4/4/17

പൂച്ചക്കുട്ടികളെ സൃഷ്ടിക്കും മുന്നേ..

















പൂച്ചക്കുട്ടികളെ സൃഷ്ടിക്കും മുന്നേ

ഉള്ളിലെരിയുന്ന കനലുകളൊക്കെയും
വെള്ളമൊഴിച്ചു കെടുത്തിയെന്നാകിലും
ഒരു തളിർ തെന്നലിൻകുഞ്ഞു തലോടലിൽ

ഒന്നായ് തെളിയുന്നു കത്തുന്നു കനലുകൾ!

ചാരത്താൽ മൂടിക്കിടക്കുന്നതൊക്കെയും
ചാരമാണെന്നു ധരിക്കുന്നു നാം വൃഥാ
ഓർമ്മകളാകുന്ന കനലുകളൊക്കെയും
ഓമനത്തത്തോടെ കൂടെ കരുതുവോർ!

വേദനിപ്പിക്കായ്ക, നീയിന്നബലയായ്
നിന്മുന്നിൽ നിൽക്കുന്ന പാവം പെൺകുട്ടിയെ
വേദനിപ്പിക്കായ്ക നീയിന്നവളെ, നിൻ
ഭാവിയിൽ താങ്ങായി മാറേണ്ടവളവൾ

കനലുകൾ സൃഷ്ടിക്കയെന്നതെളുപ്പമാ-
-ണൂതിക്കെടുത്തുക എന്നത് കഷ്ടവും
ചാരത്താൽ മൂടിക്കിടക്കുന്നതൊക്കെയും
ചാരമാണെന്നു ധരിക്കുക വേണ്ട നീ!

ഒരുനാളവൾ വരും ഒരു ഭദ്ര കാളിയായ്
ഒരുനാളവൾ വരും സംഹാര രുദ്രയായ്
മാനാപമാനങ്ങൾ പെണ്ണിന് മാത്രമോ?
മാനമില്ലാത്തോരോ, ആണ്‍ജന്മമൊക്കെയും?

തേന്മൊഴി,കിളിമൊഴി,കളമൊഴിയായവൾ
തേൻകൂടുമായിട്ടു നിന്മുന്നിൽ വന്നെന്നാൽ
തേനൂറും വാക്കിൽ മയങ്ങുന്നു നീയെന്നും
തേൻകൂട്ടിനുള്ളിലെ തത്തയായ് തീരുന്നു!

കനലുകൾ തീർത്തത് നീയല്ലേ കോവാലാ
കനലിലെരിഞ്ഞതും ഇന്ന് നീ അല്ലയോ?
കണ്മുന്നിൽ കാണുന്ന പെൺശരീരങ്ങളെ
കത്തുന്ന കാമത്താൽ നോക്കുവതെന്തുനീ?

*****************************************
അനിത പ്രേംകുമാർ

No comments:

Post a Comment