1/7/14

അവളും കഥ എഴുതും



                                                            കഥ: അനിത പ്രേംകുമാര്‍



അവളും കഥ എഴുതും
                              

അന്നും പതിവുപോലെ രാജീവിന് ഓഫീസില്നല്ല ജോലിയുണ്ടായിരുന്നു. ഐ. ടി ഫീല്‍ഡ് ആയതു കൊണ്ട് ശമ്പളം മോശമില്ലെങ്കിലും മുടിഞ്ഞ ടെന്‍ഷനാ. ഇതിനൊക്കെ എന്നാണാവോ ഒരു അവസാനം! രേണൂന്റെതും ഐ.ടി. തന്നെയാ. പക്ഷെ ഇത്രയൊന്നും  ടെന്‍ഷന്‍ ഇല്ലാത്ത ജോലിയാണ് എന്ന് അയാള്‍ക്ക്‌ തോന്നി.

"പൂമുഖ വാതില്‍ക്കല്‍ സ്നേഹം ........ " പതുക്കെ ഒരു മൂളിപ്പാട്ട് പാടി അയാള്‍. 
ഇന്ന് ട്രാഫിക് അല്പം കുറവാണ്. സാധാരണ യുള്ള ബ്ലോക്ക് എവിടെയും കണ്ടില്ല.  

വീട്ടിലേക്കുവരുമ്പോള്‍ ഭാര്യയെ മുറ്റത്ത് കാണണം, തനിക്കായി അവള്‍ കാത്തു നില്‍ക്കണം എന്നൊക്കെ അയാള്‍ക്കും  ആഗ്രഹമുണ്ട്. ഒക്കെ ഒരു സ്വപ്നം മാത്രം. രണ്ടുപേരും ജോലി ചെയ്യാതെ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുക? ആ മടിച്ചി കുറെ പ്രാവശ്യം ചോദിച്ചതാ, “ജോലി കളഞ്ഞ്‌ വീട്ടിലെ കാര്യങ്ങള്‍ നോക്കിക്കോട്ടേ?” എന്ന്. അത് കേള്‍ക്കാത്തപോലെ അഭിനയിച്ചു. അവള്‍ക്കതൊക്കെ പറയാം.

കാര്‍ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയ ശേഷം അയാള്‍ പതിയെ ഇറങ്ങി ഗേറ്റ് തുറന്നു   പോര്‍ച്ചില്‍ കയറ്റി ഇട്ടു. മക്കള്‍ രണ്ടു പേരും എത്തിയോ ആവോ?

ഒച്ചയുണ്ടാക്കാതെ ചെന്ന് നോക്കി.

രണ്ടു പേരും മുറിയില്‍ ഇരുന്നു ഹോം വര്‍ക്ക് ചെയ്യുകയാണ്. വിളിക്കണോ? വേണ്ട. വിളിച്ചാല്‍ ഇപ്പൊ ചെയ്യുന്ന കാര്യത്തില്‍ നിന്നും ശ്രദ്ധ പോകും. എന്തെങ്കിലും കഴിച്ചു കാണുമോ? 

 ഉം. അവളിപ്പോള്‍ എത്തുമല്ലോ. അതൊക്കെ അവള്‍ നോക്കട്ടെ. 

  
നാട്ടില്‍ ഇപ്പോള്‍ നല്ല മഴയാത്രെ. രാവിലെ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു. അയാള്‍ക്ക് തന്‍റെ നാടും വീടും മഴക്കാലവും ഒക്കെ വല്ലാതെ  ഒരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു. എന്തെങ്കിലും എഴുതിയാലേ ഇനി ഒരു സമാധാനമുള്ളൂ. ഒരു കവിതയുടെ ഏകദേശ രൂപം വരുന്നുണ്ട്. ഇനി താമസിപ്പിക്കാന്‍ വയ്യ. രേണു ഒന്ന് വേഗം വന്നെങ്കില്‍, പെട്ടെന്ന് ഭക്ഷണവും കഴിച്ച് എഴുതാനിരിക്കാമായിരുന്നു. ആറു മണി മുതല്‍ കാത്തിരിക്കുന്നതാ. ഇപ്പോള്‍  മണി ഏഴു കഴിഞ്ഞിരിക്കുന്നു. സ്കൂട്ടറിന്‍റെ ശബ്ദം കേട്ടപോലെ തോന്നി.

"ഓ--വന്നല്ലോ"

"രാജീവന്‍ ഇന്ന് വേഗം എത്തിയോ?"

"ആ, എത്തി. രേണൂ,എനിക്ക് കഴിക്കാന്‍ എന്തെങ്കിലും ഒന്ന് പെട്ടെന്നുണ്ടാക്കിത്താ. അത്യാവശ്യമായി കുറച്ചെഴുതാനുണ്ട്. 
പിന്നെ, എന്‍റെ ടേബിളും പെന്നും  ഒക്കെ ഒന്ന് ശരിയാക്കി വച്ചേക്ക്. വൈകിയാല്‍ ഒക്കെ മറന്നു പോകും. വരികള്‍ക്കൊന്നും ഒരു തുടര്‍ച്ച കിട്ടില്ല." നമ്മുടെ വിഷുക്കണി മാഗസിന്‍ അവരുടെ ഓണപ്പതിപ്പിലേയ്ക്ക് ഒരു കവിത ചോദിച്ചിരുന്നു”


“രാജീവ്, കുട്ടികള്‍ എവിടെ? അവര്‍ വല്ലതും കഴിച്ചോ?”


“അവര്‍ മുറിയിലുണ്ട്. ഹോം വര്‍ക്ക് ചെയ്യുന്നതുകൊണ്ട് ശല്ല്യപ്പെടുത്തിയില്ല. നീ എന്താ ഈ നില്‍ക്കുന്നേ? ഒന്ന് പെട്ടെന്ന് വേണം”


ഡ്രസ്സ്‌ മാറാന്‍ നിന്നാല്‍ ആള് ആകെ ചൂടാകും. മക്കളുടെ റൂമില്‍ പോയി നോക്കി. രണ്ടുപേരും പഠിത്തമൊക്കെ കഴിഞ്ഞ് കമ്പ്യൂട്ടര്‍ ഗൈമിലാണ്.

"മീനൂട്ടീ..... ഉണ്ണിക്കുട്ടാ....."

അമ്മയെ കണ്ടപ്പോള്‍ രണ്ടുപേരും ഗെയിം മതിയാക്കി ഓടി വന്നു.

“രണ്ടു പേരെയും ചേര്‍ത്തു പിടിച്ചു കൊണ്ട് ചോദിച്ചു, " ഹോം വര്‍ക്കൊക്കെ കഴിഞ്ഞോ? "

"എന്‍റെതു കഴിഞ്ഞമ്മേ". ഉണ്ണിക്കുട്ടന്‍.

"അമ്മേ, എനിക്ക് ഇനിയും കുറെ ഉണ്ട്. വരച്ചു വരച്ചു കൈ വേദനിക്കുന്നു. ബാക്കി ഞാന്‍ രാത്രി തീര്‍ത്തോളാം അമ്മേ.."

"ഉം.. ശരി..മക്കള്‍ക്കെന്താ കഴിക്കാന്‍ വേണ്ടേ?”

“ചപ്പാത്തിയും ചിക്കനും” മോന്‍റെ വകയാണ്.

മോള്‍ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും അവള്‍ ഈയ്യിടെയായി മൌനത്തിലൂടെ തന്നോടു പലതും പറയുന്നത് രേണു അറിയുന്നുണ്ട്. എന്നിട്ടും അറിയാത്ത പോലെ നടിച്ചു.
എല്ലാത്തിന്റെയും ഉത്തരം ഒരര്‍ഥത്തില്‍  ഒന്ന് തന്നെ ആകുമ്പോള്‍ അവളോടു ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.

അവള്‍ക്കു വേണ്ടത്, അവര്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ സ്വീകരിക്കാന്‍ അമ്മ വേണം. അന്നത്തെ ദിവസം സ്കൂളില്‍ നടന്ന ഓരോ വിശേഷങ്ങളും അമ്മയോട് പറയണം. എന്നിട്ട് കുറെ ചോദ്യങ്ങള്‍ ഉണ്ടാവും ചോദിക്കാന്‍. "അമ്മേ, ശാന്തി മിസ്‌ ഗോകുല്‍ നെ അടിച്ചത് ശരിയായോ? ഇന്നലെ രാത്രി മുഴുവന്‍ അവന്‍റെ അച്ഛനും അമ്മയും തമ്മില്‍ വഴക്കായിരുന്നുവത്രേ. അതല്ലേ അവന്‍ ഹോം വര്‍ക്ക് ചെയ്യാഞ്ഞേ? അതിനു അടിക്കാമോ?"

" മോളെ.. അങ്ങനെ നമുക്ക് ഒഴിഞ്ഞു മാറാന്‍ ഇഷ്ടം പോലെ കാരണങ്ങള്‍ ഉണ്ടാവും. എന്തൊക്കെ കാരണങ്ങള്‍ ഉണ്ടായാലും നമ്മളെ ഏല്‍പ്പിച്ച ജോലി, നിങ്ങളുടെ കാര്യത്തില്‍ പഠിത്തം , ഹോം വര്‍ക്ക് ഒക്കെ, കൃത്യ സമയത്ത് തീര്‍ക്കുക എന്നതാണ് ശരിയായ രീതി. "

"ഉം.. " അവള്‍ക്കു ഉത്തരം തൃപ്തിയായിട്ടുണ്ടാവില്ല. ഉടനെ അടുത്ത ചോദ്യം വരും. അതങ്ങനെ തുടരും. താന്‍ ജോലിക്ക് പോകുന്നതിനു മുന്പ് അങ്ങനെ ആയിരുന്നു.

ഇപ്പോള്‍ അവള്‍ക്കറിയാം. അമ്മയ്ക്ക് ചോദ്യങ്ങള്‍ കേള്‍ക്കാനും ഉത്തരങ്ങള്‍ നല്‍കാനും ഒന്നും സമയമില്ലെന്ന്. എന്തിന്, ഒന്ന് മിണ്ടാന്‍ പോലും സമയം തികയുന്നില്ല എന്ന്.



“ശരി, അമ്മ നോക്കട്ടെ, കറി ഉണ്ടാക്കാന്‍ എന്താ ഉള്ളത് എന്ന.ചിക്കന്‍ കാലി ആയീന്നാ തോന്നുന്നേ".
വേഗം അടുക്കളയിലേക്ക് നടന്നു.എന്താ ഉണ്ടാക്കുക? ആദ്യം രാജീവിന് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാം.

ഉം അല്പം ദോശക്കൂട്ടുണ്ട്.അതാവുമ്പോള്‍ പെട്ടെന്ന് കഴിയും.
വേഗം ഒരു ചമ്മന്തി തയ്യാറാക്കി, കുറച്ചു ദോശയും  ഉണ്ടാക്കി.

“രാജീവ്, വാ ദോശ കഴിക്കാം”

“ഇന്നും ദോശ തന്നെ? ഹോ! ഈ ദോശയും ഇടലിയും കണ്ടു പിടിച്ചവനെ വെടി വച്ചു കൊല്ലണം” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അയാള്‍ അത് മുഴുവനും കഴിച്ചു.

"ഉം... ദോശ കൊള്ളാട്ടോ.. പക്ഷെ അത് നിന്‍റെ കഴിവൊന്നും അല്ല. ദോശക്കൂട്ട് ഞാന്‍ കടയില്‍ നിന്നും കൊണ്ടുത്തന്നതല്ലേ?"

"ഉം"

അത് കഴിഞ്ഞുമേശ അടുക്കി പ്പെറുക്കി വച്ചപ്പോഴേയ്ക്കും മണി എട്ടാകാറായി. ഒന്ന് മേല് കഴുകിയിട്ട് വേണം, കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും ഉണ്ടാക്കാന്‍. അവര്‍ ദോശ കഴിക്കില്ല.

"രേണൂ, ഈ പെന്‍  തെളിയുന്നില്ല. വേറൊന്നിങ്ങെടുത്തെ."

അഴിക്കാന്‍ തുടങ്ങിയ സാരി വീണ്ടും ചുറ്റി, തിരിച്ചു ചെന്ന് പെന്നെടുത്ത് കൊടുത്തു. പെട്ടെന്ന് മേല്‍ കഴുകട്ടെ. ഇല്ലെങ്കില്‍ അടുത്ത വിളി വരും.

"നീ എന്തെടുക്കുവാ അവിടെ? എനിക്ക് വെള്ളം കിട്ടിയില്ല. ഒരു ഗ്ലാസ് ചൂട് വെള്ളം ഒന്നെടുത്തെ"

എന്‍റെ  ദൈവമേ--- കഴിഞ്ഞില്ലേ? ദോശയുടെ കൂടെ ഞാന്‍ വെള്ളം കൊടുത്തതാണല്ലോ!

പെട്ടെന്ന് ഡ്രസ്സ്‌ ചെയ്തു കുളിമുറിയില്‍ നിന്നിറങ്ങി, ചൂട് വെള്ളവുമായി ചെന്നപ്പോള്‍, ദേ വെള്ളം മേശപ്പുറത്തിരിക്കുന്നു!

"ചൂട് വെള്ളം, ഇവിടെ ഉണ്ടല്ലോ"

"ഓ ഉണ്ടോ! സോറി. ഞാന്‍ കണ്ടില്ല മോളെ."

"മോള്! ഹും-- "എന്ന് മനസ്സില്‍ പറഞ്ഞു.

വേഗം  അടുക്കളയില്‍ കയറി കുട്ടികള്‍ക്ക് ചപ്പാത്തിയും കറിയും ഉണ്ടാക്കി കൊടുത്തു.താനും കഴിച്ചു കഴിഞ്ഞപ്പോള്‍ മണി പത്ത്.

ഇനി അല്‍പ സമയം ടി. വി. കാണാം. കൂടെ മക്കളുടെ യൂണിഫോം ഇസ്തിരി ഇടുകയും ആവാം.

ചാനല്‍ മാറ്റുന്നതിനിടയ്ക്ക് “ക...ഥ....യ...ല്ലിതു..... ജീ...വിതം.....” എന്ന ടൈറ്റില്‍ നല്ല താളത്തില്‍ കേട്ടു. ഉം, അത് പറയുന്നതില്‍ ഒരു താളം എങ്കിലും ഉണ്ട്. തനിക്കോ?

രാവിലെ 5.30 ന് അലാറം സെറ്റ് ചെയ്ത്, ശരിയല്ലേ എന്ന് ഉറപ്പാക്കി, കുട്ടികളോട് കിടക്കാന്‍ പറഞ്ഞപ്പോള്‍ മോന്‌ കഥ കേള്‍ക്കണം. ഒരു വിധത്തില്‍ അവനെ സമാധാനിപ്പിച്ച്, കഥ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി. കുട്ടികള്‍ ഉറങ്ങുന്നത് വരെ അടുത്തിരുന്നു.മോന്‍ കുറച്ചുനാള്‍ മുന്‍പ് വരെ അമ്മ കൂടെ കിടക്കണം എന്ന് വാശി പിടിക്കുമായിരുന്നു. ഇപ്പോള്‍ അവന്‍ ഉറങ്ങുന്നതുവരെ അടുത്തിരുന്നു കാലില്‍ പതുക്കെ തൊട്ടിരുന്നാല്‍ മതി.


മക്കള്‍ ഉറങ്ങി എന്ന് തോന്നിയപ്പോള്‍ പതുക്കെ എഴുന്നേറ്റു പോയി,കിടക്കയിലേക്ക് ചാഞ്ഞു.


ഒന്ന് ഉറങ്ങി തുടങ്ങിയതാ, ആള്‍ വന്നു.

“നീ ഉറങ്ങിയോ? എന്താ ഇത്ര പെട്ടെന്ന്? ഒന്നെണീറ്റെ. പിന്നെ, നമ്മുടെ സൈമണിന്റെ കല്ല്യാണം ഉറപ്പിച്ചൂട്ടോ. അവന്‍റെ മറ്റേ ചുറ്റിക്കളി ഒന്നും നീ അറിയാണ്ട് അവന്‍റെ പുതിയ ആളോട് പറഞ്ഞു പോകണ്ട. ഭാഗ്യവാന്‍. കല്യാണത്തിനു മുന്‍പ് തന്നെ അവന്‍ നന്നായി എന്ജോയ്‌ ചെയ്തു. ഇപ്പോള്‍ പുതിയൊരാളെ കല്യാണവും കഴിക്കുന്നു".

രേണൂ—നീ ഉറങ്ങിയോ?”

 ഉം. കള്ളന്‍! ഇതൊക്കെ എന്തിന്‍റെ തുടക്കാന്നു അവള്‍ക്കറിയാം. അയാള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കേള്‍ക്കാത്ത പോലെ കിടന്നു. ഉണര്‍ന്നാല്‍ ഇനി ഒരുമണിക്കൂര്‍ ഉറക്കം പോയത് തന്നെ.  വീണ്ടും ഉറങ്ങാന്‍ ലേറ്റ് ആകും. പിന്നെ രാവിലെ എഴുന്നേല്‍ക്കലുണ്ടാവില്ല. വേണ്ട. ഉറങ്ങിയപോലെ കിടക്കാം.

ഒന്നും നടക്കില്ലെന്നു കണ്ടപ്പോള്‍ അയാളും  ഉറങ്ങി കൂര്‍ക്കം വലി തുടങ്ങി.പക്ഷെ അവളുടെ ഉറക്കമെല്ലാം പോയി. പതിവുപോലെ ചിന്തകള്‍ ജാഥയായി  വരാന്‍ തുടങ്ങി. മഞ്ചാടി മണികളും കുന്നിക്കുരുക്കളും പെറുക്കി നടന്ന കാലം , പൂമ്പാറ്റയെ പിടിക്കാന്‍ ഓടി വീണു മുട്ട് പൊട്ടിയത്. വാര്യരുടെ വീടിന്‍റെ പറമ്പില്‍ നിന്നും  കണ്ണിമാങ്ങ മോഷ്ടിക്കുമ്പോള്‍ അവിടത്തെ വല്യമ്മ കൈയ്യോടെ പിടിച്ചത്. അമ്മമ്മ അറിയാതെ രണ്ടു കശുവണ്ടി കടയില്‍ കൊടുത്ത് പത്ത് പൈസക്ക്  നാരങ്ങ മിഠായി വാങ്ങിയത്-------അതങ്ങനെ തുടര്‍ന്നു.
ഒരു മഴക്കാല  സന്ധ്യക്ക്‌ പുഴക്കരയില്‍ ഒറ്റയ്ക്ക് വെള്ളം കാണാന്‍ പോയതായിരുന്നു. തവളയുടെ കരച്ചില്‍ കേട്ട്   അന്വേഷിച്ചുനടന്നു. അവസാനം കണ്ടെത്തി. പക്ഷെ ആ തവള ഒരു വലിയ പാമ്പിന്‍റെ വായില്‍ ആയിരുന്നൂന്നു മാത്രം. അന്ന് പേടിച്ചോടിയത്‌ ഓര്‍ത്തപ്പോള്‍ ചിരി വന്നു. വേണ്ടായിരുന്നു, വലുതാവണ്ടായിരുന്നു. ഇനി ഇപ്പൊ പറഞ്ഞിട്ടെന്തു കാര്യം!

 
ഒച്ചയുണ്ടാക്കാതെ  പതുക്കെ എഴുന്നേറ്റു. എല്ലാവരും ഉറങ്ങിയാല്‍ തനിക്കു മാത്രമായി ഒരു ലോകം ഉണരുന്നത് അവള്‍ അറിഞ്ഞു. അത് തന്നെ മാടി വിളിക്കുന്നതും. ഉറക്കം പോവും, രാവിലെ എഴുന്നെല്‍ക്കണ്ടതാണ് എന്നൊക്കെ ഉള്ളില്‍ നിന്നും ആരോ പറയുന്നുണ്ട്. അത് കേള്‍ക്കാത്ത പോലെ നടിച്ചു. എന്തെങ്കിലും കുറച്ചു വായിക്കാം.

ഒരാഴ്ചയായി ഒരു കഥ മനസ്സിലിട്ടു നടക്കുന്നു,ഇരുന്നെഴുതിയാലോ?

വേണ്ട, രാവിലെ ലേറ്റ് ആകും.

പിന്നെ എപ്പോള്‍ എഴുതും?
എന്നെങ്കിലും ഒന്ന് സ്വസ്ഥമായി വായിക്കാനെങ്കിലും ഇനി പകല്‍ സമയം കിട്ടുമോ?


അവള്‍ ഒരു ഒരു പഴയ നോട്ട്ബുക്കും പെന്നും കയ്യിലെടുത്തു. ലൈറ്റ് ഇട്ടാല്‍ അറിയും. പിന്നെ തനിക്കു പണി കൂടും. വേണ്ട. ബെഡ്രൂം ലാമ്പിന്‍റെ ഈ മങ്ങിയ വെളിച്ചം മതി.
രേണു പതുക്കെ മറ്റൊരു ലോകത്തേയ്ക്ക് പുറപ്പെട്ടു. അവിടെ അവള്‍ കഥാപാത്രങ്ങളായി സ്വയം മാറാന്‍ തുടങ്ങി. ഓരോരുത്തരും പറയുന്നത്, അനുഭവിക്കുന്നത് ഒക്കെ സ്വയം അനുഭവിച്ച ശേഷം കടലാസ്സിലേക്ക് പകര്‍ത്തി. എഴുതി, എഴുതി, തീര്‍ന്നു, സമയം നോക്കിയപ്പോള്‍ ഒരു മണി.

ഈശ്വരാ!

പെട്ടെന്ന് ഒന്ന് കൂടി വായിച്ചു നോക്കിയശേഷം കിടന്നു.ഉറങ്ങി വന്നതും അലാറം അടിച്ചു. ഇതെന്താ, സമയം മാറിപ്പോയോ?


എടുത്തു നോക്കി. ഏയ്‌, ഇല്ല.
 മൂടിപ്പുതച്ചു സുഖമായുറങ്ങുന്ന രാജീവിനെ ഒന്ന് നോക്കിയശേഷം, എഴുന്നേറ്റു അടുക്കളയിലേയ്ക്ക് നടക്കുമ്പോള്‍ മനസ്സിലായി.
സമയം മാറിയത് തന്‍റെയാണ്.


എന്നാണു തന്‍റെ സമയം ശരിയാകുക? എന്തായാലും ഇപ്പോള്‍ ചപ്പാത്തി ഉണ്ടാക്കട്ടെ. ഇന്നലെ കുറച്ചധികം കുഴച്ചു ഫ്രിഡ്ജില്‍ വച്ചിരുന്നു. എല്ലാവര്‍ക്കും കഴിക്കാനും കൊണ്ടുപോകാനും ഒക്കെയായി കുറെ വേണം. ബാക്കിയൊക്കെ പിന്നീട് ആലോചിക്കാം.

കറി എന്തുണ്ടാക്കും? അത് നോക്കി വയ്ക്കാന്‍ മറന്നു.

"രേണൂ----- പേസ്റ്റ് എവിടെ?"

"ഓ-- എണീറ്റോ? അവിടെ തന്നെ ഉണ്ടല്ലോ! ദാ-- ഇപ്പൊ വരാം."

ചെയ്യുന്ന പണി അവിടെ നിര്‍ത്തി,പേസ്റ്റ്എടുത്തു കൊടുക്കാന്‍ വേണ്ടി ഓടിചെന്നു. ചെല്ലുമ്പോള്‍ ആള് ബ്രഷ്ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

"വിളിച്ചില്ലേ?"

"ഉം-- വിളിച്ചു. അത് വെറുതെ--നിന്നെ കാണാഞ്ഞിട്ടാ--"

"യ്യോ-- ചപ്പാത്തി കരിഞ്ഞു! " തിരിച്ച് അടുക്കളയിലേയ്ക്ക് ഓടി.
അടുപ്പത്തുള്ള ചപ്പാത്തി എടുത്തു വച്ച ശേഷം ആണ് ഓര്‍ത്തത്, കുട്ടികളെ വിളിച്ചില്ല. ഒരു മൂന്നാല് പ്രാവശ്യം വിളിച്ചാലേ സമയത്തിന് എഴുന്നേറ്റ് സ്കൂളില്‍ പോകൂ. വേഗം പോയി രണ്ടുപേരേയും വിളിച്ചു.


മീനൂട്ടി ഒന്ന് കണ്ണ് തുറന്നു നോക്കിയെങ്കിലും തിരിഞ്ഞു കിടന്നു. ഉണ്ണിക്കുട്ടന്‍ എന്തോ പിറുപിറുത്തു കൊണ്ട് പുതപ്പു വലിച്ചുമൂടി വീണ്ടും ഉറക്കിലെയ്ക്ക്.
 
“രേണൂ--- ചായ എവിടെ?”

“ഇപ്പൊ തരാം”.

ചായ വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആരോ ഉള്ളില്‍ നിന്നും പറയുന്നു,
"പെണ്ണേ, ഇനി ഇതൊക്കെയാണ് നിന്‍റെ സമയത്തിന്‍റെ ശരികള്‍. അതല്ലാതാവാന്‍, നിനക്ക് നന്നേ വയസ്സാവണം."

"വയസ്സായാല്‍?"

"വയസ്സായാല്‍ നിന്നെ ആര്‍ക്കും വേണ്ടാതാവും. അപ്പോള്‍ നിനക്ക് ഇഷ്ടം പോലെ സമയവും ഉണ്ടാവും".

ഓ! അത് ശരിയാണല്ലോ. വയസ്സാകുമ്പോള്‍ ഇഷ്ടം പോലെ സമയം കിട്ടുമല്ലോ. അപ്പോള്‍ കുറെ വായിക്കണം, പിന്നെ ഒരുപാടെഴുതണം, കൂട്ടുകാരികളോടോപ്പം യാത്രകള്‍ ചെയ്യണം. നല്ല രസമായിരിക്കും. കല്യാണത്തിനു മുന്‍പ് ഉണ്ടായിരുന്ന ഹോസ്റല്‍ ജീവിതം പോലെ!


അവള്‍ സന്തോഷത്തോടെ മൂളിപ്പാട്ട് പാടിക്കൊണ്ട് ചപ്പാത്തി പരത്താന്‍ തുടങ്ങി. പാലോഴിച്ച ചായ തിളച്ചു മറിഞ്ഞത് രേണു അറിഞ്ഞില്ല. ഇനി അതൊക്കെ വൃത്തിയാക്കി, വീണ്ടും ചായ വയ്ക്കുക എന്ന അടുത്തപണി കിട്ടിയതും!

                                             *  *   *
 




 പഴയ ഒരു കവിത-- ഈ കഥയുടെ കൂടെ ഇത് കൂടി വായിക്കാം--


57 comments:

  1. അവള്‍ എഴുതിയ കഥ നന്നായിരിയ്ക്കും.
    ഈ കഥയും നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. അജിത്തേട്ടാ-- സന്തോഷം--

      Delete
  2. sathyaseelan iverkulm1/7/14, 11:08 AM

    പ്രകൃതി ഉണ്ടായത് പെണ്ണിനോട് അനീതി കാട്ടാൻ വേണ്ടിമാത്രമായിരുന്നോ ?!!! എല്ലാം കാൽക്കീഴിൽ എത്തിച്ചിട്ടും പിന്നെയും അവളുടെ അടിമ സാന്നിധ്യം ഉറപ്പു വരുത്തുന്ന ഭർത്താവ്,,, അതിനെയും സ്നേഹമെന്ന് വിളിച്ചു അഡ്ജസ്റ്റ് ചെയ്യുന്ന ബിന്ദു .... ബിന്ദുവിൽ നിന്നും ബിന്ദുവിലേക്ക് ഒരു പെൻഡുലം പോലെ ... ആടിയാടി ,,,അവൾ അവൾ മാത്രമായി ഒതുങ്ങുമ്പോൾ ഒരു പെണ്ണിന്റെ ജന്മചക്രം പൂർത്തിയാവുന്നു ,,, ഫ്രൈൽറ്റീ ദൈ നെയിം ഈസ് വുമൻ !!!!!!!!!!!

    ReplyDelete
    Replies
    1. ചിലപ്പോള്‍ താങ്കള്‍ പറഞ്ഞത് ശരിയായിരിക്കാം. എന്നാലും എന്‍റെ അഭിപ്രായത്തില്‍ പ്രകൃതി പെണ്ണിനോടു അനീതി കാണിച്ചിട്ടൊന്നും ഇല്ല. അവിടെ എല്ലാവരും തുല്യര്‍ ആണ്. പരസ്പര പൂരകങ്ങള്‍ ആണ്. പിന്നെ സ്ത്രീക്ക് അവളുടേതായ പ്രത്യേക കഴിവുണ്ട്, ഇതൊക്കെ മാനേജ് ചെയ്യാന്‍.-- (നിങ്ങള്‍ ആണുങ്ങളെ പ്പോലെയല്ല!) യഥാര്‍ത്ഥത്തില്‍ അടിമത്തം ആനുഭവിക്കുന്നത് ആണ് തന്നെയാണ്. അവന്‍ അത് അറിയുന്നില്ല എന്ന് മാത്രം. ഒരു കഥ എന്നതില്‍ കവിഞ്ഞ് ഇതിനു പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല..

      Delete
    2. സത്യമാണ് സഹോദരീ... യഥാര്‍ത്ഥത്തില്‍ അടിമത്തം ആനുഭവിക്കുന്നത് ആണ് തന്നെയാണ്.അവൻ അത് അറിയുന്നുണ്ട്.എവിടെയെങ്കിലും പോയിട്ട് വരാൻ വൈകിയാൽ ഭാര്യയുടെ മുഖം കറുക്കുന്നതും,അറിയാതെ കമ്പ്യുട്ടറിൽ ഫേയ്സ് ബൂക്ക് ഓൺ ആയി കിടക്കുമ്പോൾ,അവൻ അറിയാതെ അവൾ അതു നിരീക്ഷിക്കുന്നതും,അവൻ അറിയുന്നു....പക്ഷേ അവൻ അവളെ അത്ര സൊഅയിക്കില്ല...എന്തോ അവൾ തന്റെയാണ് എന്ന കടുത്ത വിശ്വാസം ആകാം..അവൾ, പക്ഷേ പലപ്പോഴും അവനെ വിഡ്ഡിയാക്കുന്നൂ..സ്ത്രീക്ക് അവളുടേതായ പ്രത്യേക കഴിവുണ്ട്, ഇതൊക്കെ മാനേജ് ചെയ്യാന്‍.-- അനിത പറഞ്ഞതു ശരിയാണ്.............

      Delete
    3. സന്തോഷം, ചന്തു ചേട്ടാ--... ----////എന്തോ അവൾ തന്റെയാണ് എന്ന കടുത്ത വിശ്വാസം ആകാം..////
      അത് വളരെ ശരിയാ---

      Delete
  3. ബഹുഭൂരിപക്ഷം സ്ത്രീകളുടെയും ജീവിതം ഇങ്ങനൊക്കെ തന്നെ....
    പുരുഷമേല്‍ക്കോയ്മയുടെ ബലിയാടുകള്‍....
    നന്നായി കഥ പറഞ്ഞു...

    ReplyDelete
    Replies
    1. ഒരുഗ്ലാസ് വെള്ളം കൊടുത്തു കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും വെള്ളത്തിനു ചോദിച്ചു, ഭര്‍ത്താവ്. അത് കുടിച്ചിട്ടുണ്ടാവും, അതുകൊണ്ടാണ് വീണ്ടും ചോദിക്കുന്നത് എന്ന് കരുതി, വീണ്ടും വെള്ളവുമായി ചെന്നപ്പോള്‍ ആദ്യം കൊടുത്തത് അവിടെ തന്നെ! ആ ത്രെഡ് ഒരു കഥയാക്കിയതാ-- യശോധരന്‍ചേട്ടാ-- സന്തോഷം--

      Delete
    2. ജീവിതം ഇങ്ങനൊക്കെ തന്നെ....നന്നായി കഥ പറഞ്ഞു...

      Delete
    3. സന്തോഷം-- അജികുമാര്‍--

      Delete
  4. ഇങ്ങിനെയൊരു ചതി പ്രതീക്ഷിച്ചില്ല. പുരുഷനെ സപ്പോര്‍ട്ട് ചെയ്യുന്ന പെണ്ണെഴുത്ത്‌ എന്ന് ഞാനുള്‍പ്പടെ ഒട്ടേറെപ്പേര്‍ വിശേഷിപ്പിച്ചിട്ടു ഇങ്ങളെപ്പഴാ കളംമാറി ചവിട്ട്യെ?.. ങേ?.. നുമ്മ പങ്ക് വെട്ടി,അനിതാ.. :\

    ReplyDelete
    Replies
    1. അക്കാ കുക്കാ--- പിണങ്ങല്ലേ--- ഓരോ വാശത്ത് നിന്നും ചിന്തിക്കുംബോഴല്ലേ കഥ വ്യത്യസ്ഥമാവുന്നത്? അല്ലെങ്കില്‍, എല്ലാം ഒരുപോലെ ആവില്ലേ? ഇപ്പോഴും എന്‍റെ അഭിപ്രായത്തില്‍ പുരുഷന്‍ തന്നെയാണ് പാവവും നേരെ വാ- നേരെ പൊ-- സ്വഭാവം ഉള്ളതും!( ഇനിയും വേണം, ഞമ്മക്ക് ഇങ്ങളെ പിന്തുണ--)

      Delete
  5. സത്യത്തില്‍ അനിതച്ചേച്ചി ഈ ബുദ്ധിമുട്ടുകള്‍ അവര്‍ വിളിച്ചു പറയുമ്പൊഴും ഗൂഡമായി ആസ്വദിക്കുകയല്ലേ ചെയ്യുന്നത് , (ക്ഷമിക്കണം സ്നേഹമുള്ള ഭര്‍ത്താവാണെങ്കില്‍ )
    ഇനി എന്റെ കാര്യം അവള്‍ക്കു ഒരു ചെറിയ അസുഖം വന്നാല്‍ പോലും ചുമ്മാ ചെന്ന് നെറ്റിയില്‍ ഒന്ന് കൈവച്ചു നോക്കി മരുന്ന്‍ എന്തെങ്കിലും കൊണ്ടുവരണോ എന്നൊന്ന് ചുമ്മാ ചോദിച്ചാല്‍ മതി , പിന്നെ നാല് നാളത്തേക്ക് സ്വസ്ഥം . മറന്നാലും പ്രശ്നമില്ല , ഞാന്‍ മനസിലാക്കിയടത്തോളം സ്ത്രീ മനസ്സ് അത്രയേ ഉള്ളു . :-D . പറഞ്ഞു പറ്റിക്കുകയാനെന്നു കരുതരുതേ പ്ലീസ് !!!!

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ് . സ്ത്രീകള്‍ യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ആസ്വദിക്കുകയാണ്. ഇതൊന്നും ഇല്ലെങ്കില്‍ എന്ത് പെണ് ജീവിതം? ആണിനെ പോലെ യായിപ്പോവില്ലേ? ഇടയ്ക്കൊരു തലതിരിഞ്ഞ ചിന്ത മാത്രം ആണ് ഇത്. കൂടെ ഭാര്യയെ മനസ്സിലാക്കാത്ത ഭര്‍ത്താക്കന്മാര്‍ക്ക് ഒന്ന് ചിന്തിക്കാനുള്ള വകയും.

      Delete
  6. പിന്നെയൊരിക്കലാവാമെന്ന് നിനച്ച്‌........
    ഒടുവില്‍....................
    നന്നായിരിക്കുന്നു കഥ
    ആശംസകള്‍

    ReplyDelete
    Replies
    1. അതേ-- കാത്തിരിപ്പിനും ഒരു സുഖം!

      Delete
  7. അവളെഴുതിയ കഥയെവിടെ..? അത് അയാളെഴുതിയ കവിതയെക്കാളും നന്നാകുമോ..? ആകാംക്ഷ..!!

    ഒന്ന് കല്യാണം കഴിച്ചിട്ട് വേണം...,

    ReplyDelete
    Replies
    1. അത് മറ്റൊരു പോസ്റ്റ്‌ ആക്കാം, ഡോക്ടറെ--
      പിന്നെ, എന്താ ഇനിയും കല്ല്യാണം കഴിക്കാത്തെ? ആകാംക്ഷ ഒന്നും വേണ്ട-- വിവാഹ ജീവിതം മധുരതരം തന്നെ--

      Delete
  8. വായിച്ചപ്പോള്‍ ഒരു വെറുതെ ഒരു ഭാര്യ ഫീല്‍ , ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. അതുണ്ടായിക്കോട്ടേ--എന്ന് കരുതിയാണ്, ബിന്ദു---- എന്ന് വിളിപ്പിച്ചത്- സന്തോഷം, പ്രവീണ്‍--

      Delete
  9. അജിത , ഒരു പെണ്ണിന്‍റെ ജിവിതം നന്നായി എഴുതി , പക്ഷേ ഒരു വ്യത്യാസമുണ്ട് ഇപ്പോള്‍ വയസായാലും എല്ലാവര്‍ക്കും ഒന്നും റസ്റ്റ്‌ കിട്ടില്ല ,. കുട്ടികളുടെ ജോലി സ്ഥലം കൊച്ചുമക്കളെ നോക്കല് അവള്‍ക്കെന്നും തിരക്കുതന്നെ ആയിരിക്കും , അതും അവര്‍ സന്തോഷത്തോടെ ആസ്വദിക്കും ...

    ReplyDelete
    Replies
    1. അതും ശരിയാണല്ലോ! എന്തായാലും അവളോടു പറയുന്നില്ല. തല്ക്കാലം അവള്‍ സന്തോഷിചോട്ടെ--

      Delete
  10. This comment has been removed by the author.

    ReplyDelete
  11. ഏതായാലും ഇങ്ങനെ ഒന്നും ഒരു സ്ത്രീയും പുരുഷനും ഭൂമിയിൽ ഉണ്ടാവില്ല ഉണ്ടായിരുന്നു എങ്കിൽ സൌന്ദര്യ പിണക്കം എന്നും കുടുംബകലഹം എന്നും വിളിക്കുന്ന സംഭവങ്ങളെ നമ്മൾ കാണില്ലായിരുന്നു കേൾക്കില്ലായിരുന്നു ,ഇത് കേവല ഭാവനയിൽ പുരുഷനെ ഒരു ഉടമ ആക്കി യും പെണ്ണിനെ ഒരു അടിമ ആക്കിയും പർവതീകരിച്ചു കൊണ്ട് എഴുതിയ ഒരു സാധനം വര്ത്തമാന കാല ദാംഭ്യത്ത്യങ്ങളിൽ ഇത്തരം എഴുത്തുകൾ ഒരു പ്രതിഫലനവും സൃഷ്ടിക്കില്ല എങ്കിലും ഭാവിയില് വരാൻ പോകുന്ന കുടുംബങ്ങളിൽ ഒരു അഭിപ്രായ ഭിന്നതയുടെ ഒരു കുഞ്ഞു പൊരി ഇട്ടു കൊടുക്കാൻ ഈ എഴുത്ത് സഹായകമാവും

    ReplyDelete
    Replies
    1. ഇത് എന്‍റെ വീട്ടില്‍ നടന്ന, ചെറുപ്പത്തില്‍ ഞാന്‍ കണ്ടു വളര്‍ന്ന യഥാര്‍ത്ഥ ജീവിതത്തിന്‍റെ ചെറിയ മാറ്റങ്ങളോടു കൂടിയ ഒന്ന് തന്നെയാണ്. അച്ഛനും അമ്മയും പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടിരുന്നപ്പോഴും, അമ്മ അങ്ങനെയും അച്ഛന്‍ ഇങ്ങനെയും ആയിരുന്നു! ചെറിയ ഒരു ഭാഗം സ്ത്രീകളെങ്കിലും ഇന്നും ഇതുപോലെ ഒക്കെ തന്നെ-- അഭിപ്രായത്തിനു നന്ദി--

      Delete
    2. ആ ചെറിയ മാറ്റം തന്നെയാണ് ഇതിലെ പ്രശ്നം
      നിങ്ങൾ തന്നെ എഴുതിയ ഒരു പോസ്റ്റ് വായിച്ചതായി ഓര്ക്കുന്നു അമ്മയും അച്ഛനും തമ്മിലുള്ള സ്നേഹ ബന്ധത്തെ കുറിച്ച്
      ആ സ്നേഹത്തെ വരെ നിങ്ങളിവിടെ എഴുതി ഇല്ലാതാക്കി

      Delete
    3. കൊമ്പൻ കഥയെ ,കഥയായിട്ട് തന്നെ കാണുക.ഈ കഥ വായിച്ചിട്ട് നാളെ ഭർത്താവ് ഒരു ഗ്ലാസ് വെള്ളം ചോദിച്ഛാൽ എടുത്ത് കൊടുക്കതെയും ഇരിക്കില്ല.

      Delete
    4. അയ്യോ-- ഞാന്‍ എത്ര ഗ്ലാസ്സ് വെള്ളം കൊടുത്തു, അതിനു ശേഷം എന്ന് അറിയാമോ? പിന്നെ വേറൊരുകാര്യം, ഇതൊക്കെ എന്‍റെ ഭര്‍ത്താവും വായിക്കുന്നുണ്ടല്ലോ! അവിടെ ഞാന്‍ എന്തെഴുതിയാലും അതൊക്കെ ആ അര്‍ത്ഥത്തില്‍ മാത്രം കാണാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്നുണ്ടെങ്കില്‍ മറ്റുള്ള വിമര്ശനങ്ങള്‍ കഥയ്ക്കുള്ള അനുമോദനങ്ങള്‍ ആയി മാത്രം കാണുന്നു---

      Delete
  12. സമയം മാറിയത് തന്‍റെയാണ്. കഥ നന്നായി. ആശംസകള്‍

    ReplyDelete
    Replies
    1. എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും വിവാഹ ശേഷം സമയം മാറാണ്ടിരിക്കുമോ? അല്ലെ? സന്തോഷം--അക്ബര്‍--

      Delete
  13. നല്ല കഥ കശുവണ്ടി കൊടുത്തു നാരങ്ങമിട്ടായി വാങ്ങിയത് വായിച്ചപ്പോള്‍ കുട്ടിക്കാലം ഓര്‍ത്തുപോയി

    ReplyDelete
    Replies
    1. അതേ-- ബാല്യം-- തിരിച്ചു കിട്ടാത്ത മനോഹര കാലം!

      Delete
  14. കാലഹരണപ്പെട്ട ഒരു ചിന്ത മാത്രമാണിത്.. ഇന്ന് അവനും എഴുതുന്നു; അവളും എഴുതുന്നു.... ദോശയിലും ചപ്പാത്തിയിലും മാത്രമായി ഒതുങ്ങിയിരുന ഒരു കാലം എന്നേ അന്യമായി.....
    അനിതേച്ചി തുടരുക.... !! ഹി ഹി

    ReplyDelete
    Replies
    1. ഇങ്ങനെയും ചിലര്‍ ഇന്നും ഉണ്ട്, ഉണ്ണിയേട്ടാ-- പ്രത്യേകിച്ചും ജോലിക്ക് പോകുന്ന സ്ത്രീകള്‍! പുറത്ത് ജോലി ചെയ്യുന്നത് അവരുടെ അവകാശമായി മാറിയപ്പോഴും വീട്ടിലെ ജോലികളും അങ്ങനെ തന്നെ കിടന്നു! രണ്ടു മൂന്നു വര്ഷം മുമ്പ് വരെ ഞാനും ഒരുതരത്തില്‍ അങ്ങനെഒക്കെ ആയിരുന്നു! ഇപ്പോള്‍ അല്ല--

      Delete
  15. ഇതിലെ നായിക ഒരു 80 - 90 കാലഘട്ടത്തിലെ നന്മനിറഞ്ഞ കുടുംബിനി ആകാനാണ് സാധ്യത...

    ReplyDelete
    Replies
    1. ശ്രീകുട്ടന്‍, രണ്ടു കൊല്ലം മുമ്പ് വരെ ഞാനൊരു day കെയര്‍ /പ്രീ--സ്കൂള്‍ നടത്തുകയായിരുന്നു. രാവിലെ 7.45 മുതല്‍ രാത്രി 7.30 വരെ ആയിരുന്നു സമയം. വീട്ടില്‍ നാല് നേരവും ഫ്രഷ്‌ ആയ ഐറ്റം തന്നെ വേണം ഭക്ഷണത്തിന്. ഉച്ചയ്ക്ക് ഉണ്ണാനും എല്ലാവരും എത്തും. ഇടയ്ക്കിടെ വീട്ടില്‍ ഓടി വന്നാണ് ഇതൊക്കെ ചെയ്തിരുന്നത്.എന്‍റെ ഭര്‍ത്താവ് കഥയൊന്നും എഴുതാറില്ല എന്നതൊഴിച്ചാല്‍ ബാക്കി കുറെയൊക്കെ എന്‍റെ വീട്ടിലെ കാര്യങ്ങള്‍ തന്നെ. ബാംഗ്ലൂര്‍ ജീവിതം, ജോലി ചെയ്യുന്ന മലയാളി സ്ത്രീകള്‍ക്ക് മിക്കവര്‍ക്കും ഇങ്ങനെഒക്കെ ആകും. പക്ഷെ, എനിക്ക് വയ്യെങ്കില്‍ മിക്കവാറും ഞങ്ങള്‍ രാത്രി പുറത്ത് പോയി കഴിക്കും, അല്ലെങ്കില്‍ നല്ല മൂഡ്‌ ആണെങ്കില്‍ വല്ലപ്പോഴും ഏട്ടന്‍ അടുക്കളയില്‍ കയറാറും ഉണ്ട്. കഥ എഴുതുന്നത്‌ പലപ്പോഴും ഇതില്‍ പറഞ്ഞ പോലെ തന്നെയാണ്, ഇന്നും. കാരണം, ഞാന്‍ എഴുതുമ്പോള്‍ ആരും കാണുന്നത് ഇഷ്ടമാല്ലാത്തതുകൊണ്ട് മാത്രം.

      Delete
  16. എഴുതുന്നവര്‍ക്ക് എന്നും പ്രശ്നങ്ങള്‍ ഉണ്ട് ...സ്ത്രീയുടെ കാര്യത്തില്‍ ഈ പറഞ്ഞതിനോട് കുറെയൊക്കെ യോജിക്കാവുന്നതാണ്. പിന്നെ എല്ലാ ഭര്‍ത്താക്കന്‍മാരും രൂപേഷ് ആവണമെന്നില്ലല്ലോ (ഇന്ദു മേനോന്‍ ന്റെ ഭര്‍ത്താവേ)

    ReplyDelete
    Replies
    1. അനീഷേ--
      എഴുത്ത് എനിക്ക് പലപ്പോഴും ഒരു കള്ളത്തരം ചെയ്യല്‍ പോലെയും അനുഭവപ്പെടാറുണ്ട്. പെണ്ണായതുകൊണ്ടാണോ, എന്നറിയില്ല. ആണാണെങ്കില്‍ കഥയില്‍ പറഞ്ഞപോലെ അത് ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പിന്നെ എന്താണ് രൂപേഷിന്റെ കാര്യം? എനിക്ക് അറിയില്ല--

      Delete
  17. ഇതൊരു കഥയാണ്...കഥയെ കഥയായി കാണാൻ പലരും മടിക്കുന്നതെന്തേ........ കഥാകാരിക്കെന്റെ ആശംസകൾ

    ReplyDelete
    Replies
    1. പൊതു അച്ചടി മാധ്യമങ്ങളും ഇന്റര്‍നെറ്റ്‌ ലോകവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇന്ന് അതാണ്‌. ഇവിടെ എന്ത് എഴുതിയാലും നമ്മളുടെ ജീവിതം ആയി കാണുന്നു! അതിന് ഉത്തരം പറയേണ്ടി വരുന്നു! ഇല്ലെങ്കില്‍ ഞാന്‍ ഒരു മാധവിക്കുട്ടി ശൈലിയില്‍ എനിക്ക് തോന്നുന്ന പലതും എഴുതിയേനെ!

      Delete
  18. വളരെ കുറച്ച് വാക്കുകളിലൂടെ പറയാനാഗ്രഹിച്ച കാര്യങ്ങൾ തുറന്ന് പറഞ്ഞു.അഭിനന്ദനങ്ങൾ,തുട൪ന്നെഴുതുക,,,,

    ReplyDelete
    Replies
    1. സന്തോഷം ഗിരീഷ്‌--

      Delete
  19. പാവം ഒന്ന് വായിക്കാൻ പോലും സമയം കൊടുക്കൂലാന്നു
    വെച്ചാ ഇച്ചിരി കഷ്ടം ണ്ട് ട്ടോ ..!

    ReplyDelete
    Replies
    1. പിന്നെ കഷ്ടല്ലാതെ! പക്ഷെ ഓഫീസില്‍ ഫുള്‍ ടൈം നെറ്റ് കണക്റ്റ്ഡയതുകൊണ്ട് കഥാകാരി ഏതു നേരവും എഫ്. ബി.യിലെ പോസ്റ്കള്‍ വായിക്കുകയാണ് എന്നാണ് കേള്‍ക്കുന്നത്! (ജോലി ഒന്നും അതുകൊണ്ട് ശരിക്ക് നടക്കുന്നില്ല, എന്നും!)

      Delete
  20. കഥയും കഥയ്ക്കുള്ളിലെ കഥയും നന്നായി

    അഭിവാദ്യങ്ങള്‍ ..

    ReplyDelete
    Replies
    1. ലക്ക് ഭായ്, സന്തോഷം--

      Delete
  21. >>എങ്കിലും ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.
    വാലില്‍ മുറുകെ പിടിച്ചപ്പോഴും,
    വേദനകൊണ്ട് പുളഞ്ഞപ്പോഴും ,
    ഒരിക്കല്‍ പ്പോലും ഞാന്‍ നിങ്ങളെ കടിച്ചില്ലല്ലോ! << ഒപ്പം കൂട്ടിവെച്ച കവിതയിലെ ഈ വരികൾ..ഈ കഥയീലെ കഥാപാത്രം വിളിച്ച് പറയുന്നതല്ലേ... ശരിയാണ്.. ഈ ജീവിതം കാണാതേ പോകുന്നവരും കണ്ടിട്ടും. അർഹിക്കുന്ന പരിഗണനകൊടുക്കാത്തവരുമാണ് ഈ വ്യഥകളുടെ കാരണക്കാർ .. പരസ്പരം കണ്ടും അറിഞ്ഞും പരിഗണിച്ചും സ്നേഹത്തോടെ ജീവിതം നയിക്കാൻ ഏവർക്കും കഴിയട്ടെ. കഥ നന്നായി.. ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം, ബഷീര്‍-- അങ്ങനെ മനസ്സിലാക്കിയതില്‍--

      Delete
  22. കഥകളെ വിവിധ കോണില്‍ നിന്നും വായിച്ചു അഭിപ്രായം പറയുക എന്നത് അതിന്റെ വിജയമാണ് . നന്നായിരിക്കുന്നു .

    ReplyDelete
    Replies
    1. ഫൈസല്‍--- എന്‍റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ച ഒരുപാടുപേരില്‍ പ്രധാന സ്ഥാനം താങ്കള്‍ക്കും ഉണ്ട്-- ബ്ലോഗ്‌ പരിചയപ്പെടുത്തലിലൂടെ, തുടക്കത്തില്‍ തന്നെ-- നന്ദി, ഈ വരവിനും--

      Delete
  23. നല്ല ഉള്‍കാമ്പുള്ള തീം ഒരു ചെറിയ പറച്ചില്‍ തിരക്കിന്റെ വീട്ടമ്മയുടെ തിരക്ക് ഒക്കെ നന്നായി .പ്രേമിന്റെ സപ്പോര്‍ട്ട് സ്നേഹം ..ഒക്കെ നന്നായി അനിത ബെസ്റ്റ് വിഷസ് ....

    ReplyDelete
  24. ഈശ്വരാ എന്തൊരു താരതമ്യം
    ഇത് തന്നെയല്ലേ ഇവിടെയും
    നടക്കുന്നത് ഞാൻ ഓർത്തു പോയി
    നമ്മൾ തുല്യ ദുഖിതർ !!
    ആ നല്ല നാളേക്കായി കാത്തിരിക്കാം
    അല്ലെ!!!
    ആശംസകൾ
    അന്ന ഏരിയൽ ഫിലിപ്പ്

    ReplyDelete