1/29/18

അച്ഛന്‍ തിരഞ്ഞത്



അഴയില്‍ തൂങ്ങുമീ ഭാണ്ടങ്ങളൊക്കവേ
എന്തിനാണീയച്ഛന്‍ തിരയുന്നു വീണ്ടും!

അമ്മയെ ഓര്‍ത്തോ,അല്ലയെന്നനിയനെ,
കുസൃതിക്കുരുന്നാമെന്‍, കുഞ്ഞനുജത്തിയെ!

ആരോര്‍ക്കുവാന്‍, ഇതത്രയും ഞാനല്ലാതെ,
അച്ഛനെങ്ങതിനായ് നേരം, ഞാനേ വിഡ്ഢി!


ഒട്ടിയ വയറും താങ്ങി, പള്ളിക്കൂടവും വിട്ടു
ഞാന്‍ തിരിച്ചെത്തീ,യൊരു വെള്ളിയാഴ്ച

ദൂരത്തുനിന്നേകണ്ടു,ഞാനാളുകള്‍
കൂടിനില്‍ക്കുന്നതെന്‍ വീട്ടിലും, തൊടിയിലും!

അമ്മച്ചി കരയാറുണ്ടന്തിയിലെന്നാല്‍
ഒരിക്കല്‍പോലും തിരിഞ്ഞു നോക്കാത്തവര്‍!

ഇന്നെന്തേ യെന്‍ മുറ്റത്ത്, പേടിച്ചു പോയിഞ്ഞാന്‍,
കുഞ്ഞുമോള്‍ക്കെന്തെങ്കിലും സൂക്കേടോ, മറ്റോ!


 ആരോ ഒരാള്‍ വന്നു കോരിയെടുത്തെന്നെ
 മാറോടടുപ്പിച്ചലറിപ്പറയുന്നു...

"അമ്മച്ചിപോയെടാ... കുഞ്ഞുമോനും.....
കുഞ്ഞിമോളും .....പോയി.."


അഴയില്‍ തൂങ്ങുമീ ഭാണ്ടങ്ങളൊക്കവേ,
എന്തിനാണീയച്ഛന്‍ തിരയുന്നു വീണ്ടും!

പെട്ടെന്ന് ചിതറിത്തെറിച്ചു, ചില്ലറ തുട്ടുകള്‍
നാലുപാടും, പിന്നെന്റെ മടിയിലും!

കുഞ്ഞുമോള്‍ക്കുവ്വാവ്മാറുവാനായമ്മ
സന്ധ്യക്കുഴിഞ്ഞിട്ട സ്നേഹത്തിന്‍ തുട്ടുകള്‍!

ഒക്കെ പെറുക്കിയെടുത്തു നടക്കവേ
പിന്തിരിഞ്ഞച്ഛന്‍ പറയുന്നകേട്ടു ഞാന്‍,

ചാരായക്കടക്കാരന്‍ കടം തരില്ലെടാ!
ചാരായക്കടക്കാരന്‍.... കടം തരില്ലെടാ....


*************************************






No comments:

Post a Comment