1/29/18

പണ്ടാരിയേട്ടൻ




  വീടിന്റെ പിറകിൽ കുന്നും മലകളും ഒക്കെയായി അങ്ങനെ ഒരു പാട് സ്ഥലങ്ങൾ ഉണ്ടായിരുന്നു.. പിറകിലെ കശുമാവിൻ തോട്ടവും , പിന്നെ പഴുത്തു നിൽക്കുന്ന കൈതച്ചക്കകളും ഇരൂൾ മരങ്ങളും നിറഞ്ഞ കാട്ടിലൂടെ മുകളിലേക്ക് നടന്നു കയറിയാൽ നിങ്ങള്ക്ക് കാണാം, മൈലാടൻ പാറ എന്ന സ്ഥലം.. ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ടു കടന്നു പോകുന്ന ഏതാനും ബസ്സുകളെയും മണിക്കൂറുകൾ അവിടെ കാത്തിരുന്നാൽ കാണാം.
പക്ഷെ മൈലാടുന്നത് കാണാൻ ആയിരുന്നു കഷ്ടപ്പെട്ടു അനിയന്റെ കയ്യും പിടിച്ചു ഞാൻ കുന്നും കയറി അവിടെ എത്താറുള്ളത്.. മൈലാടാൻ പാറ പക്ഷെ ആളുകൾ കുഴിച്ചെടുത്തു കുഴിച്ചെടുത്തു പാറ പൊട്ടിച്ചു വലിയ കുളമാക്കി മാറ്റിയത് മയിലിനു ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു..
അവിടെ ആടാൻ ഒരിക്കലും മയിലുകൾ വന്നില്ല.. എന്നിട്ടും ആ പേരിൽ ആകൃഷ്ടരായി ഞങ്ങൾ മിക്ക ദിവസങ്ങളിലും വീട്ടിൽ പറഞ്ഞും പറയാതെയും അവിടെ പോയിക്കൊണ്ടിരുന്നു.. വഴിയിൽ കാണുന്ന പാമ്പുകൾ ഒക്കെ ഞങ്ങൾക്ക് ചേരകൾ ആയി മാറി..
അന്നൊരു ദിവസം അച്ഛമ്മ വിൽക്കാൻഎടുത്തു വച്ച കശുവണ്ടികളിൽ വലിയ രണ്ടെണ്ണവും കട്ടെടുത്താണ് ഞങ്ങൾ മൈലാടാൻ പാറയിൽ പോയത്.
ഉമ്മർക്കാന്റെ കടയിൽ അത് കൊടുത്തു അഞ്ചു പൈസയുടെ രണ്ടു മിഠായിയും വാങ്ങി തിരിച്ചു കുന്നിറങ്ങാൻ തുടങ്ങുമ്പോൾ ആണ് പണ്ടാരി എന്ന് നാട്ടുകാരും പണ്ടാരിഏട്ടൻ എന്ന് ഞങ്ങളും വിളിക്കുന്ന മെലിഞ്ഞുണങ്ങിയ ശരീരമുള്ള ഒരു നാട്ടുകാരൻ ഞങ്ങളുടെ കൂടെ കുന്നിറങ്ങാൻ വന്നത്. വിശേഷങ്ങൾ പറഞ്ഞുകൊണ്ട് കുന്നിറങ്ങി നടന്നു വീട്ടിലെത്തി. പിന്നെ കണ്ടത് വീടിന്റെ പിറകിലെ ഉയരമുള്ള മതിലിനുള്ളിൽ കൂട് കൂട്ടി താമസിക്കുന്ന ഞങ്ങളുടെ മുയലിന് കൂട്ടിൽ കൈ ഇട്ടു പരതുന്ന പണ്ടാരി ഏട്ടനെയാണ്.
മൈലാടൻ പാറയിൽ പോകുന്നതിനു തൊട്ടു മുൻപാണ് ഞങ്ങൾ അവർക്കു മുരിക്കിൻ ഇലകൾ തിന്നാൻ കൊണ്ട് കൊടുത്തതു.
കുത്തനെയുള്ള പറമ്പു താഴെഭാഗം മണ്ണ് നീക്കി വീടെടുക്കുമ്പോൾ പിറകു വശത്തു രൂപപ്പെട്ട ആ മണ് മതിലിന്റെ ഉള്ളിൽ ചെറിയ ഒരു ഗുഹ പോലത്തെ മാളം കൈക്കോട്ട് കൊണ്ട് ഉണ്ടാക്കി, അച്ഛനാണ് ആണും പെണ്ണും ആയ രണ്ടു മുയൽ കുഞ്ഞുങ്ങളെ അതിൽ ഇട്ടതു. അതിനു ശേഷം അവരതിൽ നിറയെ കൊച്ചു കൊച്ചു ഗുഹകളും പിന്നെ ഉപ ഗുഹകളും ഉണ്ടാക്കി കുറെ കുഞ്ഞുങ്ങളെയും പ്രസവിച്ചു വലിയൊരു കുടുംബ മാക്കി മാറ്റിയിരുന്നു. മുന്നിൽ അച്ഛൻ ഉറപ്പിച്ച ഒരു വാതിൽ ഉണ്ട്. അത് തുറന്നു കൊടുത്താൽ അവർ ഓരോ ആളായി പുറത്തു വരും. പിന്നൊരു കളിയാണ്. ഈ വെളുത്തു തുടുത്ത പഞ്ഞിക്കെട്ടുകളും ഞങ്ങളും കൂടി.
ഇതിപ്പോ ഈ പണ്ടാരി ഏട്ടൻ എന്തിനാണ് പകുതി തുറന്ന വാതിലിലൂടെ കൂട്ടിൽ കൈ ഇടുന്നത് എന്ന് നോക്കാനായി ഞങ്ങളും ചെന്നു..
ഇരു ചെവിയും ചേർത്ത് പിടിച്ച ഒരു വലിയ പഞ്ഞിക്കെട്ടു അദ്ദേഹത്തിന്റെ കൈയ്യിൽ കിടന്നു പിടയുകയും ശബ്ദമില്ലാതെ കരയുകയും ചെയ്യുന്നത് ഞങ്ങൾ കണ്ടു.
കുഞ്ഞുങ്ങളായ ഞങ്ങളുടെ കണ്ണീരു ഞങ്ങൾ പഞ്ഞിക്കെട്ടിന്റെ കണ്ണീരിനോട് ചേർത്തിട്ടും ഫലമുണ്ടായില്ല..
ഉച്ചയ്‌ക്കത്തെ ഊണിനു വിളമ്പിയ ഇറച്ചി ഞങ്ങൾ കഴിക്കാത്തതിന് അച്ഛൻ അമ്മയേ വഴക്കു പറയുന്നത് കേട്ടു.
ഞങ്ങൾ രണ്ടുപേരും വെള്ളരിയും ചക്കക്കുരുവും ചേർത്ത് വച്ച ഓലൻ മാത്രം കൂട്ടി ഊണ് കഴിച്ചു മുയലിന്കൂട്ടിനു മുന്നിൽ ഇരിക്കുകയായിരുന്നു അപ്പോൾ..
ഏതു മുയൽ ആവും ചത്തത്? അമ്മ മുയലോ, അതോ അച്ഛൻ മുയലോ?
അതറിയാൻ കൂടും തുറന്നു കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് അന്ന് മുയലുകൾ ഒന്ന് പോലും വന്നില്ല.. ഞങ്ങൾ മുരിക്കിലകൾ പറിച്ചുകൊണ്ടു വന്നു കൊടുത്തു കൊണ്ടിരുന്നു. അന്ന് പക്ഷെ അവരാരും ഭക്ഷണം കഴിച്ചേയില്ല..
അച്ഛൻ മുയലോ അതോ അമ്മ മുയലോ മരിച്ചുപോയത്? അതിനുള്ള ഉത്തരം അവരന്ന് ഞങ്ങൾക്ക് തന്നില്ല.
മയിലാടൻ പാറയിൽ മയിലുകൾ എന്നെങ്കിലും വരും എന്ന പ്രതീക്ഷയിൽ ഞങ്ങൾ ദിവസവും കുന്നു കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു..
ഒപ്പം പണ്ടാരിയേട്ടനും വീട്ടിൽ ഇടയ്ക്കിടെ വന്നും പോയും ഇരുന്നു..
വീട്ടിൽ ഉണ്ടാക്കുന്ന ഇറച്ചിക്കറികളെ ഞങ്ങൾ വെറുത്തു. അത് കോഴിയായാലും, മുയൽ ആയാലും ആടായാലും......
എന്നിട്ടും പണ്ടാരിയേട്ടനെ വെറുത്തില്ല. അദ്ദേഹവും ഒരു പാവം മനുഷ്യൻ ആയിരുന്നല്ലോ!
*****************************************

അനിത പ്രേംകുമാർ...

No comments:

Post a Comment