3/16/15

നുറുങ്ങു കവിതകള്‍






1.ശരിയും തെറ്റും
----------------------------

ശരികൾ ഒന്നാകാൻ 
തെറ്റുകൾ പൊറുക്കണം
തെറ്റുകള്‍ ഇല്ലാതാവാൻ 
ശരികളെ വരിക്കണം

      ***

2.ചിമ്മിനി വിളക്ക്
------------------------------

പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് 
ഉറക്കൊഴിഞ്ഞു പഠിച്ചിട്ട്
രാവിലെ മൂക്ക് ചൊറിഞ്ഞപ്പോള്‍
കൈ വിരലെന്തേ കറുത്തുപോയ്‌?

           ***

3..പ്രൈവറ്റ് ചിട്ടി ഫണ്ട്
-------------------------------------

വണ്ടിച്ചെക്ക് കയ്യില്‍ വന്നാല്‍ 
തെണ്ടി ആയി മാറുമെന്ന്
കണ്ടറിയാത്തവര്‍
കൊണ്ടറിയുന്നിടം 

       ***

4.ജെനറേഷൻ ഗേപ്
-------------------------

ജനറേഷന്‍ ഗേപ്പൊരു വലിയ ഗേപ്
മുകളിലുള്ളോര്‍ക്കിറങ്ങാനും 
താഴെയുള്ളോര്‍ക്ക് കയറാനും 
കഴിയാത്ത ആഴത്തിലുള്ള  ഗേപ്.

            ***

 5.ഞാന്‍ 
--------------

ഒന്നുകില്‍ തെളിഞ്ഞ നിറപുഞ്ചിരി 
അല്ലെങ്കില്‍ മുടിഞ്ഞ മുന്‍കോപം

ഇതിനിടയില്‍ എപ്പോഴും കരച്ചിലാ
അത് നിങ്ങള്‍ കാണുന്നത് കുറച്ചിലാ--

അത് സ്വന്തം പാതിപോല്‍ അറിയരുത്
അതുകൊണ്ട് മാത്രം ഞാനിങ്ങനെ

എങ്ങനെ, എങ്ങനെ, എങ്ങനെ????
ഒന്നൂടി വായിച്ചാല്‍ അങ്ങനെ--


     ***


6.ജീവിതം 
----------------

ഉഴുതു മറിച്ച് പാകമാക്കണം വയല്‍
ഞാറു പറിച്ചു നടുന്നതിന്‍ മുന്നേ
വേര് പിടിക്കാതെ മുരടിച്ചുപോയാല്‍ 
കുറ്റം ഞാറിനും വയലിനുമുണ്ടാം.

വെള്ളവും വളവും ഇട്ടുകൊടുക്കാതെ
കളകള്‍ പറിച്ചു നീക്കുവാന്‍ നില്‍ക്കാതെ
നൂറുമേനി കൊയ്യണമെന്നവന്‍
വെറുതേ മോഹിച്ചിട്ടെന്തു കാര്യം?

വയലല്ലോ വീട്ടുകാര്‍, കര്‍ഷകന്‍ ഭര്‍ത്താവ്
ഞാറോ പുതുപ്പെണ്ണ്‍, വിളയല്ലോ ജീവിതം
വേരുപിടിക്കവേ തഴച്ചു വളര്‍ന്നവള്‍
നൂറുമേനിയായ് നല്‍കുന്നു ജീവിതം!


                 ***
                 

7.ഐ ലവ് യു
----------------------

ഐ ലവ് യു കേള്‍ക്കാന്‍ കൊതിച്ചു പെണ്ണ് 
ഉടുത്തു മൊരുങ്ങീം നടന്നു പെണ്ണ് 
ആരും പറഞ്ഞില്ല പ്രണയമെന്ന്
ആണായ ആണൊന്നും കണ്ടേയില്ല.

എഫ്.ബി യില്‍ അക്കൗണ്ട്‌ ഓപ്പണാക്കി 
നെറ്റീന്നു നല്ലൊരു പടവുമിട്ടു
പ്രായം പറഞ്ഞില്ല, നാട് പറഞ്ഞില്ല,
ജാതി പറഞ്ഞില്ല, പേര് പറഞ്ഞില്ല
ഇഷ്ടം പറഞ്ഞില്ല, ഒന്നും പറഞ്ഞില്ല

കാണുന്ന പോസ്റെല്ലാം ലൈക്കിയവള്‍
കമന്റുകള്‍ വേണ്ടപോല്‍ നല്‍കിയവള്‍
പ്രണയത്തെ വര്‍ണ്ണിച്ചു പോസ്റെഴുതി
കാമുക കൂട്ടങ്ങളിന്ബോക്സിലായ്

            ***


9. തട്ടിപ്പ് 
--------------

പുസ്തകം പറഞ്ഞു നാല്പത്തിരണ്ട്
അവള്‍ക്ക് തോന്നി ഇരുപത്തിരണ്ട്
അവനോ അവളൊരു പതിനേഴുകാരി
കണ്ണാടി  പറഞ്ഞു തട്ടിപ്പ് !

        ***

10.  തിരക്കുകള്‍ 
--------------------

തിരയൊന്നടങ്ങാന്‍ കാത്തുനിന്ന്
വെള്ളത്തിലിറക്കാതെ തുരുമ്പിക്കുന്നു
മനുഷ്യന്‍റെ മോഹക്കപ്പലുകള്‍

         ***

11. പ്രണയമഴ
-----------------
പറഞ്ഞും പറയാതെയും പ്രണയിച്ചോരെ
പുഞ്ചിരി കൊണ്ട് നേരിടുകയെന്നാല്‍
പവിത്രമാം പ്രണയങ്ങള്‍ അന്ത്യകാലം വരെ!


    ***

12. കഞ്ഞിക്കലം 
--------------------
കഞ്ഞിക്കലമെന്ന് പേര്
കഞ്ഞി കണ്ടതില്ലൊരുനാളും
അരിച്ചിറങ്ങിയ വെള്ളം മാത്രം
കരച്ചിലൊതുക്കുന്നവളെന്നും!

  ***

13. വിരഹം
----------------

പ്രണയം വളര്‍ത്താന്‍
ഇടയ്ക്കൊന്നു സല്‍ക്കരിക്കുക 
വിരഹമെന്ന സുഹൃത്തിനെ.

 ***


14. ആണ്‍ കണ്ണുകള്‍ 
---------------------------
പ്രണയ മഴയില്‍
നമ്മളൊരുമിച്ചു നനയുമ്പോഴും
നിന്‍റെ കണ്ണെന്തേ
കടന്നുപോയ പെണ്ണിന്‍റെ പിറകേ?

    ***

15. സദാചാരം 
-------------------

ഭര്‍ത്താവുപേക്ഷിച്ചു വര്‍ഷങ്ങളായി 
എന്നിട്ടും മകള്‍ക്കിത് മൂന്നാം മാസം. 
കളഞ്ഞാല്‍ പോരാ, നിര്‍ത്തണമെന്നമ്മ!


  ***


16. ഇന്ന് 
-----------------
ഇന്നത്തെ ജോലി നന്നായാല്‍ 
നാളത്തെ ഇന്നലെ മനോഹരം,
നാളത്തെ നാളെ മധുരസ്വപ്നം!


****


17. കുത്തുവാക്കുകള്‍ 
------------------------------
കുത്തു വാക്കിനാല്‍ കുത്താതെ,
കത്തി കൊണ്ടു നീ കുത്തുക.
ഒറ്റക്കുത്തിനാല്‍ തീര്‍ന്നിടും!

***




18. വിഗ്രഹങ്ങള്‍ ഉടയാതിരിക്കാന്‍ 
----------------------------------------------
അകലം പാലിച്ചാരാധിക്കുക
പഞ്ച ലോഹ വിഗ്രഹങ്ങളെ.
പ്രണയിക്കാം പച്ച മനുഷ്യരെ

***

19. താന്തോന്നി 
-----------------

നിന്‍റെ കണ്ണിലൂടെ ലോകം കാണാതെ
എന്‍റെ കണ്ണിലൂടെ കാണാന്‍ ശ്രമിച്ചതിന്
നീയെനിക്കിട്ട പേര് താന്തോന്നി 

***

20. കൊതുക് 
---------------
കാലു വെട്ടില്ല
കൈ വെട്ടില്ല
ചോരപ്പുഴയുമില്ല.

ഒരു തുള്ളിച്ചോര
പിന്നൊരു നിമിഷം ചൊറിയല്‍ 
ഇതിനാലെ ഞാനെത്ര പഴികേട്ടു മനുഷ്യാ !

***

21. പ്രണയം 
--------------
പ്രണയത്തിനു
കണ്ണില്ലെങ്കില്‍
പിന്നെങ്ങനെ

പ്രണയിച്ചു കെട്ടിയ 
പാത്തുമ്മ 
രണ്ടു പെറ്റപ്പോ

കുട്ടിരാമന്‍ വേറെ 
പറ്റുതുടങ്ങിയത്?

***


22. അതിജീവനത്തിന്
------------------------
മിന്നാമ്മിനുങ്ങിനും വേണം,
ഉള്ള പ്രകാശത്തില്‍ 
സ്വകാര്യമായ ‍അഹങ്കാരവും
നില നില്‍ക്കണമെന്നുള്ള 
അത്യാഗ്രഹവും.

***

23. നക്ഷത്രം
---------------
പൊലിഞ്ഞു പോയാലുമേറെ നാള്‍
പ്രകാശം പരത്തുന്നൂ
നക്ഷത്രങ്ങള്‍!
നമ്മളോ?

***

24. സിംഹക്കുട്ടി 
------------------
സിംഹം പെറ്റു
വളര്‍ത്തിയ പെണ്ണിന്
പുടവകൊടുത്തത് 
പുലിക്കുട്ടി! 

കഥയേതുമറിയാത്ത
പൂച്ചകളവളെ
മ്യാവൂ മ്യാവൂ
പഠിപ്പിക്കുന്നു!

ഈജന്മമിനിയൊരു
പൂച്ചയാവാന്‍
മ്യാവൂ മ്യാവൂ
പാടി നടക്കാന്‍
കഴിയില്ലവള്‍ക്ക്
വ്യാമോഹമരുത്!

***

25. ചെണ്ട
----------
അടികൊള്ളാന്‍ ഇനി വയ്യെന്ന് ചെണ്ട 
വേറെ ജോലി അറിയില്ലെന്ന് മാരാര്‍!
കൊണ്ടും കൊടുത്തും മുന്നോട്ട്!

***

26. കറവപ്പശു
---------------

കറവപ്പശുവിനോടുള്ള 
സ്നേഹം കുറഞ്ഞതും 
പുതിയ കുറ്റങ്ങള്‍ ഉണ്ടാവുന്നതും ‌ 
കറവ വറ്റിയതുകൊണ്ട് മാത്രമല്ല..

പുതുതായി പ്രസവിച്ച
മറ്റൊരു പശു
കൂടുതല്‍ പാല്
തരുന്നതുകൊണ്ടാ


***

27. നട്ടെല്ല്
----------
നട്ടെല്ലുള്ളവനറിയുമോ
അതില്ലാത്തവന്‍റെ 
നോവും പിടച്ചിലും!

***

28. മൂല്യം
-----------
മൂല്യമെന്തെന്നറിയുന്നവനെ
മൂല്യച്യുതിയെന്തെന്നറിയൂ

***

29. വിഷുക്കൊന്ന
-----------------

കൊന്നപ്പെണ്ണിന് 
കീമോ കഴിഞ്ഞു.
തല മറയ്ക്കാന്‍ 
തുണി വേണം!

***

30. ഒറ്റയാന്‍ 
------------------
സ്നേഹമായ്  
സാന്ത്വനമായ്
ഇന്നെന്‍ കൂടെയുണ്ട് 
നീ 
എപ്പോഴും 

എന്നിട്ടും
ഒറ്റയാനായി
അലയുന്നതെന്തേ
ഞാന്‍?


***

                                                                             ************************


3 comments:

  1. മുപ്പതും കൊള്ളാം

    ReplyDelete
  2. വിഗ്രഹങ്ങള്‍ ഉടയാതിരിക്കാന്‍ ശ്രദ്ധിക്കുക.....
    എല്ലാം നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  3. nalla varikal, onninu onn mecham.....gud kp

    ReplyDelete