2/11/14

പെണ്മനസ്സ്


വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം അവള്‍ അവന്‍റെ കൂടെ സ്വന്തം വീട്ടിലേയ്ക്കുള്ള ബസ് യാത്രയില്‍ ആയിരുന്നു. പിറകിലെ സീറ്റില്‍ ആദ്യമായി അങ്ങനെ ഒരുമിച്ച് ഇരിക്കുമ്പോള്‍ ഒരു ഗമയൊക്കെ തോന്നി. ഇതാ എന്‍റെ ആള് എന്ന് നാട്ടുകാരേം കൂട്ടുകാരേം ഒക്കെ കാണിക്കാന്‍ ഉള്ള വെമ്പല്‍ ആണ് മനസ്സ് നിറയെ.

 



 ഇന്നിപ്പോള്‍ ലേറ്റ് ആയി. നാളെ പകല്‍ ഒന്ന് തോട്ടിന്‍ കര വരെ പോകണം. വയല്‍ വരമ്പിലൂടെ കൈ കോര്‍ത്ത് നടക്കണം. പറ്റിയാല്‍ തോട്ടില്‍ ഒന്ന് നീന്തണം. മുങ്ങിക്കുളിക്കണം.കല്യാണത്തിന്‍റെ തലേ ദിവസം "മീനാച്ചി ഏച്ചി" ചോദിച്ചതാണ്, " അനീ, ഇനി നീ വന്നാല്‍ തോട്ടില്‍ ഒന്നും വരൂല്ല, അല്ലെ" എന്ന്. തീര്‍ച്ചയായും വരാം എന്ന് വാക്ക് കൊടുത്തതാണ്. തോടായിരുന്നില്ലേ, ഞങ്ങള്‍ പെണ്ണുങ്ങളുടെ ഒത്തു ചേരലിന്‍റെയും ഗോസ്സിപ്പിന്‍റെയും ഇടം!നാട്ടില്‍ നിന്നും വിവാഹം കഴിഞ്ഞ് പോയവരൊക്കെ വീണ്ടും കാണുന്നത് "തെയ്യ"ത്തിന് ആണ്. അതെന്തായാലും ഇപ്രാവശ്യം നടക്കില്ല. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബാംഗ്ലൂര്‍ലേയ്ക്ക് പോകും എന്നാണു പറഞ്ഞത്. ഈ മാസം തന്നെയാണ് തെയ്യവും!




അവളുടെ വീട് ഒരു വലിയ കുന്നിന്‍ ചെരുവില്‍ ആണ്. വീടിനു മുന്നില്‍ ഒരു പറമ്പ് കഴിഞ്ഞാല്‍ റോഡ്‌. (റോഡില്‍ നിന്നും ഒരു ഇടവഴിയിലൂടെ വേണം വീട്ടില്‍ വരാന്‍) അതിനപ്പുറം വയല്‍. അത് കഴിഞ്ഞാല്‍ പുഴപോലെ വലിപ്പമേറിയ തോട്. അതിനപ്പുറം വീണ്ടും വയല്‍.വീണ്ടും വലിയ കുന്ന്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന തോടു കടന്നും ആ വലിയ കുന്നു കയറി, ഇറങ്ങി ഒക്കെയാണ് അമ്മ സ്കൂളില്‍ പഠിപ്പിക്കാന്‍ പോകുന്നത്.

അങ്ങനെ അങ്ങനെ ഒക്കെ ചിന്തിച്ചിരിക്കുമ്പോള്‍ ആണ് കേട്ടത്.
         
കടലാ--- കടല കടല--- കടലാ----

അവന്‍ പൈസ എടുത്തു കൊടുത്തു പറഞ്ഞു."നീ ഒരു പാക്കറ്റ് കടല വാങ്ങ്"

സൈട് സീറ്റില്‍ ഇരുന്ന അവള്‍ സന്തോഷത്തോടെ കടല വാങ്ങി അവന്‍റെ കയ്യില്‍ കൊടുത്തു. കടല അവള്‍ക്കും വലിയ ഇഷ്ടമാണ്.
അവന്‍ കോണ്‍ ആകൃതിയിലുള്ള പാക്കറ്റ് അഴിച്ച് ഓരോന്നായി തിന്നാന്‍ തുടങ്ങി.നല്ല ചൂട് കടലയാണ് എന്ന് പാക്കറ്റ് തൊട്ടപ്പോഴേ മനസ്സിലായിരുന്നു.
വേണോന്ന് ചോദിക്കും എന്ന് കരുതി, കുറെ കാത്തിരുന്നു. ഒന്നുമുണ്ടായില്ല.


കണ്ണില്‍ വെള്ളം നിറയാന്‍ തുടങ്ങി. ആരും കാണാതെ തുടച്ചു, പുറത്തേയ്ക്ക് നോക്കി യിരുന്നു. ചോദിച്ചാലോ? അയ്യേ-- നാണക്കേട്!വേണ്ട. പണ്ടേ ചോദ്യവും ഉത്തരവും സ്വയം ചെയ്തിരുന്നതുകൊണ്ടും, നേരിട്ട് തുറന്നു പറയാന്‍ ഇത് അച്ഛനോ,അമ്മയോ, അടുത്ത സുഹൃത്തോ അല്ലാത്തതുകൊണ്ടും മിണ്ടാതിരുന്നു. എന്നാലും ഇങ്ങനെയുണ്ടോ ഒരു മനുഷ്യന്‍! വേണോന്നു വെറുതെ ഒന്ന് ചോദിച്ചു പോകില്ലേ! ദുഷ്ടന്‍!
കാത്തു കാത്തിരുന്നെങ്കിലും ഒരു കടല മണി അബദ്ധത്തില്‍ പോലും തെറിച്ചു അവളുടെ നേര്‍ക്ക്‌ വന്നില്ല.

അച്ഛനാണെങ്കില്‍ ഇങ്ങനെ ചെയ്യുമോ, എന്നാലോചിച്ചപ്പോള്‍ ഒരു തേങ്ങല്‍ വന്നു തൊണ്ടയില്‍ നിറഞ്ഞു.അത് പോട്ടെ--- എത്ര ആണുങ്ങള്‍ പിറകെ നടന്നതാ-- ആ ഗോപാല കൃഷ്ണനെയോ മറ്റോ കെട്ടിയാല്‍ മതിയായിരുന്നു. എന്തൊരു സ്നേഹമായിരുന്നേനെ! എങ്കില്‍ ആ കടല മുഴുവന്‍ തനിക്ക് തന്നേനെ--- ഇത് ഒട്ടും സ്നേഹമില്ലാത്തവന്‍! അനുഭവിക്കുക തന്നെ.

ബസ്സിറങ്ങി വീട്ടിലെയ്ക്ക് നടക്കുമ്പോള്‍ ഓര്‍ത്തു, വീട്ടില്‍ എത്തിയാല്‍ അമ്മയോട് പറയണം, ഇങ്ങനെ ഒക്കെ ഉണ്ടായി എന്ന്.

വീട്ടില്‍ എത്തിയപ്പോഴോ, അവര്‍ വരുന്നത് പ്രമാണിച്ച് അമ്മയും അച്ഛനും ഒരുപാടുപേരെ ക്ഷണിച്ചു ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍ ഓടി നടക്കുന്നു. അനിയന്‍ ആണെങ്കില്‍ അവന്‍റെ സുഹൃത്തുക്കളുടെ കൂടെ തമാശ പറഞ്ഞു ചിരിക്കുന്നു. ഇവിടെയും ആരുമില്ല, തന്‍റെ വിഷമങ്ങള്‍ പറയാന്‍. കെട്ടിച്ചു വിട്ടാല്‍ പിന്നെ എല്ലാം ആയല്ലോ. ഇനി ഒക്കെ അവന്‍ നോക്കിക്കോളും എന്ന് വിചാരിക്കുന്നവരോടു എന്ത് പറയാന്‍. താന്‍ അനാഥയായിരിക്കുന്നു. ഇപ്പോള്‍ തന്നെ ഇങ്ങനെ ആണെങ്കില്‍ ഇനി കുറച്ചു കഴിഞ്ഞാല്‍ എന്താവും!

ആരോടും പറഞ്ഞില്ല. എല്ലാവരും ഉറങ്ങിയ ശേഷം കുറെ കരഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ തിരിച്ചു പോകണം എന്ന് കേട്ടപ്പോള്‍ ബാക്കി സ്വപ്നങ്ങളും തകര്‍ന്നു, തരിപ്പണം ആയി. സ്വപ്നം കാണല്‍ ഒക്കെ ഇനി നിര്‍ത്തണം. ഒന്നും തന്‍റെ കയ്യിലല്ലല്ലോ, തീരുമാനങ്ങള്‍!

ഇതുപോലുള്ള കാര്യങ്ങള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ഇടയ്ക്കെങ്കിലും ആരും കാണാതെ കരയുക ഒരു പതിവായി.
ആരും കാണാതെ കരയുമ്പോള്‍ ഒരു പ്രതികാരം ചെയ്ത സുഖം.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ സംഭവവും ഇത് പോലുള്ള അനേകം സംഭവങ്ങളും അവള്‍ വീണ്ടും പതുക്കെ എടുത്തു പുറത്തിട്ടു.
"എന്നാലും അന്ന് നിങ്ങള്‍ അങ്ങനെ ചെയ്തില്ലേ? വേണോന്നു ഒന്ന് ചോദിക്കാമായിരുന്നു.."

എന്ത്? എപ്പോള്‍? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശേഷം മറുപടി
" നിനക്ക് വേണമെങ്കില്‍ ചോദിക്കായിരുന്നില്ലേ? ചോദിച്ചെങ്കില്‍ തന്നേനല്ലോ! എനിക്കറിയോ, നിനക്കും കടല ഇഷ്ടമാണെന്ന്? ഇത്രേം വര്‍ഷമായി ഇതൊക്കെ തന്നെ ആലോചിച്ചോ? വേറെ പണിയൊന്നും ഇല്ല." ഇതും പറഞ്ഞു, ആള്‍ ആളുടെ വഴിക്ക് പോയി.

ഹും--തീര്‍ന്നു--
ഇത്രേ ഉള്ളൂ--- കാര്യം. പക്ഷെ അവള്‍ ചോദിക്കുമോ? ഇതൊക്കെ പറയാതെ അറിയണ്ടേ ? അങ്ങനെ പറഞ്ഞറിഞ്ഞിട്ട് എന്തെങ്കിലും കിട്ടിയാല്‍ എന്ത് സന്തോഷമാണ് പെണ്ണിന് ഉണ്ടാവുക? ആണിനാണെങ്കില്‍ നേരിട്ട് പറയാതെ ഒരു കാര്യവും അറിയാനും പറ്റില്ല.പെണ്ണിന്‍റെ മനസ്സറിയാനുള്ള ഒരു യന്ത്രം ആണുങ്ങള്‍ കണ്ടുപിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

പക്ഷെ അവളുടെ ആള്‍ക്ക് ഇപ്പോള്‍ പറയാതെ തന്നെ മനസ്സറിയാം കേട്ടോ.  "Experience make the man Perfect." എന്നല്ലേ? ഇരുപതു കൊല്ലം അത്ര ചെറിയ സമയാ?








                                                                   

                                                                         





                                                              * * *

2/7/14

രാക്ഷസി

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
നിങ്ങള്‍ രാക്ഷസനെ
കണ്ടിട്ടുണ്ടോ?
രാക്ഷസിയെ?
ഇല്ലായിരിക്കാം.

എന്നാല്‍ രാക്ഷസന്മാരും
രാക്ഷസിമാരും
ഇന്നും ഈ ഭൂമിയില്‍ ഉണ്ട്..
  
എന്നെ രക്ഷിക്കൂ---
രാക്ഷസി വരുന്നൂ--
എന്ന് വിളിച്ചോരാള്‍‍
അലറിക്കരയുന്നത്
ഞാന്‍ വ്യക്തമായി കേട്ടു.
പക്ഷെ വൈകിപ്പോയി.
എനിക്കയാളെ
രക്ഷിക്കാനായില്ല.

മറ്റാരുമല്ല,
ഇന്ന് പാര്‍ക്കിലൂടെ
നടന്നു വരുമ്പോള്‍
എന്‍റെ കാലിനടിയില്‍ പെട്ട്
ഇഹലോകവാസം
വെടിയുന്നതിന്
തൊട്ടു മുന്നേ
ഒരു പാവം കട്ടുറുമ്പ്!

           * * *