9/2/15

ഗായത്രി, ഫുട്പാത്ത്, നെലമങ്ങല





ഇത് ഒരു സംഭവ കഥയാണ്‌. കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. എന്നാലും കഥകള്‍ പറയാനുള്ളതാണല്ലോ.
ATM കാര്‍ഡും പണവും DOCUMENTS ഉം അടങ്ങിയ പര്‍സ് തട്ടിയെടുത്തു, അര ലക്ഷത്തോളം രൂപ കവര്‍ന്ന സ്ത്രീയെ രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ട് ഞങ്ങള്‍ കൈയ്യോടെ പിടിച്ചു കൊടുത്തിട്ടും പോലീസ് ചെയ്തത് ഇങ്ങനെ. സമയമുണ്ടെങ്കില്‍ ഒന്ന് വായിച്ചു നോക്കൂ..

 ഗായത്രി, ഫുട്പാത്ത്, നെലമങ്ങല

2010 ജൂലൈ 10.

ഒരു ശനിയാഴ്ച . ഞാനും അനിയത്തിയും ചേർന്ന് ഡേ കെയർ നടത്തുന്ന സമയം. ബാക്കിയുള്ള ദിവസങ്ങളില്‍ രാത്രി 7.30 ഒക്കെ കഴിയുമെങ്കിലും ശനിയാഴ്ചകളില്‍ ഞങ്ങള്‍ ഡേ കെയര്‍ നാല് മണിക്ക് അടയ്ക്കും . അതുകൊണ്ട് തന്നെ അന്ന് ആയമാരും മറ്റുള്ള ജോലിക്കാരും ഒക്കെ നല്ല സന്തോഷത്തില്‍ ആവും. രക്ഷിതാക്കളും അന്നൊരു ദിവസം വേഗം വന്നു കുട്ടികളെ കൊണ്ടുപോകും. പ്രീ സ്കൂള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമേ ഉള്ളൂ.
സെന്റര്‍ അടച്ചു വീട്ടില്‍ വന്നപ്പോള്‍ മോള്‍ക്ക് സ്കൂള്‍ ബാഗ്‌ വാങ്ങാന്‍ മത്തിക്കെരെ പോണം.ടു വീലറില്‍ വേണ്ട, നമുക്ക് ബസ്സിനു പോകാം, എന്ന് പറഞ്ഞപ്പോള്‍ അവളും സമ്മതിച്ചു. ബാഗ്‌ ഒക്കെ വാങ്ങി ഒറ്റ ഒരു സ്റ്റോപ്പ്‌ മാത്രം ദൂരെയുള്ള ഗോകുലയില്‍ ബസ് ഇറങ്ങി വീട്ടില്‍ എത്തിയപ്പോള്‍ ആണ് ഒരു നൂറു രൂപ കൈയ്യില്‍ ഉണ്ടാകുമോ എന്ന് ഭര്ത്താവ് ചോദിച്ചത്. അതെടുക്കാന്‍ ബാഗില്‍ പര്‍സ് നോക്കിയപ്പോള്‍ കാണാനില്ല. എവിടെപ്പോയി? അവസാനം കയറിയ കടയില്‍ നിന്നും തിരിച്ചിറങ്ങിയപ്പോള്‍ തിരികെ ബാഗില്‍ വച്ചത് നന്നായി ഓര്‍ക്കുന്നു. ഇത്ര കുറച്ചു സമയം കൊണ്ട് അതെവിടെ പോകാനാ?
നിറയെ കള്ളികള്‍ ഉള്ള, പൊതുവേ പുരുഷന്മാര്‍ ഉപയോഗിക്കുന്ന ആ പര്സില്‍ എ.ടി.എം കാര്‍ഡുകളും ക്രെഡിറ്റ്‌ കാര്‍ഡുകളും ഡേ കെയറില്‍ ഉപയോഗിക്കുന്ന ഒമ്നി വാനിന്റെ ആര്‍.സി. കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സ്ന്‍റെ കോപ്പി യും പ്രിയപ്പെട്ടവരുടെ കുറച്ചു പാസ് പോര്‍ട്ട്‌ ഫോട്ടോ കളും പിന്നെ എനിക്ക് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിഷുവിനു കൈ നീട്ടം കിട്ടിയ മടക്കാത്ത, ഒരു രൂപാ നോട്ടുകളില്‍ ബാക്കി വന്ന ല ചിലതും ( അത് ഒരു വലിയ സമ്പാദ്യം പോലെ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു ) അടക്കം പലതും ഉണ്ടായിരുന്നു. അതല്ലാതെ പണമായി വളരെ കുറച്ച് രൂപയും. ചുരുക്കി പറഞ്ഞാൽ എന്റെ മൊത്തം സമ്പാദ്യം അതിനകത്തായിരുന്നു.
ഏയ്‌... എവിടെയും പോകില്ല എന്നുംപറഞ്ഞു ഞാന്‍ പരതുമ്പോള്‍ ഏട്ടന്‍ പറഞ്ഞു. "നീ ഇനി പരതണ്ട. അത് പോക്കറ്റടിച്ചിരിക്കുന്നു. ഇനി വേണ്ടത് കഴിയുന്നതും വേഗം എല്ലാം ബ്ലോക്ക് ചെയ്യുകയാണ്."
ഉള്ളില്‍ പെരുമ്പറ കൊട്ടുന്നത് എനിക്ക് കേള്‍ക്കാം. അബദ്ധം പറ്റിയിരിക്കുന്നു. മത്തിക്കെരെ യില്‍ നിന്നും ഗോകുലയിലേക്കുള്ള ഒരു സ്റ്റോപ്പ്‌ ദൂരത്തിനിടയില്‍ അത് മോഷ്ടിക്കപ്പെട്ടിരിക്കുന്നു! ഇനി എന്ത് ചെയ്യും! എല്ലാം അതിനുള്ളില്‍!
പെട്ടെന്ന് തന്നെ വിജയാ ബാങ്ക് ന്‍റെ എ.ടി. എം ‍കാര്‍ഡ് (ഡേ കെയര്‍ ന്‍റെ ) ബ്ലോക്ക് ചെയ്യിപ്പിച്ചു. കൂടെ ക്രെഡിറ്റ്‌ കാര്‍ഡുകളും ചെയ്യാന്‍ പറ്റി. അവസാനം എസ.ബി.എം ന്‍റെ കാര്‍ഡ് ബ്ലോക്ക്‌ ചെയ്തപ്പോള്‍ സമയം ഏകദേശം ആറു മണി ആയി. പര്സ് നഷ്ടപ്പെട്ടത് ഏകദേശം നാലര മണിക്കും.
രണ്ടാം ശനി ആയതുകൊണ്ടും ജോലി സമയം കഴിഞ്ഞതുകൊണ്ടും ഒരു ബാങ്കിലും നേരിട്ട് സംസാരിക്കാനും പറ്റുമായിരുന്നില്ല.
എല്ലാം കഴിഞ്ഞു രണ്ടുപേരും കൂടി പോലീസ് സ്റ്ഷനില്‍ പരാതിയും കൊടുത്തു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുറെ വൈകി. ഉറക്കമില്ലാത്ത ഒരു രാത്രി കടന്നുപോയി.

ജൂലൈ 11:

പിറ്റേ ദിവസം. അന്ന് ഞായറാഴ്ച . അന്ന്
കൂടുതൽ ഒന്നും നോക്കാൻ പറ്റിയില്ല

ജൂലൈ 12

തിങ്കളാഴ്ച . എസ്.ബി. എമ്മില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ അവര്‍ അക്കൗണ്ട്‌ ചെക്ക്‌ ചെയ്തു.നോക്കി. അതില്‍ ഉണ്ടായിരുന്ന , അത് വരെയുള്ള ആകെ സമ്പാദ്യമായ അമ്പതിനായിരം രൂപയില്‍ 40100.00 രൂപ 7 ട്രാന്‍സാക്ഷന്‍ വഴി എസ.ബി.ഐ ന്‍റെ ജാലഹള്ളി ശാഖ എ.ടി.എം ഇല്‍ നിന്നും പിന്‍വലിച്ചിരിക്കുന്നു. ബാക്കി രണ്ടു റിലയന്‍സ് പര്‍ച്ചേസ്. ഒന്ന് മത്തിക്കെരെ(Rs.481.50), പിന്നൊന്ന് മഹാലക്ഷ്മി ലേഔട്ട്‌( Rs.3719.00). ആറു മണിക്ക് കാര്‍ഡ്‌ ബ്ലോക്ക് ചെയ്തിട്ടും ലാസ്റ്റ് ട്രാന്‍സാക്ഷന്‍ നടന്നത് 6.21നു.! അതിന്റെ വിശദ വിവരങ്ങള്‍ ബാങ്ക് കൈമാറി. ലോകം കീഴ്മേൽ മറിഞ്ഞ പോലെ തോന്നി. എന്ത് ചെയ്യും?
ജൂലൈ14 :
പോലീസ്ന്‍റെ സഹായത്തോടെ ബാങ്കില്‍ ചെന്നപ്പോള്‍ അവര്‍ ഷട്ടര്‍ താഴ്ത്തി,എ.ടി. എം പിറകു വശത്ത് കൂടി തുറന്നു, ഉള്ളില്‍ കയറി,അതിലെ ക്യാമറയില്‍ റെക്കോര്‍ഡ്‌ ആയ ആ ട്രാന്സാക്ഷന്‍സ് നടത്തിയ ആളുകളുടെ ഫോട്ടോ ഫോണില്‍ എടുക്കാന്‍ അനുവദിച്ചു. നന്നായി ഡ്രസ്സ്‌ ചെയ്ത, ആഭരണങ്ങള്‍ അണിഞ്ഞ രണ്ടു സ്ത്രീകള്‍. ഒരു സ്ത്രീയുടെ കൈയ്യില്‍ കുഞ്ഞും ഉണ്ട്. ഏതോ ഒരു പുരുഷന്‍ അവരെ പണം പിന്‍വലിക്കാന്‍ സഹായിക്കുന്നതും ഫോട്ടോയില്‍ കാണാം. റിലയന്‍സില്‍ ചെന്നപ്പോള് അവര്‍ വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റും കിട്ടി. ഇതൊക്കെ പ്രിന്റ്‌ ഔട്ട്‌ എടുത്തു.

ജൂലൈ 15:

കിട്ടിയ എല്ലാ വിവരങ്ങളുംപോലീസി നു കൈമാറിയിട്ടും അവര്‍ പറഞ്ഞത് പിടിച്ചു തന്നാല്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്യാം. എന്ന്!
ജൂലൈ16
സൈബര്‍ ക്രൈം പോലീസ്നും പരാതി കൊടുത്തു.
അവസാനം ഞങ്ങള്‍ പിടിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. പത്രങ്ങളിലും ഞങ്ങള്‍ക്ക് പരിചയമുള്ള കടകളിലും ഈ ഫോട്ടോകള്‍ എത്തിച്ചു. ഇവരെ ഇനി കാണുകയാണെങ്കില്‍ അറിയിക്കണം എന്ന് പറഞ്ഞു.

ജൂലൈ18

ഞായറാഴ്ച .പ്രമുഖ പത്രങ്ങളില്‍ ഫോട്ടോ അടക്കം റിപ്പോര്‍ട്ട്‌ വന്നു.
ഒരാഴ്ചയായി ഓടി നടക്കുന്നു, ഇതിന്റെ പിറകെ. ഒന്ന് റിലാക്സ് ആകാന്‍ വേണ്ടി ബാംഗ്ലൂര്‍ ഉള്ള ഒന്ന് രണ്ടു ബന്ധുക്കളെ കുടുംബ സമേതം വീട്ടിലേക്കു ക്ഷണിച്ചു. എന്തിനാണ് എന്നൊന്നും പറഞ്ഞില്ല.എല്ലാവര്‍ക്കും ബിരിയാണിയൊക്കെ ഉണ്ടാക്കി കൊടുത്തു. കഴിച്ച ശേഷം ആണ് അവരോടും കാര്യം പറഞ്ഞത്.എന്നിട്ട് പത്രവും എടുത്തു കാട്ടി ക്കൊടുത്തു. വലിയൊരു വിഷമം എല്ലാവരും ചേര്‍ന്ന് ഒരു പൊട്ടിച്ചിരിയാക്കി മാറ്റി. കാരണം ലോകത്ത് ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സങ്കടം തീര്‍ക്കാന്‍ ഒരാള്‍ മറ്റുള്ളവര്‍ക്ക് ബിരിയാണി ഉണ്ടാക്കി കൊടുക്കുന്നത്!
അങ്ങനെ ഞായറാഴ്ച പകല്‍ ഭംഗിയായി കടന്നുപോയി.
അന്ന് വൈകുന്നേരം മത്തിക്കെരെ ഒരു ബേക്കറിയില്‍ ഇതേ സ്ത്രീകളും കുട്ടിയും വന്നതായി അവര്‍ അറിയിച്ചു.

ജൂലൈ 19

ബേക്കരിയിൽ ചെന്നപ്പോള്‍ അവര്‍ CCTV ഇമേജ് കാണിച്ചു തന്നു. ഇതേ സ്ത്രീകള്‍! ഏതായാലും വൈകിട്ട് അവര്‍ വീണ്ടും വരാന്‍ ചാന്‍സ് ഉണ്ട്. ഇന്ന അവരെ് പിടിച്ചേ പറ്റൂ എന്ന്ഞങ്ങള്‍ തീരുമാനിച്ചു.
ഒരു സുഹൃത്ത്‌നെയും കൂട്ടി മത്തിക്കെരെ ബസ് സ്റ്റോപ്പില്‍ പോകാനും .എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം, ഞങ്ങള്‍ ഉടനെ എത്തും എന്ന് പറഞ്ഞു സ്റെഷനിലെ രണ്ടുപോലീസുകാര്‍ ഫോണ്‍ നമ്പര്‍ തന്നിരുന്നു. പോകുന്നതിനു മുന്‍പ് അവരെ വിളിച്ചു പറഞ്ഞു. ആവശ്യം വന്നാല്‍ ഉടനെ എത്താം എന്ന് അവര്‍ സമ്മതിച്ചു. മത്തിക്കെരെ ബസ് സ്റ്റോപ്പില്‍ കണ്ട വനിതാ ട്രാഫിക് പോലീസിനോടും കാര്യം പറഞ്ഞു. അവര്‍ വരികയാണെങ്കില്‍ സഹായിക്കാം എന്ന് അവരും സമ്മതിച്ചു. ബേക്കറിക്കാരും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
മത്തിക്കെരെ എത്തി കുറെ സമയം കാത്തു നിന്നിട്ടും കാണാതായപ്പോള്‍ അടുത്ത ബസ് സ്റ്റോപ്പില്‍ ഉണ്ടോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു ഭര്ത്താവും. സുഹൃത്തും പോയി. അഥവാ ഇവിടെ വരികയാണെങ്കില്‍ വിളിച്ചാല്‍ മതി, പെട്ടെന്നു ഞങ്ങള്‍ എത്തുംഎന്നും പറഞ്ഞു.
സമയം ആറു മണിയായി. ബസ് സ്റ്റോപ്പില്‍ കാത്തു നിന്ന് മടുക്കാന്‍ തുടങ്ങി. അപ്പോഴതാ ഒരു ബസ് വന്നു നില്‍ക്കുന്നു. ഇതേ സ്ത്രീകളും കുട്ടിയും ബസ്സില്‍ നിന്നും ഇറങ്ങുന്നു. ഫോട്ടോയില്‍ വ്യക്തമായി കാണുന്ന നീല സാരിയുടുത്ത വിശാലമായ നെറ്റിത്തടമുള്ള, മൂക്കുത്തിയണിഞ്ഞ നീണ്ട മൂക്കുള്ള , തടിച്ച ചുണ്ടുകള്‍ ഉള്ള സ്ത്രീ കുട്ടിയുമായി ബസ്സിറങ്ങിയ ഉടന്‍ അവിടെ തന്നെ കുത്തിയിരുന്നു.
മറ്റെയാൾ തിരക്കിൽ അലിഞ്ഞ് അപ്രത്യക്ഷയായി, ആരുടെയോ പർസും അന്വേഷിച്ചാവാം.
എനിക്ക് ശരീരമാസകലം വിറയ്ക്കുന്നപോലെ തോന്നി. ഇത്രയും ദിവസം അന്വേഷിച്ചു നടന്ന ആളിതാ തൊട്ടു മുന്നിൽ. എല്ലാത്തിനും സൂത്രധാരകനായി കൂടെ നിന്ന ഭര്ത്താവ് അടുത്ത സ്റ്റോപ്പിൽ എവിടെയോ അവളെ അന്വേഷിക്കുകയാണ്. എന്തുചെയ്യും?
തൊട്ടു പിന്നിലുള്ള ബേക്കറിയിൽ അവൾ അറിയാതെ അവളെ കാണിച്ചു കൊടുത്തു. അവൾ അവിടന്നു എഴുന്നേറ്റു പോകുകയാണെങ്കിൽ തടയാൻ ആവശ്യപ്പെട്ടു. വനിതാ പോലീസിനെയും അവൾക്കു സംശയമില്ലാതെ അവിടെ വരുത്തി. എന്നിട്ട് എന്റെ കൂടെ വന്നവരേയും സഹായിക്കാം എന്നേറ്റ പോലീസിനെയും വിളിച്ചു പറഞ്ഞു.
അവൾ പതുക്കെ ഇരുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റതും കടക്കാരനും പോലീസും ഞാനും വളഞ്ഞു. അവളുടെ സാരിത്തുമ്പ് എന്റെ കൈയ്യിൽ ചുറ്റി പിടിച്ചു. അവളോടു എന്റെ ഡോക്യുമെന്റ്സ് അടങ്ങിയ പർസ്എങ്കിലും തരൂ, എന്ന് പറഞ്ഞു. കാര്യം മനസ്സിലായപ്പോൾ അവൾ പറഞ്ഞു, എ.ടി.എം കാർഡ്‌ എടുത്തിട്ടു പർസ് അവൾ എവിടെയോ വലിച്ചെറിഞ്ഞു എന്ന്!
അപ്പോഴേയ്ക്കും പോലീസുകാരൻ അവിടെയെത്തി. ഒരു ഓട്ടോ പിടിച്ചു അവളെയും കുഞ്ഞിനേയും നടുക്കിരുത്തി സ്റ്റെഷനിലേക്ക് പോകുന്ന വഴി അവളുടെ ബേഗ് തുറന്നു നോക്കി പോലീസ് എന്നോടുപറഞ്ഞു. "മേഡം, ഇതിൽ ആറായിരം രൂപയുണ്ട്. ഇവർ ധരിച്ചിരിക്കുന്ന പാവാടയിലും നിറയെ പോക്കറ്റ് ഉണ്ടാവും. പണവും. എന്നിട്ട്
ആ ബേഗ് എന്റെ കൈയ്യിൽ സൂക്ഷിക്കാൻ ഏല്പിച്ചു.
സ്റെഷനിൽ എത്തുമ്പോഴേയ്ക്കും ഭർത്താവും സുഹൃത്തും ഒക്കെ അവിടെയെത്തി. അവളെയും ബേഗും അവിടെ ഏല്പ്പിച്ചു വിജയശ്രീ ലാളിതയായി ബാക്കിയുള്ളവരെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. കള്ളനെ പിടിച്ച കഥ കേൾക്കാൻ ഫോണ്‍ വിളികളുടെ പ്രവാഹം. .. അവർ ആ സ്ത്രീയെ അകത്തു കൊണ്ട് പോയി ചോദ്യം ചെയ്യാൻ തുടങ്ങി. ഇടയ്ക്ക് പുറത്തു വന്നു ആ പോലീസ്കാരൻ ചോദിച്ചു
" മേഡം, ഞങ്ങൾ അവളെ അടിക്കുന്ന ശബ്ദം കേട്ടില്ലേ നിങ്ങൾ? അടികൊണ്ട് അവൾ ഒന്നല്ല, രണ്ടും പോയി. അവളെകൊണ്ട് തന്നെ വൃത്തിയാക്കിച്ചു."
"അയ്യോ,, അടിക്കുകയൊന്നും വേണ്ട. എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയാ മതി"
"അതെങ്ങനാ? അടിക്കാതെയൊന്നും ഇവർ കാര്യം പറയില്ല" അതും പറഞ്ഞു അവളുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ കുറച്ചു സമയം നോക്കാൻ അവർ എന്നെ ഏല്പ്പിച്ചു. ഞാൻ ഡേ കെയർ നടത്തുകയാണല്ലോ!
ഒൻപതു മണിയൊക്കെ ആയപ്പോൾ ഞങ്ങൾ വീട്ടിലേക്കു തിരിച്ചു വന്നു. അതിനിടയിൽ മറ്റു ബന്ധുക്കളും സ്റെഷനിൽ വന്നിരുന്നു.
പിറ്റേ ദിവസത്തെ പത്രങ്ങളിൽ വീട്ടമ്മ സാഹസീകമായി കള്ളിയെ പിടിച്ച വാര്ത്ത വലിയ അക്ഷരത്തിൽ അച്ചടിച്ചു വന്നു.

ജൂലൈ 20

അന്ന് വൈകിട്ട് ഞങ്ങൾ വീണ്ടും സ്റെഷനിൽ ചെന്നു. ദൂരെ നില്ക്കുകയായിരുന്ന ഒരാളെ ചൂണ്ടി പോലീസ് പറഞ്ഞു, ഈ സ്ത്രീക്ക് വേണ്ടി വന്ന അഡ്വക്കേറ്റ് ആണ്. അയാളോട് സംസാരിക്കൂ എന്ന്.
അതെ. അവർക്ക് പോലും പിറ്റേ ദിവസം ഹാജരാകാൻ അഡ്വക്കേറ്റ്!
അയാൾ ഞങ്ങളോട് പറഞ്ഞത് വേണമെങ്കിൽ അയ്യായിരം രൂപ തന്നു സെട്ട്ൽ ചെയ്യാം എന്ന്. നാൽപത്തഞ്ച് പോയിട്ട് അഞ്ചിന് ഒത്തുതീര്പ്പാക്കാൻ! വേണ്ട എന്ന് പറഞ്ഞു. പിടിക്കപ്പെടുമ്പോൾ അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന രൂപ എവിടെ എന്ന് ചോദിച്ചപ്പോൾ എസ്. ഐ. പറഞ്ഞു. "എന്ത് രൂപ ? അവരുടെ കൈയ്യിൽഒന്നും ഉണ്ടായിരുന്നില്ല" എന്ന്.
എന്റെ കൂടെ ഓട്ടോയിൽ ഉണ്ടായിരുന്ന
പോലീസുകാരനെ നോക്കിയപ്പോൾ അയാൾ കൈമലർത്തി.
രാത്രിയിൽ ഞങ്ങൾ വീണ്ടും ചെന്നപ്പോഴേക്കും അവർ അവിടെയില്ലായിരുന്നു. പോലീസ് പറഞ്ഞത് അവരെ കോർട്ടിൽ ഹാജരാക്കി, ജയിലിലേക്ക് മാറ്റി , അവർ ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിൽ ഉണ്ട് എന്ന്.

ജൂലൈ21

രാവിലെ ഞങ്ങൾക്ക് FIR ന്റെ കോപ്പി തന്നു.

ജൂലൈ24

വീണ്ടും സ്റെഷനിൽ ചെന്നപ്പോൾ ഇൻസ്പെക്ടർ പറഞ്ഞത് ജാലഹള്ളി എസ്.ബി.ഐ. ഇന്ചാര്ജിനെ വിറ്റ്നെസ്സ് ആക്കിയിട്ടുണ്ട്. ഒരു തരത്തിലും ആ സ്ത്രീക്ക് ജാമ്യം കിട്ടുന്ന പ്രശ്നമില്ല എന്ന്.

ജൂലൈ26

നാട്ടില്‍ നിന്നും ഒരു ഫോണ്‍ കാൾ വരുന്നു. "സൂക്ഷിക്കണം, നീ അവരെ പിടിക്കുമ്പോൾ അവരുടെ കൂട്ടാളികൾ നിന്നെ കണ്ടിട്ടുണ്ടാകും, അവർ ബാബുവിനെയോ ( ഭര്‍ത്താവ്) ,  മക്കളെയോ തട്ടിക്കൊണ്ടു പോകുമോ എന്നാലോചിക്കുമ്പോള്‍ പേടിയാകുന്നു " എന്ന് വിളിച്ചയാൾ കുറ്റപ്പെടുത്തല്‍ പോലെ പറഞ്ഞപ്പോള്‍
അതുവരെയുണ്ടായ ധൈര്യം ഒക്കെ പോയി. പിന്നെ വീട്ടിൽ നിന്നും പോയ ഓരോ ആളും തിരിച്ചെത്തുന്നതുവരെ വേവലാതിയും വെപ്രാളവും തുടങ്ങി. വീട്ടുകാര്ക്ക് അപകടം പറ്റുന്നതോർത്ത് ആകെ അസ്വസ്ഥത.

2010 ആഗസ്റ്റ്‌

അവൾക്കു ജാമ്യം കിട്ടി എന്നറിയുന്നു.
എത്ര ശ്രമിച്ചിട്ടും അവളിൽ നിന്നും ഒരു വിവരവും കിട്ടിയില്ലത്രേ. ഗായത്രി, ഫുട് പാത്ത്, നെലമങ്ങല എന്ന അഡ്രെസ്സ് എഴുതി അവർ അവളെ വിട്ടയച്ചു.
ഒരാഴ്ചയോളം പനി വന്നു. പിന്നതു കുറഞ്ഞു.

ആഗസ്റ്റ്‌ 22

ഒന്നാം ഓണം. അപ്പാര്ട്ട്മെന്റിലെ ക്ലീനിംഗ്, സെക്യൂരിറ്റി ജീവനക്കാർ ആയ പത്തു പതിനേഴു പേർക്ക് ഓണ സദ്യ ഉണ്ടാക്കി കൊടുത്തു. തിരുവോണം അമ്മയുടെയും അച്ഛന്റെയും അടുത്ത്.

ആഗസ്റ്റ്‌24

വീണ്ടും പനി തുടങ്ങി. എല്ലാ ടെസ്റ്റ്‌കളും ചെയ്തിട്ടും ഒക്കെ നോർമൽ ആയിട്ടും പനി മാറുന്നില്ല. അത് ആഴ്ചകളോളം നീളുന്നു,

സെപ്റ്റംബർ 18

എന്തുകൊണ്ട് പനി മാറുന്നില്ല എന്ന ചോദ്യത്തിന് കരഞ്ഞുകൊണ്ട് ഞാൻ ഭർത്താവിനോട്‌ പറഞ്ഞു. ഇങ്ങനെ ഒരു ഫോണ്‍ വന്ന കാര്യവും അന്ന് മുതൽ നിങ്ങള്ക്ക് മൂന്നുപേര്ക്കും എന്തെങ്കിലും പറ്റുമോ എന്ന് പേടിച്ചാണ് ഓരോ നിമിഷവും തള്ളി നീക്കിയത് എന്നും.
"അയ്യേ,, അങ്ങനെ പിടിക്കുകയാണെങ്കിൽ നിന്നെയല്ലേ അവർ കണ്ടിട്ടുള്ളൂ, നിന്നെയല്ലേ പിടിക്കുക?" എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട്പറഞ്ഞു.
അത് ശരിയാണല്ലോ! അത് എനിക്കൊരു പ്രശ്നവും അല്ല.അതുവരെ അനുഭവിച്ച ടെൻഷൻ അവിടെ തീരുന്നു. പനിയും!
പിന്നീട് രണ്ടുമൂന്നു തവണ കോർട്ടിൽ വിളിപ്പിച്ചു. ഫുട്പാത്ത് കാരിയെ പിടിക്കാൻ ഒരു രക്ഷയുമില്ല, കേസ് ക്ലോസ് ചെയ്തെക്കട്ടെ എന്ന് മാത്രം അവർ ചോദിക്കും. വേണ്ട, എന്നെങ്കിലും കിട്ടിയാലോ എന്ന് പറഞ്ഞു ക്ലോസ് ചെയ്യാതെ തിരിച്ചു വരും.

2015

മൂന്നാല് മാസം മുന്പും അങ്ങനെ വിളിപ്പിച്ചു. ജഡ്ജിയെ നോക്കി ഉണ്ടായ കാര്യമെല്ലാം പറഞ്ഞു. എന്നിട്ട് ഇനി ഇതിലൊന്നും വിശ്വാസമില്ല. ഇങ്ങനെ വരാൻ സമയവും ഇല്ല. അതുകൊണ്ട് നിങ്ങൾ ക്ലോസ് ചെയ്തോളൂ എന്ന് പറഞ്ഞു. അവർ പറഞ്ഞിടത്തൊക്കെ ഒപ്പിട്ടും കൊടുത്തു.

എന്നിട്ടും ....... ഗായത്രി, ഫുട്പാത്ത്, നെലമങ്ങല എന്ന അഡ്രസ്‌ ഇപ്പോഴും ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ പ്രതിരൂപമായി എന്നെയും, ഒരു നോട്ടം കൊണ്ടുപോലും കുറ്റപ്പെടുത്താതെ രണ്ടാഴ്ചയോളം അവധിയെടുത്തു ആവശ്യമായ എല്ലാ രേഖകളും പോലീസിനു സംഘടിപ്പിച്ചു കൊടുത്ത എന്‍റെ ഭര്‍ത്താവിനെയും നോക്കി ചിരിക്കുന്നു. ഒരു തുണ്ട് കടലാസ്സില്‍ എവിടെയോ ആ പര്സില്‍ പിന്‍ നമ്പര്‍ എഴുതിയത് ഉണ്ടായിരിക്കാം. അല്ലെങ്കില്‍ ഇങ്ങനെ ഒരു തട്ടിപ്പ് നടക്കില്ലായിരുന്നു. നാളെ ഒരുപക്ഷെ നിങ്ങളെ നോക്കിയും ചിരിച്ചേയ്ക്കാം. ജാഗ്രതെ

*******************************************

യുദ്ധം ചെയ്യാതിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പൊരുതി തോല്ക്കുന്നത് തന്നെ.

അനിത പ്രേംകുമാർ

കവിയും മാലാഖയും










ഭ്രാന്തമാം ജല്പനംചൊല്ലി അലഞ്ഞിട്ടും
ഭ്രാന്തിയെന്നാരും വിളിച്ചതില്ല
ഉന്മാദലഹരിയിൽ ആറാടിയെന്നിട്ടും
ഉന്മാദിയെന്നും പറഞ്ഞതില്ല.


പ്രണയവും സ്നേഹവും പൂത്തു വിടര്‍ത്തീട്ടും
പ്രാക്കുകൾ ആരുമേ ചൊല്ലിയില്ല
കോപത്താൽ ഉച്ചത്തിലാക്രോശിച്ചിട്ടും
ഭയങ്കരിയെന്നും വിളിച്ചതില്ല

സങ്കടം കൂടിയിട്ടാര്‍ത്തു കരഞ്ഞിട്ടും
വിഷാദരോഗമെന്നോതിയില്ല
തോന്നുമ്പോള്‍ തോന്നിയത്പോലെ നടന്നിട്ടും
താന്തോന്നിയെന്നും വിളിച്ചതില്ല


പകരം നിങ്ങളവളെ വിളിച്ചത് കവി എന്നായിരുന്നു
ഭ്രാന്തിയായ,ഉണ്മാദിയായ,പ്രണയ പരവശയായ
കോപാകുലയായ,വിഷാദ രോഗിയായ,താന്തോന്നിയായ
ഒരു കവയിത്രി

അവസാനമൊരുനാൾ ആകാശത്തിലെ
മാലാഖമാരുടെ ലോകത്ത് അവളുമെത്തിയപ്പൊൾ
മാലാഖമാർ ഭൂമിയിൽ നിന്നെത്തിയ
അവളിലെ സന്തോഷം കണ്ടു പറഞ്ഞു,

നിങ്ങൾ, ഭാഗ്യവതികൾ പ്രണയവും സ്നേഹവും
സങ്കടവും,സന്തോഷവും കോപവും,വിഷാദവും
അറിഞ്ഞവർ, പ്രകടിപ്പിച്ചവർ അനുഭവിച്ചവർ!
ഞങ്ങൾ പാവം മാലാഖമാർ

ഞങ്ങളിൽ നിന്നും നിങ്ങൾ
സ്നേഹം മാത്രംപ്രതീക്ഷിക്കുന്നു
പക്ഷേ,ഞങ്ങൾ പ്രണയം അറിയാത്തവർ
സങ്കടം, സന്തോഷം,കോപം, വിഷാദം
ഒന്നുമേ പ്രകടിപ്പിക്കാൻ അവകാശമില്ലാത്തോർ

പിന്നെ,പ്രണയിക്കാൻ ഞങ്ങൾക്ക്
ദൈവം ഇണകളെ തന്നില്ലല്ലോ!

**********************
അനിത പ്രേംകുമാർ

സ്വാതന്ത്ര്യം









കൂട്ടിലിട്ടു
വളര്ത്തിയ
കുഞ്ഞിക്കിളി
മാനം നോക്കി
പറന്നുപോയി,
അറിയാതെ കൂടു
തുറന്നപ്പോൾ.

പൂച്ചക്കുഞ്ഞിനെ
എവിടെ ക്കളഞ്ഞാലും
തിരിച്ചു വരുമവൻ
വീട്ടിലേയ്ക്കെന്നും
സ്വാതന്ത്ര്യമകത്തും
പുറത്തുമുണ്ടേ!

-----------------------------
അനിത പ്രേംകുമാർ

7/6/15

നക്ഷത്രത്തെ പരിണയിച്ച കരിവണ്ട്



അനിത പ്രേംകുമാര്‍








ഒരുകുഞ്ഞു മിന്നാമ്മിനുങ്ങിന്‍ നുറുങ്ങുവെട്ടം
ആഗ്രഹിച്ച കരിവണ്ടിനു ദൈവം
പ്രകാശം പരത്തുന്ന ഒരു നക്ഷത്രത്തെ കൊടുത്തു.
 

എന്നിട്ടും അവളാ നക്ഷത്രത്തോട് വഴക്ക് കൂടി.
ഒന്നുകില്‍ ഭൂമിയിലേക്ക്‌ ഇറങ്ങിവരാത്തതിന്
അല്ലെങ്കില്‍ പ്രകാശം അധികമായതിന്
 ഓരോരുത്തര്‍ക്കും അവരവരുടെ രീതികള്‍!


നക്ഷത്രത്തിനെങ്ങനെഭൂമിയിലെക്കിറങ്ങാന്‍ പറ്റും?
പാവം കരിവണ്ടിന് മുകളിലോട്ടു പറക്കാനും വയ്യ.
അവളുടെ കിന്നാരങ്ങള്‍ ഒന്നും അവന്‍ കേട്ടതേയില്ല
അവരുടെ ഇടയിലുള്ള ദൂരം ഒരുപാടായിരുന്നു.
 

ഒടുവില്‍ അവരൊരുഒത്തുതീര്‍പ്പിലെത്തി.
നക്ഷത്രം അല്പം താഴേക്കു വരിക.
കരിവണ്ടല്പം മുകളിലേക്കും പോകുക.

 
അങ്ങനെ ഭൂമിയിലല്ലാതെ,ആകാശത്തിലല്ലാതെ
അവര്‍ ഒരുമിച്ചു,
അവളുടെയുള്ളില്‍ ഒരു കുഞ്ഞു ജീവന്‍റെ തുടിപ്പുണര്‍ന്നു.
അവളാ കുഞ്ഞിനൊരു പേര് കണ്ടു വച്ചു

കരിനക്ഷത്രം!!


എന്നാല്‍ അവളുടെ സങ്കട ക്കടലിന്‍ തിരകളില്‍ പെട്ട്
ജനിക്കും മുമ്പേ ആ കുഞ്ഞു മരിച്ചുപോയി.
അപ്പോഴും നക്ഷത്രം അവളെനോക്കി,
പ്രകാശം പരത്തി ക്കൊണ്ടിരുന്നു.
അവള്‍ക്കു വേണ്ടിയും പിന്നെ
എല്ലാവര്‍ക്കും വേണ്ടിയും.


ആ പ്രകാശത്തിന്‍റെ വെളിച്ചത്തില്‍
അവളും മൂളിക്കൊണ്ടേയിരുന്നു,
ഓരോന്നും പറഞ്ഞുകൊണ്ടേ യിരുന്നു.
ഒന്നും തന്നെ അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.
അഥവാ , കേട്ടാല്‍ അവളിലെ കവി ഉണ്ടാകുമായിരുന്നില്ല.


-----------------------------------------------

(re- post)

സ്നേഹപ്പൂക്കൾ






സ്നേഹപ്പൂക്കൾ
----------------------------
ഇഷ്ടം കൂടുമ്പോള്‍
വിശ്വാസം കൂടും ...
വിശ്വാസം കൂടുമ്പോള്‍
തുറക്കപ്പെടുന്നത്
വീടിന്റെ വാതിലുകളല്ല



മനസ്സിന്റെ വാതിലുകളും
ജനാലകളുമാണ്
പതുക്കെ , പതുക്കെ
നനുത്ത കര്ട്ടനുകളും
മാറ്റപ്പെടുന്നു


സ്നേഹമാകുന്ന
പ്രാണവായു
അകത്തേയ്ക്ക്
പ്രവേശിക്കുമ്പോള്‍
മനസ്സും ശരീരവും
കോള്‍മയിര്‍ കൊള്ളുന്നു


എന്നിട്ടുമവസാനം
 കാറ്റ് വന്നു
തിരിച്ചുപോയി
 ഇലകളോടു  പറയും..


അയ്യേ... പൂജാമുറി
എന്തലങ്കോലം
അടുക്കള തീരെ
വൃത്തിയില്ല
മുറ്റം തൂത്തിട്ട്
ദിനങ്ങളായി
കിടക്ക വിരികള്‍
മാറ്റാറെഇല്ല
മുറികളോ, നിന്ന്
തിരിയാനിടമില്ല


ഇനിയിത് തുറക്കില്ല
എന്ന് കരുതും
ആരെയും കടത്തില്ല
എന്നു പറയും


 എന്നിട്ടുംവീണ്ടും
സ്നേഹപൂക്കളുമായി
ഇനിയുമൊരാൾ‍
വന്നു വാതിലിൽ
മുട്ടുമ്പോൾ
മലര്ക്കെ തുറക്കുന്നു
മനസ്സിന്റെ വാതിൽ


സ്നേഹപ്പൂക്കൾ
നിഷേധിക്കുന്നതെങ്ങനെ?

* * * * * * *
 

6/26/15

സ്വപ്‌നങ്ങൾ



അദൃശ്യമായ
ഒരാവരണം
എന്നെ മുഴുവനായും
പൊതിഞ്ഞിരിക്കുന്നു.

അതിനുള്ളിൽ
ഞാൻ സുരക്ഷിതയാണ്

പുറത്തു മഞ്ഞുപെയ്തതും
മഞ്ഞുമാറി മഴവന്നതും
പിന്നെയത് വെയിലായി
മാറിയതും
ഞാനറിഞ്ഞിരുന്നു.
ഞാനതൊക്കെ
ആസ്വദിച്ചിരുന്നു,
നീ കാണാതെ.

നീ എന്നെ കാണുന്നത്
എന്നിൽ ലജ്ജയുണ്ടാക്കി
അതുകൊണ്ട്
അതുകൊണ്ട്മാത്രം
ഞാനിതിനുള്ളിൽ
ചുരുണ്ടുകൂടി.

ഇനിയുമിതു തുടർന്നാൽ
കാത്തിരിപ്പിന്
വിരാമമിട്ടു
നീ എന്നെ
ഉപേക്ഷിച്ചുപോകും
എന്ന് ഞാൻ ഭയക്കുന്നു

എന്നിട്ടും, എന്നിട്ടും
ഈ ആവരണം
അറുത്തുമാറ്റാൻ
എന്റെ കൈയ്യൊട്ടും
അനങ്ങുന്നുമില്ല

നിനക്ക് വല്ലാതെ
മടുക്കുന്നുവല്ലേ?
അറിയാം, പക്ഷേ
ഞാനിങ്ങനെയായിപ്പോയി
അഥവാ
എനിക്കിനി മാറാൻ വയ്യ

അതും പറഞ്ഞവൾ
തന്റെ അദൃശ്യമായ
പുതപ്പിനുള്ളിലേക്ക്
ചുരുണ്ട് ചുരുണ്ട്ചുരുണ്ട് കൂടി.

അവസാനം
അവളും അദൃശ്യയായി
അവളുടെ സ്വപ്നങ്ങൾ മാത്രം
അവളെ വിട്ടു
പുറത്തു വന്നു
നൃത്തമാടാൻ തുടങ്ങി

-----------------------------

താളം



വഴിമാറി ഒഴുകിയാലും
പുഴചെന്നു ചേരുന്നത്
കടലിന്റെ ആഴങ്ങളിൽ


അത്,
മറ്റൊരു ലക്ഷ്യം
സ്വപ്നം കാണാനുള്ള
പുഴയുടെ കഴിവില്ലായ്മയോ
അതോ
ലക്ഷ്യത്തിലെക്കെത്താൻ
മാര്ഗ്ഗമറിയാഞ്ഞിട്ടോ?


രണ്ടുമല്ല
പ്രപഞ്ചത്തിനൊരു
താളമുണ്ട്
നിന്നാലേ, എന്നാലെ
മാറ്റുവാൻ
കഴിയാത്ത
ഒരു
നിശ്ശബ്ദ താളം

----------------------------

എനിക്കുമിന്നൊരു കവിത മൂളണം



കരിവണ്ട് മൂളുന്നപോലെയല്ല,
കുയിലമ്മ പാടുന്നപോലെയല്ല,
കരിയിലപക്ഷി, കൂട്ടുകാരോടൊത്ത്,
മുറ്റത്ത്‌ വന്നു, ചിലച്ചപോലല്ല

കാറ്റിലുലയുന്ന തേന്മാവിൻകൊമ്പുകൾ
കാതിൽ രഹസ്യങ്ങൾ ചൊന്നപോലെ
അതുകണ്ടാര്‍ത്തു ചിരിച്ചൊരുചക്കര
മാമ്പഴം താഴെ വീണുരുളുംപോലെ

അതുകണ്ടോരണ്ണാരക്കണ്ണൻ-
വന്നോടിയെടുത്ത്, കടിക്കുംപോലെ
ചക്കരമാമ്പഴചാറവൻ കൈയ്യിലൂ
ടൊഴുകി പരന്നു പടർന്നപോലെ

കാട്ടു പൂഞ്ചോലയൊഴുകും പോലെ
കാറ്റുവന്നെൻകാതിൽ മന്ത്രിക്കും പോൽ
കാര്‍വര്‍ണ്ണന്‍ രാധയോടെന്ന പോലെ
കാതോരം നീ വന്നിരിക്കുമെങ്കില്‍!


കട-ക്കണ്ണാലെ നീ ചൊന്ന കവിതയല്ലേ
അത് വാക്കിനാല്‍ നോവാതെ ചൊല്ലണം ഞാൻ
അത് നീ മാത്രം കേൾക്കുന്ന കവിതയല്ലേ
എന്റെ പ്രാണനിൽ നീ തൊട്ട വരികളല്ലേ
ഏറെ പ്രിയതരമാമൊരു രഹസ്യമല്ലേ

അത് പ്രണയമാണെന്നതറിഞ്ഞുവോ നാം?

കാത്തിരിപ്പിനൊടുവിൽ


പ്രിയനേ
കാത്തിരിപ്പിനൊടുവിൽ
ഒരുനാൾ ഞാൻ വരും
അന്ന് നീയെന്നെ
തിരിച്ചറിയാൻ
നീ കണ്ടു മോഹിച്ച
ദേഹമല്ല,


പകരം
നിന്‍റെ പ്രണയം
അലിയിച്ചു ചേർത്ത
ആത്മാവ്
ഞാൻ നിനക്ക്
കാട്ടിത്തരും

അതിൽ നിന്നും
നിന്റെ കാണാതെപോയ
ഒരംശം
നീ അരിച്ചെടുത്ത്കൊൾക.

എന്നിട്ട് നീ
പൂര്ണ്ണതയിലെക്ക്
പതുക്കെ പതുക്കെ
നടന്നു ചെല്ലുക

അവിടെഎത്തുമ്പോൾ
നീ അറിയും,
പൂർണ്ണതയിൽ
നീയെന്നുംഞാനെന്നും
രണ്ടു പദങ്ങൾ
അന്യമെന്ന്

നിന്നിൽ ഞാനും
എന്നിൽ നീയും
ഉണ്ടായിരുന്നു എന്ന്

* * * * *

റേഡിയോ


എനിക്ക് നിന്നോട്
ഏറെ ഇഷ്ടം തോന്നിയത്
നീ എന്നെ മടുപ്പില്ലാതെ
കേൾക്കുന്നത് കൊണ്ടാണ്


എന്നിട്ടും
നിനക്ക് പറയാനുള്ളത്
കേൾക്കാൻ
എനിക്ക് കർണ്ണങ്ങൾ
ഇല്ലാതെ പോയി
നിന്നെ അറിയാൻ
കണ്ണുകൾ ഇല്ലാതെ പോയി

അങ്ങനെ ഞാനൊരു
റേഡിയോ ആയി
കണ്ണുകൾ ഇല്ലാത്ത
കാതുകൾ ഇല്ലാത്ത
കാഴ്ച അറിയാത്ത
കേൾവി അറിയാത്ത
സുന്ദരൻ റേഡിയോ

* * * * * * * *

5/15/15

ഒരു ചാറ്റ്.. ഒരൊറ്റ ചാറ്റ്



"നിനക്ക് എന്തെങ്കിലും വൈകല്ല്യം ഉണ്ടായിരുന്നെങ്കിൽ?"

എഫ്.ബി. തുറന്നാല്‍ കാണുന്ന മൂന്നു ചുവന്ന അടയാളങ്ങളില്‍ നടുവിലത്തെത് എപ്പോഴും നമുക്ക് ആകാംക്ഷയുണ്ടാക്കും. അത് ചിലപ്പോള്‍ നമ്മള്‍ ഏറെക്കാലമായി അന്വേഷിക്കുന്ന പഴയ ഒരു സുഹൃത്തിന്‍റെതാവാം. അല്ലെങ്കില്‍ കാര്യമായി ആര്‍ക്കെങ്കിലും നമ്മളോടു സംസാരിക്കാനുള്ളതുകൊണ്ടാവാം. അല്ലെങ്കില്‍ ചുമ്മാ പെണ് പ്രൊഫൈലില്‍ പ്രണയം കോരി ഒഴിക്കാന്‍ വരുന്ന ഏതെങ്കിലും സുന്ദരമുഖത്തിന്‍റെതാവാം.. അതുമല്ലെങ്കില്‍ വേറെ ആരുടേതോ ആവാം.

ഇന്ന് തുറന്നപ്പോള്‍ നടുവില്‍ ചുമപ്പു കണ്ടില്ല. രണ്ടു മൂന്നു പോസ്റ്കള്‍ വായിച്ചു ലൈക്‌ അടിച്ചു.ഉടനെ അവിടെ ഒരു ചുമപ്പു മിന്നി.
നോക്കിയപ്പോള്‍ കണ്ടത് മുകളില്‍ കൊടുത്ത വരികള്‍ ആണ്. കമന്റുകളില്‍ മാത്രം കണ്ടു പരിചയമുള്ള മുഖം.പെട്ടെന്ന് മനസ്സില്‍ ഒരു ഞെട്ടല്‍ ആണ് ഉണ്ടായത്. ദൈവമേ... ഇല്ലാത്ത വൈകല്ല്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരാളോ?അതുകൊണ്ട് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"എങ്കിൽ?"

"എങ്കിൽ നിന്നെ ആരും കെട്ടില്ലായിരുന്നുവല്ലോ? അവസാനം എനിക്ക് നിന്നെ കിട്ടുമായിരുന്നു.."

"ആണോ? അത് പണ്ടേ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കാത്തു നിന്നേനല്ലോ? ഇതിപ്പോ,  ഒത്തിരി വൈകി പോയില്ലേ? അതൊക്കെ പോട്ടെ. എന്തുകൊണ്ടാണ് എന്നെ ഇത്ര ഇഷ്ടം?"

"അത്.... എനിക്ക് നിന്റെ എഴുത്തുകൾ ഒരുപാട് ഇഷ്ടമാണ്. നിന്റെ പ്രൊഫൈൽ ഫോട്ടോയിലെ ആകർഷണീയത പറഞ്ഞറിയിക്കാൻ വയ്യ.  എനിക്ക് ഏറ്റവും ചേര്‍ച്ചയുള്ള ആള്‍ താന്‍ ആണ് എന്ന് തോന്നി. യുവർ ഹസ്ബന്റ് ഈസ്‌ റിയലി ലക്കി. "

"എന്തുകൊണ്ട്?"

"അയാള്‍ക്ക്‌ ഇങ്ങനെയൊരാളെ ജീവിതകാലം മുഴുവൻ എപ്പോഴും കണ്ടോണ്ടിരിക്കാലോ!  സ്വന്തമെന്നു പറയാലോ!"

"ഏറ്റവും നല്ല ഫോട്ടോ ആയിരിക്കും  പ്രൊഫൈൽ ഫോട്ടോ ആയി ഇടുന്നത്. അതിന്റെ കൂടെ ഫോട്ടോ ഷോപ്പ് കൂടി ചെയ്താൽ പിന്നെ അത് നമ്മളേ ... അല്ല.  പിന്നെ എഴുത്ത്, ഓരോ മൂഡിൽ വരുന്നത് വെട്ടിയും തിരുത്തിയും എഴുതി നന്നാക്കാം. ഇല്ലേ?

"അതേ.. എന്നാലും ഈ മനസ്സില്‍ നിന്നു തന്നെയല്ലേ ഇതൊക്കെ വരുന്നത്? കൂടെ, ഫോട്ടോഷോപ്പിനും ഒരു പരിധിയൊക്കെ ഇല്ലേ?"

" ശരി.. സമ്മതിച്ചു.. എന്നാൽ ജീവിതം?"

"ജീവിതം മനോഹരമാണെന്ന് എപ്പോഴും എഴുതിക്കാണാറുണ്ടല്ലോ"

"അത് മനോഹരമാവുന്നത് കൂടെയുള്ളയാളെയും കൂടി ആശ്രയിച്ചല്ലേ?"

 " അതേ..പക്ഷേ.."

"പറയൂ.."

"........."

"താൻ പോയോ?"

"ഉം, ഞാൻ പോകുന്നു."

"എന്തെ?"

"ഒന്നൂല്ല. നമ്മള് തമ്മിൽ ചേരൂല."

"അത് ഇത്ര പെട്ടെന്ന് മനസ്സിലായോ?"

"പിന്നല്ലാതെ? ഒരു ചാറ്റ്.. ഒരൊറ്റ ചാറ്റ് മതി, ജീവിതം മാറി മറിയാൻ. എന്നല്ലേ?"

"പോകല്ലേ... നില്‍ക്കു. ഒരു കാര്യം പറഞ്ഞോട്ടെ?"

"എന്താ?"

എനിക്ക് ഇപ്പോള്‍ പ്രായം നാല്പത്തിമൂന്ന്.. ഒരു എഴുപത്തി മൂന്നാവുമ്പോള്‍ ഞാന്‍ വരാം, ഇപ്പോള്‍ പറഞ്ഞ കാര്യത്തെപറ്റി സംസാരിക്കാന്‍. കാത്തിരിക്കുമോ?"

" ഹ ഹ ഹ എഴുപത്തി മൂന്നോ? എങ്കില്‍ ശരി. ഒരു പത്തു വര്‍ഷത്തെ ഡിസ്കൌണ്ട് എന്‍റെ വകയും ഇരിക്കട്ടെ.. എണ്‍പത്തി മൂന്നില്‍ കാണാം."

"ഓക്കേ.. ശരി. എന്നാല്‍ അങ്ങനെ."

"ബൈ...."

"ബൈ..."

*******************************

4/9/15

സ്വര്‍ണ്ണ പ്പൂങ്കുലകള്‍


                                                                                              കവിത


          അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍










കണിക്കൊന്ന,
ഒറ്റക്കാലിലും,
പൊരിവെയിലത്തും,
ചുറ്റും തീയ്യിലും,
പൊള്ളും തപം ചെയ്തു.


ഭഗവാന്‍ പ്രീതനായ്‌
"എന്ത് വരം വേണം?"
താണു വണങ്ങി,
തൊഴുതു  മൊഴിഞ്ഞവള്‍

"എന്‍റെ  മനോഹരമായ
കാര്‍കൂന്തലലങ്കരിക്കാന്‍
സ്വര്‍ണ്ണ പൂങ്കുലകള്‍!
അത് മാത്രമാണാഗ്രഹം"

"അങ്ങനെയാകട്ടെ"
എന്നരുളീ ഭവാന്‍.
ഓരോ വിഷുക്കാല
മെത്തി നോക്കുമ്പോഴും

സ്വര്‍ണ്ണ പ്പൂങ്കുല ചൂടി,
മനോഹരി, സുന്ദരി.
നമ്മളും  ചെല്ലുന്നു,
ഒരുകുല  പ്പൂവിനായ്‌--

                    * * * * *







3/30/15

കുളി



കൈയ്യാലിത്തിരി
കോരിയൊഴിച്ചാൽ
ദേഹം നനയാം
മനസ്സ് നനയില്ല...
കുളിക്കുന്നുവെങ്കിൽ
മുങ്ങിക്കുളിക്കണം
പുഴയിലായാലും
പ്രണയത്തിലായാലും

            ***

3/27/15

മീനുകള്‍






മീനിനെ പിടിക്കാന്‍
പല വഴികള്‍ ഉണ്ട്.
വീശു വല, കോര് വല
ചൂണ്ട,പിന്നെ
ചില മൂര്‍ച്ചയേറിയ
നീളമുള്ള വാളുകള്‍,
അങ്ങനെ അങ്ങനെ അങ്ങനെ ..

കരയ്ക്ക്‌ പിടിച്ചിട്ട മീനുകള്‍
പിടഞ്ഞു കൊണ്ടിരിക്കും.
അത്, പിടിച്ച നിങ്ങളോടുള്ള
ഇഷ്ടക്കുറവുകൊണ്ടല്ല
ശല്യമുണ്ടാക്കാനുമല്ല.
ജീവന്‍  നില നിര്‍ത്താന്‍
വെള്ളം കൂടിയേ തീരൂ.

വെള്ളം കണ്ടാലുടനെ
കുതിച്ചു  ചാടുന്നത്
ആരും പറഞ്ഞു കൊടുത്തിട്ടല്ല.
അതൊരു  ജന്മ വാസനയാണ്.

ഒന്നുകില്‍  മീനുകളെ
വെള്ളത്തിലലയാന്‍ വിടുക.
പിടിക്കുകയാണെങ്കില്‍
ഉടനെ കൊന്നു
കറി വയ്ക്കുക.

Anitha Premkumar​

3/24/15

ചില പിന്നാമ്പുറ ചിന്തകള്‍



നിയമ സഭയിൽ നടന്ന സംഭവങ്ങൾ ഞങ്ങളും ടി.വി.യിൽ കണ്ടതാണ്. ഞങ്ങളിൽ ചിലരുടെ ആങ്ങളമാരോ അച്ഛനോ ഒക്കെയാണ് പ്രതിസ്ഥാനത്ത്. ഞങ്ങളും ഇത്രയധികം ക്യാമറകളും നോക്കി നിൽക്കെ മദ്ധ്യവയസ്സകരായ തങ്ങളുടെ സഹ പ്രവര്ത്തകരിലെ സ്ത്രീകളെമാത്രം തിരഞ്ഞു പിടിച്ചു ആക്രമിക്കുകയും ലൈംഗീക പീഡനം നടത്തുകയും ചെയ്തെങ്കിൽ, ഞങ്ങളുടെ കണ്മറയത്ത് ഇവർ എന്തൊക്കെയാവും കാട്ടിക്കൂട്ടുക?
എന്തായാലും ഇവരെ വെറുതെ വിടരുത്. ഇരകള്‍ ആക്കപ്പെട്ടവരും ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ തന്നെയാണ്. പോലീസില്‍ കേസ് കൊടുത്തോ എന്നറിയില്ല. എല്ലാ പീഡന കേസുകളിലും പോലെ പോലീസ് ഇരകളെ കീറി മുറിച്ച് ക്രോസ് വിസ്താരം ചെയ്തോ എന്നും അറിയില്ല. ഒന്നറിയാം. ഇരകൾ മുഖം മറയ്ക്കാതെ, പേര് ഒളിച്ചു വയ്ക്കാതെ പൊതു സമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ കേസാവും ഇത്. പീഡനത്തിന് ഇരയാകുന്ന ഓരോ പെണ്ണിനും അനുകരിക്കാവുന്ന രീതി. തങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്ന് അഭിമാനത്തോടെ വിളിച്ചു പറയുക. പീഡന സമയത്ത് പോലും ചിരിച്ചുകൊണ്ട് നേരിടുക ! കടിച്ചു കൊണ്ട് പ്രതികരിക്കുക!
കേരളം പുരോഗതിയിലേക്ക് തന്നെ ആണ് എന്നാണ് പെണ്‍ പക്ഷത്തു നിന്ന് നോക്കുമ്പോൾ തോന്നുന്നത്.
കൂടെ രാഷ്ട്രത്തെക്കാളും ജനങ്ങളെക്കാളും വലുതാണ്‌ രാഷ്ട്രീയം എന്ന വലിയ പാഠം നമ്മള്‍ തിരഞ്ഞെടുത്ത് അയച്ചവര്‍ തന്നെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നമ്മളെ പഠിപ്പിക്കുന്നു. യഥാര്‍ത്ഥ പ്രശ്നം അഴിമതിയില്‍ മുങ്ങി ക്കുളിച്ചു എന്നാരോപിക്കപ്പെട്ട മാണിയുടെ ബജറ്റ് അവതരണം ആയിരുന്നോ, അതോ പിന്നിട് കണ്ട സംഘര്‍ഷങ്ങളോ? നമ്മളെന്താ പഠിക്കാത്തെ?
പറഞ്ഞു വരുന്നത് മറ്റൊരു കാര്യം.
നമുക്കൊക്കെ അറിയാം, കേരളത്തിന്റെ ദേശീയ ഉത്സവമാണ് ബന്ദ്‌ അല്ലെങ്കിൽ ഹർത്താൽ എന്ന്. അന്ന് നമ്മുടെ ആണുങ്ങൾ മുഴുവൻ ഒരു കുപ്പിയുമായൊ അല്ലാതെയോ ഒരു ജോലിയും ചെയ്യാന്‍ പറ്റാതെ, വീട്ടിൽ കുത്തിയിരുന്നു അതാഘോഷിക്കുന്നു. കുട്ടികൾ വീട്ടിലും മുറ്റത്തും പൊതു നിരത്തിലും കളികളിൽ ഏർപ്പെടുന്നു.
അതെ സമയം നമ്മുടെ സ്ത്രീ ജനങ്ങളോ?
എല്ലാവരും വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം അടുക്കളയിൽ നിന്നും പുറത്തിറങ്ങാം എന്ന് കരുതി കാത്തിരുന്ന അവർ അന്ന് മുഴുവനും അടുക്കളയിൽ കെട്ടിയിടപ്പെടുന്നു. സ്ത്രീകൾക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന നമ്മുടെ പ്രിയ പ്രതിപക്ഷ നേതാവും വരാന്‍ പോകുന്ന പ്രതിപക്ഷ നേതാവും ഈ വിഷയംകൂടി ഒന്ന് ശ്രദ്ധിക്കണം എന്നൊരു അപേക്ഷയുണ്ട്. ആർഹമായ പരിഗണന ഇക്കാര്യത്തിലും അവർക്ക് കിട്ടണം. ആഘോഷങ്ങൾ ആണുങ്ങൾക്ക് മാാത്രം ഉള്ളതല്ലല്ലോ!

3/23/15

രഹസ്യം





അരുത്‌, കളയരുതെന്നെ
ഞാനൊരു കാര്യം
പറഞ്ഞോട്ടെ.

മറന്നുവോ നീ എന്നെ?
ഒരു ദുര്‍ബല നിമിഷത്തില്‍
ആരോരു മറിയാതെ
എന്നോടൊത്തൊളിച്ചോടാന്‍
നീയും നിനച്ചതല്ലേ?
അത് പിന്നെ
തിരുത്തിയതല്ലേ?
ആരോടും ഒരിക്കലും
പറഞ്ഞില്ല ഞാന്‍
അത് നമുക്ക് മാത്രമറിയുന്ന
കുഞ്ഞു രഹസ്യം.

എന്തെങ്കിലുമൊക്കെ
കരുതി വയ്ക്കണം,
നാളെയ്ക്കായ്.
ഒന്നിനും പറ്റിയില്ലെങ്കില്‍
എന്നെപ്പോലൊരു
പാവത്തെയെങ്കിലും!

വീട് വൃത്തിയാക്കുമ്പോൾ
കൈയ്യിൽ കിട്ടിയൊരു
സുന്ദരൻ കയർ,
കളയാനായ് നോക്കവേ
ചിരിച്ചുകൊണ്ടോതിയത്.......

****************************

3/16/15

നുറുങ്ങു കവിതകള്‍






1.ശരിയും തെറ്റും
----------------------------

ശരികൾ ഒന്നാകാൻ 
തെറ്റുകൾ പൊറുക്കണം
തെറ്റുകള്‍ ഇല്ലാതാവാൻ 
ശരികളെ വരിക്കണം

      ***

2.ചിമ്മിനി വിളക്ക്
------------------------------

പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് 
ഉറക്കൊഴിഞ്ഞു പഠിച്ചിട്ട്
രാവിലെ മൂക്ക് ചൊറിഞ്ഞപ്പോള്‍
കൈ വിരലെന്തേ കറുത്തുപോയ്‌?

           ***

3..പ്രൈവറ്റ് ചിട്ടി ഫണ്ട്
-------------------------------------

വണ്ടിച്ചെക്ക് കയ്യില്‍ വന്നാല്‍ 
തെണ്ടി ആയി മാറുമെന്ന്
കണ്ടറിയാത്തവര്‍
കൊണ്ടറിയുന്നിടം 

       ***

4.ജെനറേഷൻ ഗേപ്
-------------------------

ജനറേഷന്‍ ഗേപ്പൊരു വലിയ ഗേപ്
മുകളിലുള്ളോര്‍ക്കിറങ്ങാനും 
താഴെയുള്ളോര്‍ക്ക് കയറാനും 
കഴിയാത്ത ആഴത്തിലുള്ള  ഗേപ്.

            ***

 5.ഞാന്‍ 
--------------

ഒന്നുകില്‍ തെളിഞ്ഞ നിറപുഞ്ചിരി 
അല്ലെങ്കില്‍ മുടിഞ്ഞ മുന്‍കോപം

ഇതിനിടയില്‍ എപ്പോഴും കരച്ചിലാ
അത് നിങ്ങള്‍ കാണുന്നത് കുറച്ചിലാ--

അത് സ്വന്തം പാതിപോല്‍ അറിയരുത്
അതുകൊണ്ട് മാത്രം ഞാനിങ്ങനെ

എങ്ങനെ, എങ്ങനെ, എങ്ങനെ????
ഒന്നൂടി വായിച്ചാല്‍ അങ്ങനെ--


     ***


6.ജീവിതം 
----------------

ഉഴുതു മറിച്ച് പാകമാക്കണം വയല്‍
ഞാറു പറിച്ചു നടുന്നതിന്‍ മുന്നേ
വേര് പിടിക്കാതെ മുരടിച്ചുപോയാല്‍ 
കുറ്റം ഞാറിനും വയലിനുമുണ്ടാം.

വെള്ളവും വളവും ഇട്ടുകൊടുക്കാതെ
കളകള്‍ പറിച്ചു നീക്കുവാന്‍ നില്‍ക്കാതെ
നൂറുമേനി കൊയ്യണമെന്നവന്‍
വെറുതേ മോഹിച്ചിട്ടെന്തു കാര്യം?

വയലല്ലോ വീട്ടുകാര്‍, കര്‍ഷകന്‍ ഭര്‍ത്താവ്
ഞാറോ പുതുപ്പെണ്ണ്‍, വിളയല്ലോ ജീവിതം
വേരുപിടിക്കവേ തഴച്ചു വളര്‍ന്നവള്‍
നൂറുമേനിയായ് നല്‍കുന്നു ജീവിതം!


                 ***
                 

7.ഐ ലവ് യു
----------------------

ഐ ലവ് യു കേള്‍ക്കാന്‍ കൊതിച്ചു പെണ്ണ് 
ഉടുത്തു മൊരുങ്ങീം നടന്നു പെണ്ണ് 
ആരും പറഞ്ഞില്ല പ്രണയമെന്ന്
ആണായ ആണൊന്നും കണ്ടേയില്ല.

എഫ്.ബി യില്‍ അക്കൗണ്ട്‌ ഓപ്പണാക്കി 
നെറ്റീന്നു നല്ലൊരു പടവുമിട്ടു
പ്രായം പറഞ്ഞില്ല, നാട് പറഞ്ഞില്ല,
ജാതി പറഞ്ഞില്ല, പേര് പറഞ്ഞില്ല
ഇഷ്ടം പറഞ്ഞില്ല, ഒന്നും പറഞ്ഞില്ല

കാണുന്ന പോസ്റെല്ലാം ലൈക്കിയവള്‍
കമന്റുകള്‍ വേണ്ടപോല്‍ നല്‍കിയവള്‍
പ്രണയത്തെ വര്‍ണ്ണിച്ചു പോസ്റെഴുതി
കാമുക കൂട്ടങ്ങളിന്ബോക്സിലായ്

            ***


9. തട്ടിപ്പ് 
--------------

പുസ്തകം പറഞ്ഞു നാല്പത്തിരണ്ട്
അവള്‍ക്ക് തോന്നി ഇരുപത്തിരണ്ട്
അവനോ അവളൊരു പതിനേഴുകാരി
കണ്ണാടി  പറഞ്ഞു തട്ടിപ്പ് !

        ***

10.  തിരക്കുകള്‍ 
--------------------

തിരയൊന്നടങ്ങാന്‍ കാത്തുനിന്ന്
വെള്ളത്തിലിറക്കാതെ തുരുമ്പിക്കുന്നു
മനുഷ്യന്‍റെ മോഹക്കപ്പലുകള്‍

         ***

11. പ്രണയമഴ
-----------------
പറഞ്ഞും പറയാതെയും പ്രണയിച്ചോരെ
പുഞ്ചിരി കൊണ്ട് നേരിടുകയെന്നാല്‍
പവിത്രമാം പ്രണയങ്ങള്‍ അന്ത്യകാലം വരെ!


    ***

12. കഞ്ഞിക്കലം 
--------------------
കഞ്ഞിക്കലമെന്ന് പേര്
കഞ്ഞി കണ്ടതില്ലൊരുനാളും
അരിച്ചിറങ്ങിയ വെള്ളം മാത്രം
കരച്ചിലൊതുക്കുന്നവളെന്നും!

  ***

13. വിരഹം
----------------

പ്രണയം വളര്‍ത്താന്‍
ഇടയ്ക്കൊന്നു സല്‍ക്കരിക്കുക 
വിരഹമെന്ന സുഹൃത്തിനെ.

 ***


14. ആണ്‍ കണ്ണുകള്‍ 
---------------------------
പ്രണയ മഴയില്‍
നമ്മളൊരുമിച്ചു നനയുമ്പോഴും
നിന്‍റെ കണ്ണെന്തേ
കടന്നുപോയ പെണ്ണിന്‍റെ പിറകേ?

    ***

15. സദാചാരം 
-------------------

ഭര്‍ത്താവുപേക്ഷിച്ചു വര്‍ഷങ്ങളായി 
എന്നിട്ടും മകള്‍ക്കിത് മൂന്നാം മാസം. 
കളഞ്ഞാല്‍ പോരാ, നിര്‍ത്തണമെന്നമ്മ!


  ***


16. ഇന്ന് 
-----------------
ഇന്നത്തെ ജോലി നന്നായാല്‍ 
നാളത്തെ ഇന്നലെ മനോഹരം,
നാളത്തെ നാളെ മധുരസ്വപ്നം!


****


17. കുത്തുവാക്കുകള്‍ 
------------------------------
കുത്തു വാക്കിനാല്‍ കുത്താതെ,
കത്തി കൊണ്ടു നീ കുത്തുക.
ഒറ്റക്കുത്തിനാല്‍ തീര്‍ന്നിടും!

***




18. വിഗ്രഹങ്ങള്‍ ഉടയാതിരിക്കാന്‍ 
----------------------------------------------
അകലം പാലിച്ചാരാധിക്കുക
പഞ്ച ലോഹ വിഗ്രഹങ്ങളെ.
പ്രണയിക്കാം പച്ച മനുഷ്യരെ

***

19. താന്തോന്നി 
-----------------

നിന്‍റെ കണ്ണിലൂടെ ലോകം കാണാതെ
എന്‍റെ കണ്ണിലൂടെ കാണാന്‍ ശ്രമിച്ചതിന്
നീയെനിക്കിട്ട പേര് താന്തോന്നി 

***

20. കൊതുക് 
---------------
കാലു വെട്ടില്ല
കൈ വെട്ടില്ല
ചോരപ്പുഴയുമില്ല.

ഒരു തുള്ളിച്ചോര
പിന്നൊരു നിമിഷം ചൊറിയല്‍ 
ഇതിനാലെ ഞാനെത്ര പഴികേട്ടു മനുഷ്യാ !

***

21. പ്രണയം 
--------------
പ്രണയത്തിനു
കണ്ണില്ലെങ്കില്‍
പിന്നെങ്ങനെ

പ്രണയിച്ചു കെട്ടിയ 
പാത്തുമ്മ 
രണ്ടു പെറ്റപ്പോ

കുട്ടിരാമന്‍ വേറെ 
പറ്റുതുടങ്ങിയത്?

***


22. അതിജീവനത്തിന്
------------------------
മിന്നാമ്മിനുങ്ങിനും വേണം,
ഉള്ള പ്രകാശത്തില്‍ 
സ്വകാര്യമായ ‍അഹങ്കാരവും
നില നില്‍ക്കണമെന്നുള്ള 
അത്യാഗ്രഹവും.

***

23. നക്ഷത്രം
---------------
പൊലിഞ്ഞു പോയാലുമേറെ നാള്‍
പ്രകാശം പരത്തുന്നൂ
നക്ഷത്രങ്ങള്‍!
നമ്മളോ?

***

24. സിംഹക്കുട്ടി 
------------------
സിംഹം പെറ്റു
വളര്‍ത്തിയ പെണ്ണിന്
പുടവകൊടുത്തത് 
പുലിക്കുട്ടി! 

കഥയേതുമറിയാത്ത
പൂച്ചകളവളെ
മ്യാവൂ മ്യാവൂ
പഠിപ്പിക്കുന്നു!

ഈജന്മമിനിയൊരു
പൂച്ചയാവാന്‍
മ്യാവൂ മ്യാവൂ
പാടി നടക്കാന്‍
കഴിയില്ലവള്‍ക്ക്
വ്യാമോഹമരുത്!

***

25. ചെണ്ട
----------
അടികൊള്ളാന്‍ ഇനി വയ്യെന്ന് ചെണ്ട 
വേറെ ജോലി അറിയില്ലെന്ന് മാരാര്‍!
കൊണ്ടും കൊടുത്തും മുന്നോട്ട്!

***

26. കറവപ്പശു
---------------

കറവപ്പശുവിനോടുള്ള 
സ്നേഹം കുറഞ്ഞതും 
പുതിയ കുറ്റങ്ങള്‍ ഉണ്ടാവുന്നതും ‌ 
കറവ വറ്റിയതുകൊണ്ട് മാത്രമല്ല..

പുതുതായി പ്രസവിച്ച
മറ്റൊരു പശു
കൂടുതല്‍ പാല്
തരുന്നതുകൊണ്ടാ


***

27. നട്ടെല്ല്
----------
നട്ടെല്ലുള്ളവനറിയുമോ
അതില്ലാത്തവന്‍റെ 
നോവും പിടച്ചിലും!

***

28. മൂല്യം
-----------
മൂല്യമെന്തെന്നറിയുന്നവനെ
മൂല്യച്യുതിയെന്തെന്നറിയൂ

***

29. വിഷുക്കൊന്ന
-----------------

കൊന്നപ്പെണ്ണിന് 
കീമോ കഴിഞ്ഞു.
തല മറയ്ക്കാന്‍ 
തുണി വേണം!

***

30. ഒറ്റയാന്‍ 
------------------
സ്നേഹമായ്  
സാന്ത്വനമായ്
ഇന്നെന്‍ കൂടെയുണ്ട് 
നീ 
എപ്പോഴും 

എന്നിട്ടും
ഒറ്റയാനായി
അലയുന്നതെന്തേ
ഞാന്‍?


***

                                                                             ************************