4/12/17

വിഷു ആശംസകള്‍




കണിക്കൊന്നകള്‍ പൂത്തുലയാനും വിഷുപ്പക്ഷികള്‍ പാട്ട് പാടാനും തുടങ്ങിയിരിക്കുന്നു.
മൂവാണ്ടന്‍ മാവുകളില്‍ കണ്ണിമാങ്ങകള്‍ നിന്ന് ചിണുങ്ങുന്നു.
പറയി പെറ്റ പന്തീരു കുലത്തിലെ മൂത്തയാളായ നമ്പൂതിരിക്ക് പറയന്‍ തന്‍റെ അറിവില്ലായ്മ കൊണ്ട് കറിവച്ചു കൊടുത്ത പശുവിന്‍ അകിട്, കോവയ്ക്കകളായി  പുനര്‍ജനിച്ചു പന്തലില്‍ തൂങ്ങി യാടുന്നു.
വെള്ളരിക്കകള്‍ മൂത്ത് പഴുത്തു സ്വര്‍ണ്ണ വര്‍ണ്ണങ്ങളില്‍ മാടി വിളിക്കുന്നു.  മുഴുത്ത ഒരു ചക്ക,തേന്‍ വരിക്ക പ്ലാവില്‍,വേരിന്മേല്‍ കായ്ച്ചിരിക്കുന്നു. 
എങ്ങും വിഷുക്കാഴച്ചകള്‍. വീണ്ടും വിഷു വന്നെത്തിയല്ലോ!
 സ്വര്‍ണ്ണവും വെള്ളിയും കോടി മുണ്ടും വാല്‍ക്കണ്ണാടിയും നവധാന്യങ്ങളും
ഒക്കെ ഒരുക്കേണ്ടേ നമുക്ക് കണിവയ്ക്കാന്‍?

കണിക്കൊന്ന പോലെ, കത്തിച്ചു വച്ച നിലവിളക്ക് പോലെ  വിശുദ്ധമാകട്ടെ  നമ്മുടെ ഓരോ പ്രവര്‍ത്തിയും. ഓരോ പ്രഭാതവും നിറഞ്ഞ മനസ്സോടെ  കണികണ്ടുണരാന്‍ ഓരോ ദിവസം കൂടി  ആയുസ്സ് നീട്ടി കിട്ടിയതില്‍ സന്തോഷിക്കുകയാണല്ലോ നാമോരോരുത്തരും!

നമുക്ക് പ്രാര്‍ഥിക്കാം, നമ്മുടെ ഓരോ ദിനവും വിഷു ദിന മാകാന്‍.
ഓരോ പ്രഭാതത്തിലും കാണുന്ന കാഴ്ച വിഷുക്കണി ആകാന്‍.
 വിഷു ആശംസകളോടെ --------

അനിത പ്രേംകുമാര്‍

No comments:

Post a Comment