1/8/16

കല്ല്യാണക്കടങ്ങള്‍





എനിക്ക് നേരിട്ടറിയുന്ന ഒരു പെണ്‍കുട്ടി.
അവളോടു അവളുടെ അച്ഛന്‍ എപ്പോഴും പറയുമായിരുന്നു, അവള്‍‍ അച്ഛന്റെ രാജകുമാരി ആണ് എന്ന്. എന്നിട്ടും തിരിച്ചടക്കാന്‍ പറ്റും എന്ന രീതിയിലുള്ള കടങ്ങള്‍ എടുത്തു പൂര്‍ത്തിയാക്കി ക്കൊണ്ടിരുന്ന വീടിന്റെ പണി കഴിയുന്നതിനു മുന്നേ കല്ല്യാണം ഉറച്ചപ്പോള്‍ ആകെ അങ്കലാപ്പായി.
അന്ന് 22 വയസ്സുണ്ടായിരുന്ന അവള്‍‍ അച്ഛനോട് പറഞ്ഞത്, എനിക്ക് സ്വര്‍ണ്ണം ഒന്നും വേണ്ട, അച്ഛന്‍ അതിനു വേണ്ടി ഇനി കടമെടുക്കണ്ട എന്ന്. സത്യത്തില്‍ അന്നൊന്നും അവള്‍ ‍ അറിഞ്ഞിരുന്നില്ല, ശ്രദ്ധിച്ചിരുന്നില്ല, എല്ലാ പെണ്‍കുട്ടികളും പൊന്നില്‍ മുങ്ങിയാണ് കല്ല്യാണം കഴിക്കുക, ഇല്ലെങ്കില്‍ കാഴ്ചക്കാര്‍ക്കും അത് ബോറാകും എന്ന്. അവളുടെ അമ്മയൊട്ട് പറഞ്ഞുമില്ല.
ഇനി അറിഞ്ഞിരുന്നെങ്കിലോ, തല്‍ക്കാലം കല്ല്യാണം വേണ്ടെന്നു വയ്ക്കുമായിരുന്നു.
അതുകൊണ്ട് തന്നെ പേരിനു സ്വര്‍ണ്ണവും അണിഞ്ഞു മുഖം നിറയെ ചിരിയുമായി കല്ല്യാണം നടന്നു... പിന്നീട് അതില്‍ അവള്‍ക്കു ഇത്തിരി വിഷമം തോന്നിയത്രെ... (അവളുടെ ഭര്‍ത്താവിനു അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. പക്ഷെ ആര്‍ക്കെങ്കിലും ഒക്കെ വിഷമമായിട്ടുണ്ടാകും എന്നോര്‍ത്ത്..)
എന്തായാലും ഏതൊരാവശ്യത്തിനും അവർ ഇപ്പോഴും എപ്പോഴും കൂടെയുണ്ട്.
മാതാപിതാക്കള്‍ തങ്ങളുടെ കഴിവിനനുസരിച്ച് മാത്രം സ്വര്‍ണ്ണം കൊടുത്തിരുന്ന രീതിയൊക്കെ ഇപ്പോള്‍ മാറി
ഇന്നത്തെ നമ്മുടെ നാട്ടിലെ രീതിയനുസരിച്ച് മിക്കവാറും എല്ലാ ആളുകളും മക്കളുടെ കല്യാണത്തിന് തന്നെ കൊണ്ട് കഴിയുന്നത് മുഴുവന്‍ ഉണ്ടാക്കിയാലും , അത് പകുതിയേ ആകുന്നുള്ളൂ....ബാക്കി പകുതി അവര്‍ ലോണ്‍ എടുത്തും ഉണ്ടാക്കുന്നു... എന്നിട്ട് ആ കടം വീട്ടാന്‍ ബാക്കിയുള്ള ജീവിതകാലം മുഴുവനും കഴുതയെക്കാള്‍ കഷ്ടപ്പെടുന്നു.
സ്ത്രീധനം പേരിനു പോലും ഇല്ലാത്ത, ചോദിക്കുകയോ, പറയുകയോ ചെയ്യാത്ത ഞങ്ങളുടെ കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ പൊന്നില്‍ പൊതിഞ്ഞാണ് പെണ്‍കുട്ടികള്‍ കല്യാണ പന്തലില്‍ എത്തുന്നത്. അരക്കിലോ, ഒരുകിലോ , ഒന്നരക്കിലോഎന്ന രീതിയില്‍ ആണത്രേ കണക്ക്. ശരീരത്തില്‍ കൊള്ളാഞ്ഞത് പെട്ടിയില്‍ ആക്കിയാണ് കൊണ്ടുപോയത് എന്ന രീതിയിലും പറയുന്നത് കേട്ടു.
നാട്ടുകാരെ കാണിക്കുക, അല്ലെങ്കില്‍ കേള്‍പ്പിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.
ഇതിനു മുന്നില്‍ ഉണ്ടാവുക പൊങ്ങച്ചം മുഖ മുദ്രയാക്കിയ സ്ത്രീകളായിരിക്കും.
പിന്നില്‍, ഗള്‍ഫില്‍, അല്ലെങ്കില്‍ അന്യ നാട്ടില്‍ കിടന്നു കഷ്ടപ്പെടുന്ന അച്ഛന്‍, അമ്മാവന്‍ തുടങ്ങിയ പുരുഷന്മാരും . അവര്‍ക്ക് വോയിസ്‌ ഇല്ല, സ്നേഹത്തിനു വേണ്ടി, സമാധാനത്തിനു വേണ്ടി അവര്‍ നിശ്ശബ്ദരായി നില്‍ക്കുന്നു .അതിന്‍റെ ബാക്കി പത്രമായി പലരും തിരിച്ചുവരാന്‍ ഒരിക്കലും കഴിയാതെ ഗള്‍ഫില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.
എന്നാല്‍ രവിപിള്ള തന്‍റെ മകള്‍ക്ക് കൊടുക്കുന്ന വജ്രാഭരണത്തില്‍ തൃപ്തി പോരാഞ്ഞിട്ട് ലോണിനു അപ്ലൈ ചെയ്തതായി ആരും പറഞ്ഞു കേട്ടില്ല. അതിന്‍റെ പേരില്‍ അദേഹത്തിന്റെ ഇനിയുള്ള ജീവിതം കഴുതയെ പ്പോലെ പണിയെടുക്കേണ്ടിയും വരുന്നില്ല. പിന്നെ എന്താണ് നമ്മുടെ പ്രശ്നം?
രാജാവിന്‍റെ മകള്‍ രാജകുമാരി തന്നെയാണല്ലോ!i

1 comment:

  1. പൊങ്ങച്ചം തന്നെയാണു.. അല്ലെങ്കിൽ എന്റെ മകള്ക്ക് അവൾ കേറിചെല്ലുന്ന വീട്ടില് സ്വസ്ഥത ഉണ്ടാവില്ലേ എന്നൊരു ഭയം. കാലാന്തരേ ചിലപ്പോള വ്യവസ്ഥിതികളിൽ മാറ്റം വന്നേക്കാം..

    ReplyDelete