1/8/16

ഭൂമിയുടെ അവകാശികൾ


പാമ്പ് നമ്മെ കടിക്കാതിരിക്കാൻ
തിരിഞ്ഞു നിന്ന് കടിക്കുമോ നമ്മൾ ?

ഓന്നുകിലൊഴിവാക്കി തിരിഞ്ഞു നടക്കും
അല്ലെങ്കിൽ വടിയാലടിച്ചു കൊല്ലും

പാമ്പിനെ പാമ്പിന്റെ വഴിക്ക് വിടുക
വിഷദന്തം നമുക്കില്ലവയ്ക്കുണ്ട്

തിരിഞ്ഞു കടിച്ചിട്ട് കാര്യമില്ല
തിരിച്ചു കിട്ടാത്ത ജീവനല്ലേ ?

ജീവിതയാത്രയിലുടനീളം കാണാം
വിഷമുള്ള കരിമൂർഖനണലികളെ

അടിച്ചുകൊല്ലാനെളുപ്പമാണ്
വേണ്ട, അവരുമീ ഭൂമിക്കവകാശികൾ

---------------------------------
അനിത പ്രേംകുമാർ

നീയേത്, ഞാനേത്


ഫ്രിഡ്ജിൽ നിന്നും
പുറത്തു ചാടിയ
രണ്ടയിസ്‌
കഷണങ്ങൾ

പൊട്ടിച്ചിരിച്ചു
കെട്ടി മറഞ്ഞു
തുള്ളിക്കളിച്ചു
ചിരിച്ചു രസിച്ചു

പിന്നവർ പരസ്പര
മലിഞ്ഞു ചേര്ന്നു
ഒരിത്തിരി വെള്ളം
ബാക്കിയുമായി

വെള്ളമായ് മാറിയോർ
പരസ്പരം ചോദിച്ചു
ഇതിൽ നീയേത്?
ഞാനേത്?

കണ്ടെത്തിയ ഉത്തരം

ഇനി നീയില്ല,
ഞാനില്ല,
നമ്മൾ മാത്രം!

*******************
അനിത പ്രേംകുമാർ

സമൂഹം



സമൂഹം 


ഒരല്പം
ബുദ്ധിയില്ലായ്മ
പെണ്ണിനൊരു
അലങ്കാരമാണ്

ഒരല്പം
ബുദ്ധി കൂടുതല്‍
ആണിനും
അലങ്കാരം

എങ്ങാനുമിതൊന്നു
തിരിഞ്ഞു പോയാല്‍
രണ്ടാളും നന്നായി
അഭിനയിക്കണം

പെണ്ണോ, ബുദ്ധി
കുറവെന്നും,

ആണോ, അത്
കൂടുതലെന്നും

*****************

കവിത: അനിത പ്രേംകുമാര്‍

കണ്ണാടി


എന്നും പരസ്പരം
കാണുന്നു ഞങ്ങൾ
കാണുമ്പോഴൊക്കെ
ചിരിക്കുന്നു ഞാനും

വശ്യമായ്, സ്നേഹമായ്
പുഞ്ചിരിക്കും പിന്നെ
കോപ്രായമോരോന്നു
കാട്ടുമവളെ

നീയെത്ര സുന്ദരി
എന്നൊരു വാക്കിനാൽ
ഉള്ളം കുളിർപ്പിക്കു
മെന്നാശ വച്ചു ഞാൻ

അന്നും പറഞ്ഞില്ല
ഇന്നും പറഞ്ഞില്ല
എന്മുഖം ചന്തമെ
ന്നോതിയില്ല!

എന്നിട്ടുമിന്നും ഞാൻ
നിത്യവും ചെല്ലുന്നു
ഏങ്ങാനുമവളത്
ചൊന്നെങ്കിലൊ!

മാനസാന്തരം വന്നു
മാറിയാലോ, അവൾ!
മനസ്താപമെങ്ങാനും
മാറ്റിയാലോ !

******************

സ്ത്രീ




സ്ത്രീ
---------
അവൾക്ക്
അണിയറ 
മതിയായിരുന്നു

അരങ്ങത്തേയ്‌ക്കവളെ
പിടിച്ചിട്ടപ്പോഴും
സ്വയമേവ
വന്നണഞ്ഞപ്പോഴും
പാടുപെടുകയായിരുന്നവൾ
അന്നും, ഇന്നും.

അണിയറയിൽ
നിങ്ങളെയൊരുക്കി
സംഭാഷണങ്ങൾ
പഠിപ്പിച്ചു
അരങ്ങിൽനിങ്ങൾക്ക്
തെറ്റുമ്പോൾ
ഉന്തുന്തു ന്തുന്തുന്തു
ന്താളെയുന്ത്
എന്ന് പറഞ്ഞു നിങ്ങളെ
വിജയത്തിലേറ്റുക

അതായിരുന്നെവളുടെ
ജീവിത ലക്ഷ്യം.

ഇന്ന് ,
അരങ്ങിൽ
നിറഞ്ഞാടുന്നു
എന്ന് മറ്റുള്ളോർക്ക്
തോന്നുമ്പോഴും

നഷ്ടപ്പെട്ട
അണിയറയുടെ
സ്വകാര്യത തേടുന്നു,
അവളും,
അവളുടെ ചിന്തകളും
പിന്നക്ഷരങ്ങളും

നിയോഗം
അവിടെയായിരുന്നു
അരങ്ങത്തായിരുന്നില്ല

തളരുന്നവൾ
എന്നിട്ടും
തുടരുന്നവൾ

അണിയറ ജോലിക്ക്
കൂലിയില്ല!
അത് ചെയ്യുന്ന പെണ്ണിന്
പേരുമില്ല!
-----------------------------
അനിത പ്രേംകുമാർ

ചില മുത്തശ്ശിക്കഥകൾ


രാവിലെ എഴുന്നേറ്റാൽ പെണ്‍കുട്ടികൾ വീടും മുറ്റവും ഒക്കെ അടിച്ചു വാരി വൃത്തിയാക്കണം എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"എന്താ മുത്തശ്ശീ ഏട്ടൻ അടിച്ചു വാരിയാൽ?"
അതൊക്കെ പെണ്‍കുട്ട്യോൾ ചെയ്യേണ്ട പണിയല്ലേ?
അതെന്താ ആണ്കുട്ട്യോൾ ചെയ്‌താൽ?
മോളെ, അടിച്ചു വാരി ക്കഴിഞ്ഞു മുറ്റത്തോട്ടൊന്നു നോക്ക്യേ. എന്നിട്ട് മനസ്സിലൊട്ടും.
മുറ്റം വൃത്തിയായ പോലെ മനസ്സും വൃത്തിയായതു കാണാം. ദുഷ്ചിന്തകളൊക്കെ ഒഴിഞ്ഞു പോകും.
അപ്പോ ഏട്ടന്റെ മനസ്സ് അങ്ങനെ വൃത്തിയാവണ്ടേ മുത്തശ്ശി?
ആങ്കുട്ട്യോള് എപ്പോം ഫ്രഷ്‌ ആയിരിക്കും. അവര് കേട്ട കാര്യോ, കണ്ട കാര്യോം ഒന്നും നമ്മളെ പ്പോലെ ഏതു നേരവും മനസ്സിലിട്ടു നടക്കൂല. ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ അപ്പപ്പോ മറക്കും.
എന്നാൽ, അല്പം വലുതാണ്‌ എങ്കിലോ , മരണം വരെ കൊണ്ട് നടക്കുകയും ചെയ്യും. അതിനു ഈ ചൂല് കൊണ്ടൊന്നും ഒന്നും ചെയ്യാനും പറ്റില്ല.
ആണോ?
എന്തായാലും ഇത് പണ്ടത്തെ കാര്യം.
ഇപ്പോഴത്തെ ആണ്‍കുട്ടികൾ പെണ്‍കുട്ടികളെപ്പോലെ തന്നെ യായിട്ടുണ്ടോ സ്വഭാവം എന്നറിയില്ല. ഉണ്ടെങ്കിൽ അവർക്കും ബാധകം.
പിന്നെ, പെണ്‍കുട്ടികൾ ഇന്ന് ആണ്‍കുട്ടികളെക്കാൾ നന്നായി പുറത്തു ജോലി ചെയ്തുകൂടി തുടങ്ങിയപ്പോ ഇതിനൊക്കെ അവര്ക്കും നേരമില്ലാതായി.
ഞാനെന്തായാലും ഇറയവും മുറ്റവും ഒക്കെ ഒന്ന് തൂത്തുവാരി വൃത്തിയാക്കട്ടെ...
ഇന്നലെ പെയ്ത മഴയ്ക്കും കാറ്റിലും പെട്ട് മുറ്റം നിറയെ കരിയിലകളാന്നെ..
**************************

കല്ല്യാണക്കടങ്ങള്‍





എനിക്ക് നേരിട്ടറിയുന്ന ഒരു പെണ്‍കുട്ടി.
അവളോടു അവളുടെ അച്ഛന്‍ എപ്പോഴും പറയുമായിരുന്നു, അവള്‍‍ അച്ഛന്റെ രാജകുമാരി ആണ് എന്ന്. എന്നിട്ടും തിരിച്ചടക്കാന്‍ പറ്റും എന്ന രീതിയിലുള്ള കടങ്ങള്‍ എടുത്തു പൂര്‍ത്തിയാക്കി ക്കൊണ്ടിരുന്ന വീടിന്റെ പണി കഴിയുന്നതിനു മുന്നേ കല്ല്യാണം ഉറച്ചപ്പോള്‍ ആകെ അങ്കലാപ്പായി.
അന്ന് 22 വയസ്സുണ്ടായിരുന്ന അവള്‍‍ അച്ഛനോട് പറഞ്ഞത്, എനിക്ക് സ്വര്‍ണ്ണം ഒന്നും വേണ്ട, അച്ഛന്‍ അതിനു വേണ്ടി ഇനി കടമെടുക്കണ്ട എന്ന്. സത്യത്തില്‍ അന്നൊന്നും അവള്‍ ‍ അറിഞ്ഞിരുന്നില്ല, ശ്രദ്ധിച്ചിരുന്നില്ല, എല്ലാ പെണ്‍കുട്ടികളും പൊന്നില്‍ മുങ്ങിയാണ് കല്ല്യാണം കഴിക്കുക, ഇല്ലെങ്കില്‍ കാഴ്ചക്കാര്‍ക്കും അത് ബോറാകും എന്ന്. അവളുടെ അമ്മയൊട്ട് പറഞ്ഞുമില്ല.
ഇനി അറിഞ്ഞിരുന്നെങ്കിലോ, തല്‍ക്കാലം കല്ല്യാണം വേണ്ടെന്നു വയ്ക്കുമായിരുന്നു.
അതുകൊണ്ട് തന്നെ പേരിനു സ്വര്‍ണ്ണവും അണിഞ്ഞു മുഖം നിറയെ ചിരിയുമായി കല്ല്യാണം നടന്നു... പിന്നീട് അതില്‍ അവള്‍ക്കു ഇത്തിരി വിഷമം തോന്നിയത്രെ... (അവളുടെ ഭര്‍ത്താവിനു അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. പക്ഷെ ആര്‍ക്കെങ്കിലും ഒക്കെ വിഷമമായിട്ടുണ്ടാകും എന്നോര്‍ത്ത്..)
എന്തായാലും ഏതൊരാവശ്യത്തിനും അവർ ഇപ്പോഴും എപ്പോഴും കൂടെയുണ്ട്.
മാതാപിതാക്കള്‍ തങ്ങളുടെ കഴിവിനനുസരിച്ച് മാത്രം സ്വര്‍ണ്ണം കൊടുത്തിരുന്ന രീതിയൊക്കെ ഇപ്പോള്‍ മാറി
ഇന്നത്തെ നമ്മുടെ നാട്ടിലെ രീതിയനുസരിച്ച് മിക്കവാറും എല്ലാ ആളുകളും മക്കളുടെ കല്യാണത്തിന് തന്നെ കൊണ്ട് കഴിയുന്നത് മുഴുവന്‍ ഉണ്ടാക്കിയാലും , അത് പകുതിയേ ആകുന്നുള്ളൂ....ബാക്കി പകുതി അവര്‍ ലോണ്‍ എടുത്തും ഉണ്ടാക്കുന്നു... എന്നിട്ട് ആ കടം വീട്ടാന്‍ ബാക്കിയുള്ള ജീവിതകാലം മുഴുവനും കഴുതയെക്കാള്‍ കഷ്ടപ്പെടുന്നു.
സ്ത്രീധനം പേരിനു പോലും ഇല്ലാത്ത, ചോദിക്കുകയോ, പറയുകയോ ചെയ്യാത്ത ഞങ്ങളുടെ കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ പൊന്നില്‍ പൊതിഞ്ഞാണ് പെണ്‍കുട്ടികള്‍ കല്യാണ പന്തലില്‍ എത്തുന്നത്. അരക്കിലോ, ഒരുകിലോ , ഒന്നരക്കിലോഎന്ന രീതിയില്‍ ആണത്രേ കണക്ക്. ശരീരത്തില്‍ കൊള്ളാഞ്ഞത് പെട്ടിയില്‍ ആക്കിയാണ് കൊണ്ടുപോയത് എന്ന രീതിയിലും പറയുന്നത് കേട്ടു.
നാട്ടുകാരെ കാണിക്കുക, അല്ലെങ്കില്‍ കേള്‍പ്പിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.
ഇതിനു മുന്നില്‍ ഉണ്ടാവുക പൊങ്ങച്ചം മുഖ മുദ്രയാക്കിയ സ്ത്രീകളായിരിക്കും.
പിന്നില്‍, ഗള്‍ഫില്‍, അല്ലെങ്കില്‍ അന്യ നാട്ടില്‍ കിടന്നു കഷ്ടപ്പെടുന്ന അച്ഛന്‍, അമ്മാവന്‍ തുടങ്ങിയ പുരുഷന്മാരും . അവര്‍ക്ക് വോയിസ്‌ ഇല്ല, സ്നേഹത്തിനു വേണ്ടി, സമാധാനത്തിനു വേണ്ടി അവര്‍ നിശ്ശബ്ദരായി നില്‍ക്കുന്നു .അതിന്‍റെ ബാക്കി പത്രമായി പലരും തിരിച്ചുവരാന്‍ ഒരിക്കലും കഴിയാതെ ഗള്‍ഫില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.
എന്നാല്‍ രവിപിള്ള തന്‍റെ മകള്‍ക്ക് കൊടുക്കുന്ന വജ്രാഭരണത്തില്‍ തൃപ്തി പോരാഞ്ഞിട്ട് ലോണിനു അപ്ലൈ ചെയ്തതായി ആരും പറഞ്ഞു കേട്ടില്ല. അതിന്‍റെ പേരില്‍ അദേഹത്തിന്റെ ഇനിയുള്ള ജീവിതം കഴുതയെ പ്പോലെ പണിയെടുക്കേണ്ടിയും വരുന്നില്ല. പിന്നെ എന്താണ് നമ്മുടെ പ്രശ്നം?
രാജാവിന്‍റെ മകള്‍ രാജകുമാരി തന്നെയാണല്ലോ!i

പ്രസവിക്കാൻ പെണ്ണിനെ കഴിയൂ


ഒരിക്കൽ ഒരു രാജാവ് തന്റെ സ്നേഹിതനോടൊപ്പം ചതുരംഗം (ഇന്നത്തെ ചെസ്സ്‌ ) കളിക്കുകയായിരുന്നു.
അകത്ത് തന്റെ കുഞ്ഞിനെ നോക്കുന്നതിനോടൊപ്പം പുറത്തെകളിയും വീക്ഷിച്ചിരുന്ന ഭാര്യ പെട്ടെന്നാണ് ആ സത്യം മനസ്സിലാക്കിയത്.
അതെ, കളിയിൽ തന്റെ പ്രിയപ്പെട്ടവൻ തോൽക്കാൻ തയ്യാറായി നിൽക്കുന്നു. അദ്ദേഹത്തിന്റെ ചതുരംഗപ്പടയിലെ രാജാവിനെ മറുപക്ഷം ഇനി നീങ്ങാൻ പറ്റാത്ത വിധം കുടുക്കിയിരിക്കുന്നു. ഇനി തോൽവി സമ്മതിക്കുകയല്ലാതെ വേറെ മാർഗമില്ല. ആകെ തകർന്നിരിക്കുകയാണ് അദ്ദേഹം.
അപ്പോഴാണ്‌ മഹാറാണി മറ്റൊരു കാര്യം കണ്ടുപിടിച്ചത്. മഹാരാജാവ് ശ്രദ്ധിക്കാതിരുന്ന ഒരു ചെറിയ, എന്നാൽ വലിയ ഒരു കാര്യം. എന്താണ് എന്നല്ലേ?
വെറുമൊരു കാലാളിനെ നീക്കിയാൽ രാജാവിന് ഈ പ്രതിസന്ധിയിൽ നിന്നും കരകയാറാം. കളി വീണ്ടും തുടരാം. ഒരു പക്ഷേ കളിയിൽ പിന്നീട് വിജയം വരിക്കാം.
പക്ഷെ, കളിയിൽ പങ്കെടുക്കാത്ത താൻ എങ്ങനെ അത് പറയും? അതിനും അവർ ഒരു സൂത്രം കണ്ടുപിടിച്ചു.
കുഞ്ഞിനെ താരാട്ട് പാടിക്കൊണ്ടിരുന്ന അവർ അതിലെ വരികൾ ഒന്ന് മാറ്റിപ്പിടിച്ചു. എന്നിട്ട് ഈണത്തിൽ ഇങ്ങനെ പാടി.
" ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തുന്തുന്ത്
ഉന്തുന്തു ന്തുന്തുന്തു
ന്താളെയുന്ത് "
അവർ പാടിയത് സ്നേഹിതൻ ശ്രദ്ധിച്ചില്ലെങ്കിലും രാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം കാലാളിനെ നീക്കുകയും കളിയിൽ അവസാനം വിജയം കൈ വരിക്കുകയും ചെയ്തു.
യഥാർത്ഥത്തിൽ ഇതാണ് പത്നീ ധർമ്മം. അവൾ എപ്പോഴും അരങ്ങത്ത് ഉണ്ടാവണം എന്നില്ല. എങ്കിലും അയാളുടെ വിജയങ്ങൾക്ക് പിന്നിൽ അവർ ഉണ്ടാവാം. ഒരുപക്ഷേ ലോകത്തോട് അതാരും വിളിച്ചു പറയാത്തതുകൊണ്ട് അവർ എവിടെയും അറിയപ്പെടുന്നുണ്ടാവില്ല എന്ന് മാത്രം.
എന്ന് മുതലായിരിക്കും സ്ത്രീകൾ വീട്ടുജോലികൾക്ക് പുറമേ പുറത്തും ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ടാവുക? അവന്റെ മാത്രം വരുമാനം കൊണ്ട് കുടുംബം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോഴാകാം.
അല്ലെങ്കിൽ അവനോളമോ, അതിലേറെയോ വിദ്യാഭ്യാസം നേടിയപ്പോൾ ആ വിദ്യ പാഴായിപ്പോകാതിരിക്കാൻ ആവാം.
കാരണം എന്ത് തന്നെ ആയാലും ആണിനോനോടൊപ്പം തന്നെ പുറത്തുപോയി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ അവൾ കുറച്ചുകൂടി ആത്മാഭിമാനം ഉള്ളവളായി എന്നത് സമ്മതിക്കാതെ വയ്യ. അതിനു കാരണം കൈയ്യിൽ പണം വരുന്നു, തന്റെ വാക്കുകൾക്കു മറ്റുള്ളവർ വില കല്പ്പിക്കുന്നു എന്നതും ആവാം.
അപ്പോഴും വീട്ടുജോലികൾ മുഴുവനും, കൂടെ കുഞ്ഞുങ്ങളെ പ്രസവിക്കൽ, നന്നായിവളർത്തൽ തുടങ്ങിയ ഉത്തരവാദിത്വങ്ങളും അവൾ പരാതികൾ പറഞ്ഞും പറയാതെയും ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അവൻ ചെയ്യുന്നതിന്റെ ഇരട്ടിയോളം ജോലികൾ!
അപ്പോഴും നമ്മൾ പറഞ്ഞുകൊണ്ടിരുന്നു. "അവൾ പെണ്ണല്ലേ അവളെ ഇതിനൊന്നും കൊള്ളില്ല. ഇതൊക്കെ പുരുഷന്മാര്ക്ക് മാത്രം പറഞ്ഞിട്ടുള്ള ജോലികൾ ആണ്. അവൾ വീടും കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ഇരുന്നാൽ മതി " എന്ന്.
അവൾ അതിനും തയ്യാറായിരുന്നു. വീട്ടു ജോലികൾ, കുഞ്ഞുങ്ങളെ പ്രസവിക്കലും വളർത്തലും, ഒക്കെ പുരുഷൻ ചെയ്യുന്ന, വരുമാനം ഉണ്ടാക്കുന്നജോലികൾ പോലെ തന്നെ മികച്ച ജോലികൾ ആയി സമൂഹം അംഗീകരിച്ചിരുന്നു എങ്കിൽ.
ചെയ്യുന്ന ജോലി വരുമാനം ഇല്ലാത്തതായത്കൊണ്ട്, അവൾ കൈനീട്ടാതെ തന്നെ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് അവൾക്കു പകുത്തു കൊടുത്തിരുന്നു എങ്കിൽ.
ഇതൊന്നും നടക്കാത്തതുകൊണ്ടുതന്നെ, അണിയറയിൽ മാത്രമല്ല, അരങ്ങത്തും അവൾ ഉണ്ടാവും.
*******************************
അനിത പ്രേംകുമാർ

പെരുമഴക്കാലം





പ്രണയം,
തോരാതെ പെയ്യുന്ന
മഴയാണ്

 
കാറ്റിലുലയുന്ന
വന്മരച്ചില്ലയില്‍
തുള്ളിക്കൊരുകുടം
പെയ്യുന്ന മഴയിലും
കൊക്കോടു കൊക്കുരുമ്മി
മെയ്യോടു മെയ്ചേര്‍ത്ത്
പ്രണയമഴ നനയുമ്പോള്‍,

അധികം നനയണ്ട
തണുപ്പ് പിടിച്ചിടും
എന്ന് നീ പറയുമ്പോഴും
നനയാതിരിക്കുന്നതെങ്ങനെ?

പുതുമഴനനയാന്‍
നീയെന്നെ വിട്ടില്ല

പ്രണയം തോരാതെ
പെയ്യുന്ന മഴയെന്ന്,
അതിലൊന്നു നനയുക
സുഖമെന്ന്
പുതുമഴ വന്നപ്പോ
ളറിഞ്ഞില്ല നീ,

വാക്കാലെ ചൊന്നതു
കേട്ടില്ലനീ.

ചുറ്റും തിമര്‍ത്തു
പെയ്യുന്ന മഴയില്‍
ആലിപ്പഴങ്ങള്‍
പൊഴിയുന്ന മഴയില്‍
നമുക്ക് നമ്മെ
മറന്നൊന്നു പാടാം
കയ്യോടു കൈ ചേര്‍ത്ത്
നൃത്തവുമാടാം

പ്രണയം,
തോരാതെ പെയ്യുന്ന
മഴയാണ്

അത് തോര്‍ന്നെന്നാല്‍
നമ്മളും തീര്‍ന്നിടൂലെ!

***********************


അനിത പ്രേംകുമാര്‍