെയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവര്‍  കപ്പല്‍ കയറി, ദുരിതങ്ങള്‍ സഹിച്ചു യാത്ര ചെയ്ത് എങ്ങനെയെങ്കിലും പേര്‍ഷ്യയില്‍ പോകും. ദാരിദ്ര്യം അത്രയ്ക്ക് രൂക്ഷമായിരുന്നു. കുടുംബത്തില്‍ നിന്നും ഒരാള്‍ പോയാല്‍ മതി, മൊത്തം വീട്ടുകാരും  കരകയറാന്‍. 
എന്നാല്‍ ഇപ്പോള്‍ ? കേരളം ഇന്ന് ഇന്ത്യയിലെ ഏതു സംസ്ഥാനത്തെക്കാളും ഉയര്‍ന്ന നിലയിലാണ്. എല്ലാക്കാര്യത്തിലും. പക്ഷെ നന്നായി പഠിച്ചവര്‍ക്ക് അതിനു പറ്റിയ തൊഴില്‍ അവസരങ്ങള്‍ തീരെ കുറവ്. നാട്ടില്‍ തന്നെ ഇഷ്ടം പോലെ ഫാക്ടറി കളും മറ്റും ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഒരു ജന്മം മുഴുവന്‍, അല്ലെങ്കില്‍ "നല്ല കാലം " മുഴുവന്‍ ഇങ്ങനെ അന്യ നാട്ടില്‍ കഷ്ടപ്പെടണമായിരുന്നോ? എന്നാണു കേരളത്തിലെ രാഷ്ട്രീയക്കാരും കൊടി പിടിക്കാന്‍ വേണ്ടി ജീവിക്കുന്നവരും ഇതൊന്നു മനസ്സിലാക്കുക?

ഞങ്ങളില്‍ ചിലര്‍ എങ്കിലും , ഇവിടെ വന്നത് ,
നാട്ടിലുള്ളവര്‍ സുഭിക്ഷമായി ആര്ഭാടമായ് വലിയ വീടുകളില്‍ കഴിയാന്‍ വേണ്ടി,
എടുത്താല്‍ പൊങ്ങാത്ത സ്വര്‍ണ്ണവും കൊടുത്തു പെങ്ങന്മാരെ കെട്ടിച്ചയക്കാന്‍ വേണ്ടി, ഒക്കെ തന്നെയാണ്.
ജോലി ചെയ്യാന്‍ മാത്രമായി ഒരു ജീവിതം! വല്ലപ്പോഴും ഉള്ള നാട്ടില്‍ പോക്ക് പോലും മടുത്തിരിക്കുന്നു. ജീവിതത്തില്‍ കഴിഞ്ഞ കാലങ്ങളിലേയ്ക്ക് ഒരു തിരിച്ചു പോക്ക് സാധ്യമായെങ്കില്‍!
എങ്കില്‍ എന്തോക്കെയാകും സംഭവിക്കുന്നത്‌?
ഭാര്യയുടെ കയ്യും പിടിച്ചു നടക്കാനിറങ്ങി, ഇതാടാ എന്‍റെ സുന്ദരി പെണ്ണ് എന്ന് പറയാതെ പറഞ്ഞു കൂട്ടുകാരുടെ ഇടയില്‍ താരമാകുന്നത്!
തിയറ്ററിന്‍റെ ഇരുട്ടില്‍ അവളെ ചേര്‍ത്ത് പിടിച്ചു ആരുമറിയാതെ, ഒന്ന് ---
ഗര്‍ഭിണിയായ ഭാര്യയുടെ കൂടെ തെല്ലൊരഭിമാനത്തോടെ നാട്ടുകാരുടെ മുന്നിലൂടെ നടന്നു ഡോക്ടറെ കാണാന്‍ പോകുന്നത്!
പ്രസവിച്ച ഉടനെ ആദ്യമായി സ്വന്തം കുഞ്ഞിനെ കയ്യില്‍ ഏറ്റുവാങ്ങുന്നത്!
അവളെ മടിയിലിരുത്തി പേരിടുന്നത്! വിടര്‍ന്ന കൊച്ചു കണ്ണുകള്‍ കൊണ്ട് അവള്‍ അച്ഛനെ നോക്കുന്നത്, നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടന്നു ഉറങ്ങുന്നത്!
അങ്ങനെയുള്ള കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ മാത്രം.
ഇല്ല, ഒന്നും തനിക്കു പറഞ്ഞിട്ടുള്ളതല്ല.

ആ പെണ്ണ് കാണല്‍ ചടങ്ങ് പെട്ടെന്ന് തീരുമാനിച്ചതായിരുന്നു. കുറെ കണ്ടു, ഒന്നും ശരിയാകാതെ തിരിച്ചു പോകാന്‍ സമയമായപ്പോള്‍ വകയിലുള്ള ഒരമ്മാമനാണ് അതുവരെ മറന്നു പോയ ഒരു കാര്യം ഓര്‍ത്തപോലെ പറഞ്ഞത്.
“കാര്യാട് ഒരു കുട്ടീണ്ട്. ഒന്ന് പോയി നോക്ക്യാലോ?”
എന്നാ നിനക്കതു നേരത്തെ പറഞ്ഞൂടായിരുന്നോ ദാമോ? ഇതിപ്പോ അവന്‍ പോകാന്‍ പെട്ടിയോരുക്കാന്‍ തുടങ്ങുമ്പോഴ--
അമ്മ ചൂടായി.
അവസാനം തിരക്കിട്ടൊരു പെണ്ണ് കാണല്‍, രണ്ടാഴ്ചകൊണ്ട് കല്ല്യാണം.
എങ്ങനെയൊക്കെയോ ലീവ് രണ്ടാഴ്ചെം കൂടി നീട്ടി കിട്ടിയത് കൊണ്ട്,
അത്രേം ദിവസത്തെ ഹണീ മൂണ്‍.
ഹണീ മൂണ്‍ എന്ന് പറയാന്‍ പറ്റുമോ ?
നേരാം വണ്ണം അവളെ ഒന്ന് കാണാന്‍ പോലും ബന്ധുക്കളും വീട്ടുകാരും സമ്മതിച്ചില്ല. എല്ലാവരേം കൂട്ടി മിഥുനം മോഡല്‍ ഒന്ന് വീഗാലാണ്ട് പോയി.
എന്തൊരു ഭംഗ്യായിരുന്നു അവളെ കാണാന്‍. കണ്ടു കൊതി തീരും മുമ്പേ—
അവളുടെ പതിഞ്ഞ ആലില വയര്‍ കണ്ടപ്പോള്‍ ചോദിച്ചതാണ്.
“ഇവിടെ എങ്ങനെയാ ഒരു കുഞ്ഞു കിടക്കുക?
നാണത്തില്‍ കുതിര്‍ന്നു അവള്‍ മറുപടി പറഞ്ഞു.
“ അതിനു ഒരു മൂന്നു നാല് വര്‍ഷത്തേയ്ക്ക് നമുക്ക് കുഞ്ഞുങ്ങള്‍ വേണ്ടല്ലോ?”
അതേ നമുക്ക് ജീവിതം ആഘോഷമാക്കി മാറ്റണം.
എന്നിട്ടും രണ്ടാഴ്ചകഴിഞ്ഞ് തിരിച്ചു പോരേണ്ടിവന്നു.
എന്നാലും ആ സമയം കൊണ്ട് തന്നെ വിശേഷം ആയതു നന്നായി. ഇല്ലെങ്കില്‍ എന്‍റെ സാന്നിധ്യമില്ലാതെ അവള്‍ !

രണ്ടാമത് നാട്ടില്‍ പോയത് ഇളയ അനിയത്തിയുടെ കല്യാണത്തിനാണെങ്കിലും,അന്ന് ബാക്കി വച്ച ഹണിമൂണ്‍ ശരിക്കൊന്നു ആഘോഷിക്കുകഎന്നതായിരുന്നു മനസ്സില്‍.
അവളുടെ രൂപം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അയച്ചുതന്ന ഫോട്ടോ ഇത്ര വൃത്തികേടില്ലായിരുന്നു.
തടിച്ചു, ചടച്ചു, വലിയ വയറുമായി!
സ്വയം തണുത്തുറയുന്നപോലെ തോന്നി.
ഈ പെണ്ണുങ്ങള്‍ എന്താ ഇങ്ങനെ? മലയാളി പെണ്ണിന്‍റെ ശരീരം ഒരു പ്രസവം കഴിഞ്ഞാല്‍ പിന്നെ ഊതി വീര്‍പ്പിച്ച ബലൂണായി മാറുന്നു. അതിനു പിന്നെ നിമ്നോന്നതങ്ങളില്ല, വിചാര വികാരങ്ങളില്ല--  
അതോ ഇതൊക്കെ ഈ വിരഹം സമ്മാനിച്ച സമ്പാദ്യങ്ങളോ?
ഏതോ അപരിചിതന്‍ അമ്മയുടെ കൂടെ കിടക്കാന്‍ എത്തിയതില്‍ ഉള്ള അമര്‍ഷം കാരണം അന്ന് രാത്രി മുഴുവനും മോള് കരഞ്ഞു കൊണ്ടിരുന്നു.
മൂന്നാം ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“ഇതിന്  ഫുള്‍ ടൈം കരച്ചില് തന്നെയാണോ പണി?”
മറുപടി കിട്ടീല്ലാന്നു  മാത്രല്ല, മോളുടെ കൂടെ അമ്മേം കരയാന്‍ തുടങ്ങി.
വെട്ടിയിട്ട തടിപോലെ കിടക്കുന്ന അവളേം കണ്ടു, ഒരു മാസത്തെ ലീവ് എങ്ങനെയൊക്കെയോ തീര്‍ത്തു തിരിച്ചു പോന്നു.
ആദ്യത്തെ പ്രാവശ്യം യാത്രയയക്കുമ്പോള്‍ പെയ്തു തോരാത്ത മിഴികളുമായി നിന്നവള്‍ക്ക് പകരം അന്ന്  കണ്ടത്,
ആശ്വാസത്തിന്റെ ഒരേ ഒരു ഭാവം.
അങ്ങനെ പിന്നെയും രണ്ടോ, മൂന്നോ യാത്രകള്‍.
ആ യാത്രകളില്‍ പക്ഷെ, മോളോട് കൂടുതല്‍ അടുക്കുകയായിരുന്നു.
 ഇന്ദുവിന്‍റെ ഫോണ്‍ വന്നപ്പോള്‍ സത്യത്തില്‍ അമ്പരപ്പായിരുന്നു..
“ഏട്ടാ, മോള് വലിയ കുട്ടിയായി. ഇന്ന് രാവിലെ യായിരുന്നു. ആരോടും പറയുന്നില്ല. ഇപ്പൊ അങ്ങനെയുള്ള ചടങ്ങുകളൊന്നും ഇല്ലല്ലോ. ഏട്ടനെ അറിയിച്ചൂന്നു മാത്രം.
പിന്നെ വീട്ടുപണി നടന്നു കൊണ്ടിരിക്കുന്നു. ഒരു മൂന്നു ലക്ഷം ഉടനെ വേണം, ആശാരിപ്പണി തുടങ്ങാന്‍ മരത്തിന് അഡ്വാന്‍സ് കൊടുക്കാനാ. എന്നാല്‍ ശരി, പണിക്കാര്‍ക്ക് ചായയുണ്ടാക്കട്ടെ. വയ്ക്കുന്നു.”
പക്ഷെ അയാള്‍ തീരുമാനിച്ചു. ഇപ്രാവശ്യം ഒന്ന് പോയെ തീരൂ.
             *  *  * 
എങ്ങനെയൊക്കെയോ ലീവ് സംഘടിപ്പിച്ചു നാട്ടിലെത്തി.
പതിവുപോലെ എയര്‍ പോര്‍ട്ടില്‍ ഒരു കാറ് നിറയെ ആളുകള്‍ കാത്തു നില്ക്കുന്നു.. അനിയത്തിമാരും അളിയന്മാരും ഒക്കെ  ഉണ്ട്.
ചേട്ടാ, ഞാനൊരു എല്‍.ഇ.ഡി  ടിവി യ്ക്ക് പറഞ്ഞിരുന്നല്ലോ, അത് കൊണ്ടുവന്നിട്ടുണ്ടോ?
ഞാനും പറഞ്ഞിരുന്നു ഒരു മൈക്രോ വേവ് ഓവനും നല്ലൊരു ഡിജിറ്റല്‍ ക്യാമറയും. അതുണ്ടോ ചേട്ടാ?
രണ്ടനിയത്തിമാരും എന്തൊക്കെയോ ചോദിക്കുന്നു. രണ്ടുപേരെയും കല്ല്യാണം കഴിച്ചയപ്പിച്ച കടം തീര്‍ന്നെങ്കില്‍ തിരിച്ചു വരുന്നതിനെ പറ്റി ഒന്ന് ചിന്തിക്കാമായിരുന്നു. ഇതിപ്പോ, ടി വി, ഓവന്‍--

അളിയന്മാര്‍ക്കൊക്കെ നാട്ടില്‍ നല്ല ജോലിയുണ്ട്. പക്ഷെ അമ്മ പറയുന്നത്, അവരേം മക്കളേം നോക്കേണ്ടത് തന്‍റെ കടമയാണ് എന്ന്! വിദേശത്ത് ജോലി തനിക്കല്ലേയുള്ളൂ--മനസ്സില്‍ എന്തൊക്കെയോ പറയാന്‍ വന്നുവെങ്കിലും ഒന്നും പറഞ്ഞില്ല.
“ഇല്ല, ഇപ്രാവശ്യം പെട്ടെന്ന് തീരുമാനിച്ചതല്ലേ?ഒന്നും വാങ്ങാന്‍ പറ്റിയില്ല.“
ഒന്നും കൊണ്ട് വരാഞ്ഞതില്‍ പ്രതിഷേധിച്ചു അവരൊക്കെ അന്ന് വൈകിട്ട് തന്നെ തിരിച്ചു പോയി.
“മോളെവിടെ ഇന്ദു? എയര്‍ പോര്‍ട്ടിലു വച്ച് ഒന്ന് കണ്ടൂന്നെയുള്ളൂ—
ഇതൊക്കെ ഞാന്‍ മോള്‍ക്കു വേണ്ടി വാങ്ങിയതാ.”
അയാള്‍ മോള്‍ക്ക്‌ വേണ്ടി വാങ്ങിച്ച പട്ടു പാവാട തുണികളും ചൂരിദാറുകളും ഒക്കെ പുറത്തെടുത്തു. കൂടെ നല്ല ഒരു ഡയമണ്ട് സെറ്റും.
അവള്‍ ചോദ്യം കേട്ടതായി തോന്നിയില്ല. വീണ്ടും ചോദിച്ചു.
“മോളെവിടെ?”
“അവള്‍ അവളുടെ അമ്മൂമ്മയുടെ വീട്ടില്‍ പോയി.”
ഭാര്യയുടെ കണ്ണിലെ തീ കണ്ടപ്പോള്‍ അത് എന്തിനാണെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല.
“എന്നോടു ചോദിക്കാതെയോ? അതും ഞാന്‍ വന്ന ഉടനെ?”
“ആരാ പറഞ്ഞെ, ഇപ്പൊ ഇങ്ങോട്ട് വരാന്‍? അവളുടെ കല്യാണമൊന്നും ആയിട്ടില്ലല്ലോ? ആയാല്‍ അറിയിക്കും. വീടിന്‍റെ പണി പകുതിയില്‍ നില്‍ക്കുമ്പോഴാ, ഒരു കാരണവു മില്ലാതെ ഈ വരവ്.
എയര്‍ പോര്‍ട്ടില്‍ വച്ചുള്ള ആ നോട്ടവും ഉഴിയലും ഒന്നും ഞാന്‍ കണ്ടില്ലെന്നു വിചാരിച്ചോ? ഇങ്ങനെയുമുണ്ടോ ഒരച്ഛന്‍? നാണമില്ലാത്ത മനുഷ്യന്‍! അതും സ്വന്തം മോളോട്! ഒരമ്മ എന്ന നിലയില്‍ എന്‍റെ ഉത്തരവാദിത്തം ഞാന്‍ ചെയ്തു. ഇനി നിങ്ങള്‍ പോയശേഷം ഇങ്ങോട്ട് വന്നാല്‍ മതി, എന്ന് പറഞ്ഞിട്ടുണ്ട്.
ഭാര്യേം മോളേം തിരിച്ചയാന്‍ പറ്റാത്ത ജന്മങ്ങള്‍.”
അയാള്‍ക്ക്‌ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഇന്നലെ മോളെ കണ്ടപ്പോള്‍ നോക്കി നിന്നുപോയി എന്നത് സത്യം. അവളുടെ അമ്മയെ ആദ്യം കണ്ടപ്പോള്‍ ഉള്ളതിനേക്കാള്‍ സൌന്ദര്യം! രണ്ടു വര്ഷം കൊണ്ട് ഒരു പെണ്‍കുട്ടി ഇത്രയ്ക്ക് മാറുമോ? മെലിഞ്ഞു നാരോന്തു പോലിരുന്ന കുഞ്ഞ്! അവളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. അത് തന്‍റെ അമ്മയ്ക്കും അനിയത്തിമാര്‍ക്കും പോലും ഇഷ്ടമായില്ലെന്ന് അപ്പോള്‍ തന്നെ തോന്നിയിരുന്നു.
മകന്‍ വളരുന്നതും, അവനു പൊടി മീശ വരുന്നതും, കാണാനും ആസ്വദിക്കാനും അവനെ കെട്ടിപ്പിടിക്കാനും ഒക്കെ അമ്മയ്ക്ക് സ്വാതന്ത്ര്യമുണ്ട്.
എന്നാല്‍ സ്വന്തം മകള്‍ ഒരു പൂ വിടരുന്നത് പോലെ വിടര്‍ന്നു , മനോഹരിയായ ഒരു യുവതിയായി മാറുന്നത് പിതൃ വാത്സല്ല്യത്തോടെ കാണാന്‍, അവളെ ഒന്ന് തൊടാന്‍ ഒരച്ഛന് ഈ നാട്ടില്‍ ഇനി കഴിയില്ലെന്ന സത്യം അയാള്‍ വേദനയോടെ തിരിച്ചറിയുകയായിരുന്നു- വര്‍ത്തമാന പത്രങ്ങളില്‍ വന്ന പൊള്ളുന്ന വാര്‍ത്തകളുടെ ചൂട് തന്നിലേയ്ക്കു അരിച്ചെത്തുന്നത് അയാള്‍ അറിഞ്ഞു.
പിറ്റേ ദിവസം തന്നെ വിളിച്ചു ലീവ് ക്യാന്‍സല്‍ ചെയ്തു.
“നിനക്ക് മോളെ കാണാന്‍ പറ്റാത്തത് കൊണ്ടാണെങ്കില്‍ അവളോടു ഒന്ന് കൂടി ഒന്ന് വന്നിട്ട് തിരിച്ചു പോയ്ക്കോളാന്‍ പറയാം.” അമ്മയാണ്.
“വന്നിട്ട് തിരിച്ചു പോയ്ക്കൊള്ളാന്‍” എന്ന വാക്ക് പിന്നെയും പൊള്ളിച്ചു.
അയാള്‍ ഒന്നും പറയാതെ പെട്ടി പാക്ക് ചെയ്യാന്‍ തുടങ്ങി. ഇനി പെട്ടെന്നൊന്നും ഒരു തിരിച്ചു വരവ് ആഗ്രഹിക്കാതെ.

പെട്ടികള്‍ അടുക്കി വച്ച്, ആരോടും യാത്ര ചോദിക്കാനില്ലാതെ പടിയിറങ്ങാന്‍ തുടങ്ങിയതും

കരഞ്ഞു കൊണ്ട് മകള്‍ അതാ ഓടിവരുന്നു---
"അച്ഛാ--- എന്ന് വിളിച്ചു മകള്‍ വന്നു കയ്യില്‍ പിടിച്ചു പൊട്ടി ക്കരയാന്‍ തുടങ്ങി.
അച്ഛന്‍ പോകരുത്--- എനിക്ക് കഥകള്‍ പറഞ്ഞു തരണം. എനിക്ക് അച്ഛന്റെ മടിയില്‍ തല വച്ച് കിടക്കണം. അല്ലെങ്കില്‍ അച്ഛന്‍ പോകുകയേ വേണ്ട. നമുക്ക് ഇവിടെ തന്നെ എന്തെങ്കിലും ജോലി കണ്ടു പിടിക്കാം---പ്ലീസ്--- അച്ഛാ--- അച്ഛന്റെ മുത്തല്ലേ പറയുന്നത്---  അവള്‍ താഴെ ഇരുന്നു കാലില്‍ പിടിച്ചു വച്ചിരിക്കുന്നു.
നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
രണ്ടു കൈ കൊണ്ടും അവളെ പതുക്കെ എഴുന്നേല്‍പിച്ചു നിര്‍ത്തി. സങ്കടം സഹിക്കാനാവാതെ അയാള്‍ പൊട്ടി പൊട്ടി കരയാന്‍ തുടങ്ങി.

" എന്ത് പറ്റി?  അടുത്ത കട്ടിലില്‍ കിടക്കുന്ന റഹിം ആണ്.
രാജേട്ടാ-- ഇതെന്താ? സാധാരണ എല്ലാവരും നാട്ടില്‍ പോകാന്‍ ടിക്കെറ്റ് ബുക്ക്‌ ചെയ്‌താല്‍ ഉറക്കത്തില്‍ ചിരിക്കുന്നത് ഒരു പാടു കണ്ടിട്ടുണ്ട്. ഇതാദ്യമായാ ഇങ്ങനെ."
കുറച്ചു സമയമെടുത്തു,, പരിസര ബോധം വരാന്‍. നാട്ടില്‍ നിന്നും ഇന്ദു വിന്‍റെ ഫോണ്‍ വന്നപ്പോള്‍, ഇന്ന് പേപ്പറില്‍ വായിച്ച വാര്‍ത്തയും ഓര്‍ത്തു കിടന്നു പോയതാണ്. റഹിമ്നോടു എന്ത് പറയും!

വിങ്ങുന്ന ഹൃദയവുമായി അയാള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.  പെട്ടെന്നാണ് മൊബൈല്‍ റിംഗ് ചെയ്തത്. ആരായിരിക്കും? ‍ പതുക്കെ ഫോണ്‍ എടുത്തു ചെവിയോടു ചേര്‍ത്ത്.
ഇന്ദു ആണ്. "ഏട്ടാ, മോള്‍ക്ക് കൊടുക്കാം. അവള്‍ക്ക് അച്ഛനോട് എന്തോ പറയാനുണ്ടത്രേ."

" അച്ഛാ, "
" ഉം-- പറ മോളെ--"
"എപ്പോഴാ ഫ്ലൈറ്റ്? ഒക്കെ റെഡി ആക്കിയോ? വരുമ്പോള്‍ എനിക്കൊരു ഡയമണ്ട് സെറ്റ് കൊണ്ടുവരാമോ? "
"ഉം-- ഞാന്‍ വാങ്ങി വച്ചിട്ടുണ്ടല്ലോ!"
"ആണോ? ഉം---മ്മ----  നല്ല അച്ഛന്‍." അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒന്നും ‍ കേട്ടില്ല. അയാള്‍ പട്ടു പാവാടയില്‍ തിളങ്ങി നില്‍ക്കുന്ന മകളെ മനസ്സില്‍ കണ്ടു. ഛീ-- ഞാന്‍ എന്തൊക്കെയാ സ്വപ്നം കണ്ടത്! അയാള്‍ വേഗം ചെന്ന് പെട്ടി അടുക്കി വയ്ക്കാന്‍ തുടങ്ങി.
                                                     
                       * *  * 
                                 
കഥ- അനിത പ്രേംകുമാര്‍

12/21/13

വിപ്ലവം അനിവാര്യമാണ്



സമരങ്ങള്‍ അനിവാര്യമായിരുന്ന കാലം ഉണ്ടായിട്ടുണ്ട്. അത് നടന്നിട്ടുണ്ട്. ഫലം കിട്ടിയിട്ടുണ്ട്. വിപ്ലവം മുദ്രാവാക്യം ആക്കിയ പാര്‍ട്ടി തന്നെയാണ് അതൊക്കെ നേടിത്തന്നത്. അല്ല എന്ന് പറയാന്‍ കഴിയില്ല. ആത്മാര്‍ഥമായി നാടിനെ സേവിച്ചവര്‍ വേറെ ഉണ്ടായിട്ടില്ല. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് ചിന്തകളും മാറേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടിലെ കീഴ്വഴക്കം അനുസരിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണ പക്ഷം ആവാന്‍ സാധ്യതയുള്ള പാര്‍ട്ടി എന്ന നിലയില്‍ പറയട്ടെ,
കേരളം ബംഗാളികള്‍ക്ക് വിട്ടുകൊടുക്കരുത്.പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ ആരോ ആവട്ടെ.  നാട്ടിലെ അവസാന ആണ്തരിയും (രാഷ്ട്രീയക്കാര്‍ ഒഴികെയുള്ള )ജോലി തേടി അന്യ നാട്ടിലേയ്ക്ക് പോകാതിരിക്കാന്‍ നിങ്ങള്ക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. കാരണം നിങ്ങള്‍ ശക്തരായിരുന്നു. ഇപ്പോഴും സംഘടിതര്‍ ആണ്. ഇനിയും വേണമെന്ന് വിചാരിച്ചാല്‍ മാറ്റങ്ങള്‍ വരുത്താന്‍ പ്രാപ്തിയുള്ളവര്‍.

നാട് വിട്ടു പോയി അന്യ നാട്ടില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചു വരാന്‍ എന്തൊക്കെയാണ് ചെയ്യാന്‍ പറ്റുക എന്ന് ചിന്തിക്കുക. അവരുടെ അറിവും പ്രവര്‍ത്തി പരിചയവും ജന്മ നാടിനുവേണ്ടി ഉപയോഗപ്പെടുത്തട്ടെ. ജനിച്ചു വളര്‍ന്ന നാട്ടില്‍ കുടുംബത്തോടൊത്ത്  സന്തോഷത്തോടെ ജോലി ചെയ്തു ജീവിച്ചു മരിക്കുക അവരുടെയും അവകാശമാണ്.

അന്യ നാടുകളില്‍ ജോലി ചെയ്യുന്നവര്‍ ചിന്തിക്കുക, എന്‍റെ നാട്ടില്‍ തന്നെ ഇങ്ങനെ ഒരു ജോലിയും ശമ്പളവും കിട്ടിയിരുന്നെങ്കില്‍, അക്രമ രാഷ്ട്രീയങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്തിന് ഇങ്ങനെ പ്രവാസിയായി ജീവിച്ചു മരിക്കണം എന്ന്.

വ്യവസായങ്ങള്‍ തുടങ്ങാനുള്ള , അവ നില നിന്ന് പോകാനുള്ള സാഹചര്യം ഉണ്ടാക്കുക. മറ്റിടങ്ങളില്‍ വ്യവസായം തുടങ്ങി, ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന വ്യവസായികള്‍ കേരളത്തിലേയ്ക്ക് വരട്ടെ. അങ്ങനെ തൊഴില്‍ സാധ്യത കൂടട്ടെ. അല്ലെങ്കില്‍, നിങ്ങള്‍ തന്നെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്‍കൈ എടുത്താലും നല്ലത്.

അങ്ങനെ തുടങ്ങുന്നവരെ "മൊയലാളിമാര്‍" "ബൂര്‍ഷ്വാ " എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നതിനു പകരം അവരിലെ കഠിനാധ്വാനം, ദീര്‍ഘ വീക്ഷണം ഒക്കെ അംഗീകരിക്കുക. കേരളം ഗള്‍ഫിനെ ആശ്രയിക്കാതെ സ്വയം പര്യാപ്ത മാവട്ടെ.

നാട് നിറയെ വിമാനത്താവളങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ജനങ്ങള്‍ക്ക്‌ വേണ്ടാത്ത അത് അവരുടെ സാമ്പത്തിക ലാഭത്തിനല്ലെങ്കില്‍ പിന്നെ എന്തിനാണ്?   പറന്നു നടക്കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമേ അത് ഉപകരിക്കൂ. നമുക്ക് വേണ്ടത് നല്ല നല്ല റോഡ്‌കള്‍ തന്നെയാണ്. അതുണ്ടാക്കുക. ജനങ്ങളെ "സേവിച്ചു സേവിച്ചു " മതിയാകാത്തവര്‍ക്ക് യഥാര്‍ത്ഥ സേവനം എന്ത് എന്ന് കാട്ടിക്കൊടുക്കുക.

കേരളത്തിന്‍റെ അയല്‍ സംസ്ഥാനങ്ങളിലും  , ഭാരതത്തിന് പുറത്തും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം, രാത്രിയും പകലും നോക്കാതെ എത്ര മണിക്കൂറുകളാണ് ജോലി ചെയ്യുന്നത് എന്നും എന്ത് മാത്രം ഉത്തരവാദിത്തങ്ങളാണ് ഏറ്റെടുക്കുന്നത് എന്നും അതുകൊണ്ടൊക്കെ മാത്രമാണ് എന്തെങ്കിലും സമ്പാദിക്കാന്‍ കഴിയുന്നത്‌ എന്നും. ആ ഒരു കാഴ്ചപ്പാട് കേരളത്തിലെക്കും പകര്ത്തുക.
അവകാശങ്ങളെക്കുറിച്ചറിയുന്നത്പോലെ കര്‍മ്മങ്ങളെ ക്കുറിച്ചും ബോധം ഉണ്ടാക്കുക.

ഒരു സന്ധ്യ കൂവുമ്പോള്‍ പകരം പതിനായിരം സന്ധ്യമാരെ എതിര്‍ പക്ഷത്ത് നിര്‍ത്തി കൂവിച്ചതുകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം ആയോ?

പുതിയൊരു കേരളം! ബംഗാളികള്‍ അവരവരുടെ നാട്ടിലേയ്ക്ക് പോകട്ടെ. പ്രവാസികള്‍ തിരിച്ചു വന്ന് അതേ ശമ്പളത്തില്‍ നാട്ടില്‍ തന്നെ ജോലി ചെയ്യട്ടെ-- ആശുപത്രിയില്‍ പോകാന്‍ വണ്ടി കിട്ടാതെ വിജനമായ റോഡില്‍, ആരും മരിച്ചു വീഴാതിരിക്കട്ടെ. ജയിച്ചു കഴിഞ്ഞാല്‍ കഷിഭേദമന്യേ ജനങ്ങളായി എല്ലാവരെയും കാണുക. അടുത്ത തിരഞ്ഞെടുപ്പില്‍ മറ്റൊരാളെ പറ്റി ആരും ചിന്തിക്കില്ല. നിങ്ങളുടെ പാര്‍ട്ടി തന്നെ കേരളം എക്കാലവും ഭരിക്കട്ടെ.  ആര് ഭരിച്ചാലെന്ത്? നാട് നന്നാവണം. അത്രേയുള്ളൂ. പറയൂ, നിങ്ങളുടെ നേതാക്കളോട്. ഒരു പുനര്‍വിചിന്തനത്തിന് സമയമായി.

                                             *  *   * 
(നിങ്ങള്‍ക്കങ്ങനെയൊന്നും  ചിന്തിക്കാന്‍ ഇനിയും കഴിയുന്നില്ലെങ്കില്‍ ------ചിന്തിക്കാന്‍ കഴിയുന്ന ഒരു പുതു തലമുറ കക്ഷി രാഷ്ട്രീയ ഭേദമന്ന്യേ ഉയര്‍ന്നു വരട്ടെ.)