6/14/17

അവന്‍ കള്ളനോ?




അവന്‍ കള്ളനോ?
-----------------------

(കവിത : അനിത പ്രേംകുമാര്‍ )

പാതിരാത്രിയില്‍
വാതിലില്‍ മുട്ടാതെ
ആരാരും കാണാതെ,
അകത്തു കയറി.

വീട് നിറയെ
ആളുകളെ കണ്ടവന്‍
ഒതുങ്ങിയൊരു മൂലയില്‍
ഒന്നും മിണ്ടാതെ
തരിച്ചു നിന്നു .

എന്തിന് വന്നെന്ന
ചോദ്യത്തില്‍,
കക്കാനായിരുന്നു
എന്ന് മറുപടി.

എങ്കില്‍ കട്ടോളൂ
എന്ന ഉത്തരത്തിനു
എനിക്കതിനു കഴിയില്ല
എന്ന് മറു വാക്ക് !

കക്കാനവന്
സ്വകാര്യത വേണം
ആരുമില്ലാത്തൊരു
വീട് വേണം
കൈയ്യിലായ്
ചെറിയൊരു
ടോര്‍ച്ചു വേണം
ടോര്‍ച്ചിന്റെ
വെട്ടത്തിന്‍
കാഴ്ച വേണം!

എന്നിട്ടും വിളിച്ചു
ഞാന്‍ പോലീസിനെ
കൈയാമം വച്ച്
പറഞ്ഞയച്ചു.

പിന്നെ തിരിഞ്ഞൊന്നു
നോക്കും നേരം
കണ്ടവന്‍ കണ്‍കളില്‍
നീര്‍ത്തുള്ളികള്‍!

എന്തിന് കരയുന്നു ?
കള്ളനല്ലേ നീ?
കക്കാനായ് വന്നെന്ന്
നീ പറഞ്ഞില്ലേ?

അത് കേട്ടു മെല്ലെ
തിരഞ്ഞവന്‍ കീശയില്‍
രത്നം തിളങ്ങുന്ന
മോതിരം കൈയ്യില്‍!
ഇത് ഞാന്‍ നിനക്ക്
തരാനായ്‌ വന്നു .

നീമാത്രം കാണുവാന്‍
നിന്‍ കൈയ്യിലണിയുവാന്‍
മറ്റാരും കാണാതെ
അണിയിക്കുവാനായും!

ആളുകള്‍ ചുറ്റും
നിരന്നത് കണ്ടപ്പോള്‍
നിന്‍ മാനം വലുതെന്നു
തോന്നിയെനിക്കും
സ്വയമൊരു കള്ളനായ്
മാറി ഞാനപ്പോള്‍
നീയോ വിളിച്ചത്
പോലീസിനെയും!

കള്ളനേയല്ല , ഞാന്‍
കാമുകനാണ് ഞാന്‍.
നീപോലുമറിയാതെ
നിന്നെ പ്രണയിച്ച
നിന്‍ കണ്ണിലീരേഴു
ലോകവും ദര്‍ശിച്ച
വെറുമൊരു പാവം
കാമുകനാണ് ഞാന്‍!
 
കാഴ്ചകള്‍ മങ്ങിയ
ലോകത്തിന്‍ മുന്നില്‍
കള്ളനെക്കാള്‍ താഴെ,
പാവം, കാമുകന്മാര്‍!

അതുകൊണ്ട് ചൊന്നു,
ഞാന്‍ കള്ളനെന്ന്!

***************************